ആലപ്പുഴ മെഡിക്കൽ കോളേജിലെ നിരന്തര വീഴ്‌ചകൾ; ആരോഗ്യ മന്ത്രിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി
ആലപ്പുഴ: തുടർച്ചയായി ചികിത്സാ പിഴവുകൾ ആരോപിക്കപ്പെടുകയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്‌ത ആലപ്പുഴ മെഡിക്കൽ കോളേജിലെ വീഴ്‌ചകളിൽ ആരോഗ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് സിപിഐ ജില്ലാ സെക്രട്ടറി രംഗത്ത്. മെഡിക്കൽ കോളേജിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ് ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങൾ ഉണ്ടാവുന്ന അവസരങ്ങളിൽ മാത്രം ഇടപെട്ടാൽ പോരെന്നും നിരന്തരമായി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധ ആശുപതിയുടെ പ്രവർത്തനത്തിന് മേൽ പതിയണമെന്നും ആഞ്ജലോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി ആശുപതിക്ക് മേൽ ഉയരുന്ന ആരോപണങ്ങൾ കടുത്തതോടെയാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ ഇടപെടൽ.

ആശുപത്രിയിൽ നടന്ന മരണങ്ങളിലെ യാഥാർത്ഥ്യം കണ്ടെത്തണം. ചികിത്സാ പിഴവ് ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. അവർക്ക് നീതി ലഭിക്കണമെന്നും ആഞ്ജലോസ് പറഞ്ഞു. പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരണമെന്നാണ് ആഞ്ജലോസ് ആവശ്യപ്പെട്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രമായി ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ആഞ്ജലോസ് ആരോപിക്കുകയുണ്ടായി.
അതേസമയം, ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ അടുത്തിടെ ഒന്നിലധികം ഗുരുതര ആരോപണങ്ങൾ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ നവജാത ശിശുവിന്റെ മരണത്തിലാണ് ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണം ഉയർന്നത്. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്.
പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കുടുംബം യുവതി വാര്‍ഡിൽ കിടന്നാണ് പ്രസവിച്ചതെന്നും ആരോപിച്ചിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ആശുപത്രി അധികൃതർക്ക് നേരെ ഉയർന്നത്. മൃതദേഹവുമായി കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു.
നേരത്തെയും സമാനമായ ആരോപണങ്ങൾ ആശുപത്രിക്ക് എതിരെ ഉയർന്നിരുന്നു. മുൻപ് പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് യുവതി മരിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രസവത്തെ തുടർന്ന് അണുബാധയേറ്റായിരുന്നു യുവതി മരണപ്പെട്ടത്. അമ്പലപ്പുഴ സ്വദേശി ഷിബിനയായിരുന്നു മരണപ്പെട്ടത്. ഇതോടെ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ടിരുന്നു.
എന്നാൽ ആശുപത്രിക്ക് എതിരായ ആരോപണങ്ങൾ വീണ്ടും തുടരുകയാണ്. ഓരോ തവണ വീഴ്‌ചയുണ്ടാകുമ്പോഴും ആഭ്യന്തര അന്വേഷണവും സർക്കാർ തലത്തിലുള്ള അന്വേഷണവും ഇവിടെ നടക്കാറുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകൾ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിലോ എത്തുന്നതല്ലാതെ തുടർനടപടികൾ ഉണ്ടാവുന്നില്ലെന്ന വിമർശനവും ശക്തമാണ്.












Click it and Unblock the Notifications