ടിപി സുന്ദരരാജന്‍ അന്തരിച്ചു
രണ്ടുദിവസമായി ഇദ്ദേഹം പനിബാധിച്ചു കിടപ്പിലായിരുന്നു. ശനിയാഴ്ച രാത്രി 12.45ന് തിരുവനന്തപുരം ഫോര്‍ട്ട് പടിഞ്ഞാറേനട 'ശരണാഗതി'യിലാണ് അന്ത്യം. മരണസമയത്ത് സഹോദരന്‍ ടി.പി. കൃഷ്ണനും മരുമകന്‍ അനന്തപത്മനാഭനും സമീപത്തുണ്ടായിരുന്നു.
1964 ബാച്ച് ഐ.പി.എസ്. ഓഫീസറായ സുന്ദരരാജന്‍ നിയമബിരുദധാരികൂടിയാണ്. ഏറെക്കാലം ദില്ലിയില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതനായ ഇദ്ദേഹം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ കുറച്ചുകാലമായി പ്രാര്‍ത്ഥനകളും മറ്റുമായി കഴിയുകയായിരുന്നു.
പശ്ചിമബംഗാളിലെ മിഡ്‌നാപൂരിലായിരുന്നു സുന്ദരരാജന്റെ ആദ്യനിയമനം. പിന്നീട് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവരുടെ സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്തിട്ടുണ്ട്.
പിന്നീട് പിതാവിനെ ശുശ്രൂഷിക്കുന്നതിനായി ജോലി ഉപേക്ഷിച്ച് നാട്ടിലേക്കുമടങ്ങുകയായിരുന്നു. തലമുറകളായി തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ നിയമോപദേശകരായിരുന്നു സുന്ദരരാജന്റെ തറവാട്ടുകാര്‍.
പിന്നീട് അഭിഭാഷകനായി ജോലി തുടര്‍ന്നു. ലോ കോളേജില്‍ വിസിറ്റിങ് പ്രൊഫസറായും സുപ്രീംകോടതിയില്‍ അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഹര്‍ജിയിലൂടെയാണ് അദ്ദേഹം മാധ്യമശ്രദ്ധ നേടിയത്.
ക്ഷേത്രസ്വത്ത് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച അദ്ദേഹത്തിന് ഒട്ടേറെ ഭീഷണികളും വീടിന് നേരെയുള്ള അക്രമങ്ങളും നേരിടേണ്ടിവന്നിരുന്നു.