അമ്മയുടെ ജഡത്തിന് മകള്‍ മാസങ്ങള്‍ കാവലിരുന്നു
ദില്ലി: മനോനിലതെറ്റിയ നാല്പത്തിയഞ്ചുകാരിയായ മകള്‍ അമ്മയുടെ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന് കൂട്ടിരുന്നു. അമ്മ മരിച്ചുവെന്നറിയാതെയാണ് മകള്‍ കാവലിരുന്നത്.
വിനോദിനി ഗുപ്തന്‍ (80) എന്ന വ്യക്തിയുടെ ശരീരമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. വിനോദിനിയുടെ മകള്‍ ശാലിനി മെഹ്‌റ വിവാഹ മോചനത്തിനുശേഷം മാതാവുമൊത്തു താമസിച്ചുവരികയായിരുന്നു.
ജലമീറ്റര്‍ പരിശോധനക്കെത്തിയ ദില്ലി ജല ബോര്‍ഡിലെ ജീവനക്കാര്‍ സംശയം തോന്നി ഫ്‌ളാറ്റിലെ അയല്‍വാസിയെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. മൃതദേഹത്തില്‍നിന്നുമുള്ള നാറ്റം മുറിയാകെ പരന്നിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ശാലിനി മനോനിലതെറ്റിയ വ്യക്തിയുടെ രീതിയിലാണ് സംസാരിച്ചത്.
മരിച്ച വ്യക്തി തന്റെ അമ്മയാണെന്നുള്ള കാര്യം നിഷേധിച്ചു ഇത് മറ്റാരോ കൊണ്ടുവന്നിട്ടതാണെന്നും തന്റെ മാതാവ് കഴിഞ്ഞവര്‍ഷം മരിച്ചുപോയിരുന്നുവെന്നും അവര്‍ പോലീസിനോട് പറഞ്ഞു.
ശാലിനി അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്താതെ ജീവിക്കുകയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ബന്ധുക്കളാരും ഇവരെ സന്ദര്‍ശിക്കുന്നുമില്ലായിരുന്നു. ഈ കുടുംബവുമായി ഒരു ബന്ധവുമില്ലെന്ന് ശാലിനിയുടെ മുന്‍ഭര്‍ത്താവ് പറഞ്ഞു.
മൃതദേഹം കട്ടിലില്‍ കിടക്കുന്നനിലയിലാണ് കാണാന്‍ കഴിഞ്ഞത്, മുറിയില്‍ പ്രവേശിച്ച പോലീസിന് അസ്ഥികളും മറ്റ് ശരീരഭാഗങ്ങളും മുറിയില്‍ ചിതറിക്കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
പോലീസ് പോസ്റ്റുമോര്‍ട്ടത്തിനായി ശരീരഭാഗങ്ങള്‍ എഐഐഎംഎസിലേക്ക് അയച്ചിരിക്കുകയാണ്. ഇതുവരെ ഇക്കാര്യം അയല്‍വാസികള്‍ അറിയാതിരുന്നത് അത്ഭുതമണെന്ന് പോലീസ് പറഞ്ഞു.
ബാംഗ്ലൂരില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ ശാലിനിയുടെ പുത്രി റിഹാന മെഹ്‌റയെ വിവരമറിയിച്ച് വരുത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം മാത്രമേ മരണ കാരണവും മരിച്ച സമയവും അറിയാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications