തിരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് യെഡിയൂരപ്പയുടെ പ്രഹരം

ബിജെപിയ്ക്കു വിമത ഭീഷണി ഉയര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ കര്‍ണാടക ജനത പക്ഷയ്ക്ക് പ്രതീക്ഷിച്ചത്ര കാര്യമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടക ജനത പക്ഷയിലായിരുന്നു ഏവരുടെയും ശ്രദ്ധ, പലപ്രമുഖ നേതാക്കളും രാജിവെച്ച് യെഡിയൂരപ്പയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു, അതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പില്‍ യെഡ്ഡിയുടെ പാര്‍ട്ടി നിര്‍ണായകമാകുമെന്നായിരുന്നു വിലയിരുത്തലുകള്‍.
പക്ഷേ കര്‍ണാടക ജനത പക്ഷയ്ക്ക് 274 സീറ്റുകള്‍ മാത്രമേ ലഭിച്ചിട്ടുള്ളു. മംഗലാപുരം, ബെല്ലാരി, ദാവന്‍ഗരെ തുടങ്ങിയ പ്രധാന നഗരങ്ങളിലെയെല്ലാം കോര്‍പ്പറേഷനുകളില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് വിജയം നേടി. 1960 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് വിജയം കണ്ടത്. ബിജെപിയ്ക്കും ജനതാദള്‍-എസിനും 906 വാര്‍ഡുകള്‍ നേടാനേ കഴിഞ്ഞുള്ളു. 776വാര്‍ഡുകളില്‍ സ്വതന്ത്രരാണ് നേട്ടം കൊയ്തത്.
ശക്തി കേന്ദ്രമായ തീരദേശ മേഖലയിലാണ് ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തെത്തി. റെഡ്ഡി സഹോദരന്മാരുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ 35 വാര്‍ഡുകളില്‍ 21 എണ്ണവും കോണ്‍ഗ്രസ് സ്വന്തമാക്കി.
ബിജെപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ യെഡിയൂരപ്പയുടെ പാര്‍ട്ടിയ്ക്ക് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. യെഡിയൂരപ്പയുടെ സ്വന്തം ജില്ലയായ ഷിമോഗയില്‍ കെജെപിയ്ക്ക് 34 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇവിടെ കോണ്‍ഗ്രസ് 64 വാര്‍ഡുകള്‍ നേടി മുന്നിലെത്തി. ബാംഗ്ലൂര്‍ ഒഴികെ മൈസൂര്‍, മംഗലാപുരം, ഹൂബ്‌ളി, ധര്‍വാദ്, ഗുല്‍ബര്‍ഗ്, ബെല്‍ഗാം, ദാവന്‍ഗരെ തുടങ്ങിയ കര്‍ണാടകത്തിലെ ഏഴ് കോര്‍പ്പറേഷനുകളിലും 43 സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 65 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 93 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
4492 സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പി.യുടെ 3954, ജനതാദളിലെ 3651 പേരുമാണ് മത്സരിച്ചത്.
കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.












Click it and Unblock the Notifications