അമ്പലപ്പുഴയില്‍ സുധാകരനും ആലപ്പുഴയില്‍ തോമസ് ഐസക്കും മത്സരിക്കണം, സിപിഎമ്മില്‍ നീക്കം!!
ആലപ്പുഴ: സിപിഎമ്മില്‍ ഇത്തവണ മാറി നില്‍ക്കുമെന്ന് കരുതിയ മന്ത്രിമാരെ മത്സരിപ്പിക്കാന്‍ സമ്മര്‍ദം. ആലപ്പുഴ ജില്ലയില്‍ മാറ്റിനിര്‍ത്തുമെന്ന് കരുതിയ തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും മത്സരിക്കുന്നതിനായി ഇളവ് നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. എന്നാല്‍ മൂന്ന് ടേം കഴിഞ്ഞതിനാല്‍ ഇവരെ മാറ്റിനിര്‍ത്താനുള്ള നീക്കം സിപിഎം ആരംഭിച്ചിരുന്നു. ഇവര്‍ രണ്ടുപേര്‍ക്കും പകരക്കാരെയും സിപിഎം അന്വേഷിച്ചിരുന്നു. മണ്ഡലത്തിലേക്ക് ചില യുവനേതാക്കളെ പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ സമിതി ഇവര്‍ വേണ്ടെന്നാണ് പറയുന്നത്.
ഇന്ന് ചേര്‍ന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റിലാണ് ഇവരെ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്നും, വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. ആലപ്പുഴയിലും അമ്പലപ്പുഴയിലും മറ്റാര്‍ക്ക് ടിക്കറ്റ് കൊടുത്താലും വിജയിക്കില്ലെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചിരിക്കുന്നത്. അമ്പലപ്പുഴ മുമ്പ് യുഡിഎഫിന്റെ മണ്ഡലമായിരുന്നു. ഇത് ഇടതുമുന്നണിക്ക് പിടിക്കാന്‍ സാധിച്ചത് ജി സുധാകരന്‍ വന്നതോടെയാണ്. അദ്ദേഹം മത്സരിക്കാതിരുന്നാല്‍ ഇവിടെയുള്ള അനുകൂല സാഹചര്യം ഇടതുമുന്നണിക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലാ സമിതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം ഇവര്‍ക്ക് ഇളവ് അനുവദിച്ചാല്‍ എല്ലാവര്‍ക്കും ബാധകമാക്കേണ്ടി വരുമെന്നാണ് സിപിഎമ്മിന്റെ ഭയം. എന്നാല്‍ ജനപ്രീതിയുള്ളവരെ മാത്രം മത്സരിപ്പിക്കുക എന്ന നയത്തിലേക്ക് സിപിഎം വരുമെന്നാണ് സൂചന. അമ്പലപ്പുഴയില്‍ സുധാകരന്‍ വേറെ സ്ഥാനാര്‍ത്ഥിയുടെ പേരൊന്നും പറഞ്ഞിട്ടില്ല. ആലപ്പുഴയില്‍ പകരക്കാരനെ ഐസക്കും നിര്‍ദേശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പകരക്കാരെ തിരഞ്ഞ് അവരെ മത്സരിപ്പിച്ചാല്‍ മണ്ഡലം കൈവിടുമെന്ന സാഹചര്യമുണ്ടാകുമെന്ന് സിപിഎമ്മിലെ സീനിയര്‍ നേതാക്കള്‍ കരുതുന്നു. ആലപ്പുഴയിലെ പല സീറ്റിലും ഇവരോളം അറിയപ്പെടുന്ന നേതാക്കളില്ല എന്നതും വസ്തുതയാണ്.
Recommended Video
ദ്വിദിന സന്ദർശനത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉത്തർപ്രദേശിൽ എത്തിയപ്പോൾ
ആലപ്പുഴയിലും തോമസ് ഐസക്കിന് തന്നെയാണ് വിജയസാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നനിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. സിപിഎം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും ചര്‍ച്ചയില്‍ വന്നിട്ടുണ്ട്. സെക്രട്ടേറിയേറ്റ് നല്‍കുന്ന പട്ടിക പരിശോധിച്ച ശേഷമേ സംസ്ഥാന സമിതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കൂ. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇന്ന് തന്നെ നിലപാടെടുക്കുമെന്നാണ് സൂചന. ഒരു മണ്ഡലത്തില്‍ സ്ഥിരം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലേ ജയിക്കൂ എന്ന അവസ്ഥയുണ്ടെങ്കില്‍ മാറ്റില്ലെന്ന് നേരത്തെ സിപിഎം അറിയിച്ചതാണ്. ഇത് പിന്തുടരാനാണ് സാധ്യത.
ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ