പരേതന്‍ ഭാര്യക്കെതിരെ കേസ് കൊടുത്തു
ചണ്ഡീഗര്‍: മരിച്ചുവെന്ന് കോടതി വിധിയെഴുതിയ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ ഭാര്യയ്ക്കും മകനുമെതിരെ കേസ് നല്‍കി. പഞ്ചാബ് സ്വദേശിയും എഴുപതുകാരനായ ശീതള്‍ സിങ് ബാഗിയ്ക്ക് താന്‍ ജീവിച്ചിരിയ്ക്കുന്നതായി തെളിയിക്കുന്നതിന് 12 വര്‍ഷത്തെ നിയമപോരാട്ടം വേണ്ടിവന്നിരുന്നു.
കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ 1996ല്‍ പഞ്ചാബിലെ രാജ്പുരയിലുള്ള പ്രാദേശിക കോടതിയാണ് ബാഗി ജീവിച്ചിരിയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. കോടതി വിധിയ്‌ക്കെതിരെ 1999ല്‍ ബാഗി ആരംഭിച്ച നിയമയുദ്ധത്തില്‍ അദ്ദേഹത്തിന് അനുകൂല വിധി ലഭിച്ചത് 2011 ഫെബ്രുവരിയിലാണ്. 1986ല്‍ വ്യോമസേനയില്‍ നിന്നും വിരമിച്ച സിങിന് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ കോടതി ഉത്തരവിട്ടുണ്ട്.
മനുഷ്യാവകാശ പ്രവര്‍ത്തകനും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനുമായ രഞ്ജന്‍ ലഖന്‍പാലാണ് ബാഗിയുടെ കേസ് വാദിച്ചത്. 26 കൊല്ലത്തോളം രാജ്യത്തെ സേവിച്ച സിങിന്റെ ദുരവസ്ഥ തന്നെ ഞെട്ടിച്ചുവെന്ന് രഞ്ജന്‍ പറയുന്നു. അഞ്ച് കൊല്ലം മുമ്പാണ് ബാഗി രഞ്ജിത്തിനെ സമീപിച്ചത്. നിജസ്ഥിതി മനസ്സിലായപ്പോള്‍ ഫീസ് വാങ്ങാതെ തന്നെ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് രഞ്ജിത്ത് പറയുന്നു.
1986ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്തതിന് ശേഷം ചില ഭീഷണികളുണ്ടായതിനെ തുടര്‍ന്ന് ബാഗി പലസ്ഥലങ്ങളിലായാണ് താമസിച്ചിരുന്നത്. അക്കാലത്തൊന്നും സിങ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. 1998ല്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഭാര്യ നസീബ് കൗറും മക്കളും സിങിനെ അംഗീകരിയ്ക്കാന്‍ തയാറായില്ല. പിന്നീടാണ് താന്‍ മരിച്ചുവെന്ന് രേഖയുണ്ടാക്കി കുടുംബം പെന്‍ഷനും മറ്റും വാങ്ങുന്ന കാര്യം ബാഗിയ്ക്ക് മനസ്സിലായത്. തുടര്‍ന്നാണ് ബാഗി കോടതിയെ സമീപിച്ചത്.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ സ്വ്ത്തുക്കള്‍ ബാഗിയ്ക്ക് തിരികെ ലഭിയ്ക്കും. എന്നാല്‍ തനിയ്ക്കിതിലൊന്നും ആഗ്രഹമില്ലെന്നും തന്നെ നിഷേധിച്ച കുടുംബത്തിന് മുന്നില്‍ സത്യം തെളിയിക്കാന്‍ സാധിച്ചതാണ് വലിയ കാര്യമെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications