ചേര്‍ത്തല പിടിക്കാന്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി? ആലപ്പുഴയിൽ പുതുതന്ത്രങ്ങൾ
ആലപ്പുഴ: എകെ ആന്റണിയുടെ ജന്മനാടാണ് ചേര്‍ത്തല. ആന്റണി രണ്ട് തവണ നിയമസഭയിലേക്ക് വിജയിച്ച മണ്ഡലം കൂടിയാണ് ചേര്‍ത്തല. 2006 മുതല്‍ ചേര്‍ത്തല ഇടത് പക്ഷത്തിനൊപ്പമാണ്. കോണ്‍ഗ്രസിന് വേണ്ടി ചേര്‍ത്തല തിരിച്ച് പിടിക്കാന്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ഇറങ്ങുമോ എന്നതാണ് അറിയേണ്ടത്.
ചേര്‍ത്തലയില്‍ അനില്‍ ആന്റണിയെ മത്സരിപ്പിക്കുന്നതിന് കെപിസിസിയുടെ പച്ചക്കൊടിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ ഐശ്വര്യകേരള യാത്രയില്‍ അനില്‍ പ്രധാന പ്രാസംഗികനായതോടെ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ

5 തവണ ഇടതും വലതും
ചേര്‍ത്തല നിയമസഭാ മണ്ഡലത്തില്‍ 2016 വരെയുളള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 5 തവണയാണ് വിജയിച്ചിരിക്കുന്നത്. ഇടതുപക്ഷം ചേര്‍ത്തലയില്‍ നിന്ന് ഒപ്പത്തിനൊപ്പമുണ്ട്. 2016ല്‍ അടക്കം അഞ്ച് തവണ ഇടതുപക്ഷവും ചേര്‍ത്തലയെ പ്രതിനിധീകരിച്ചു. എകെ ആന്റണി രണ്ട് തവണ ജയിച്ച മണ്ഡലത്തില്‍ നിന്ന് വയലാര്‍ രവിയും നിയമസഭയിലേക്ക് എത്തിയിട്ടുളളതാണ്.

2006 മുതൽ തിലോത്തമൻ
2006ല്‍ സിപിഐയുടെ പി തിലോത്തമന്‍ ചേര്‍ത്തല പിടിച്ചു. 2011ലും 2016ലും തിലോത്തമനെ തന്നെ മത്സരത്തിന് ഇറക്കി ചേര്‍ത്തല ഇടതുപക്ഷം നിലനിര്‍ത്തി. 2016ല നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഡ്വക്കേറ്റ് ശരത്തിനെ ആണ് തിലോത്തമന്‍ തോല്‍പ്പിച്ചത്. ശരത്തിന് 74001 വോട്ടുകളും തിലോത്തമന് 81197 വോട്ടുകളും ലഭിച്ചു. 7196 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിലോത്തമന്റെ വിജയം.

ഇടത് കോട്ട പൊളിക്കാൻ
ആലപ്പുഴയില്‍ ഇടതുപക്ഷത്തിനുളള ആധിപത്യം ഇക്കുറി പൊളിക്കാനുളള നീക്കത്തിലാണ് കോണ്‍ഗ്രസ്. ചേര്‍ത്തല തിരിച്ച് പിടിക്കാന്‍ അനില്‍ ആന്റണിയെ ഇറക്കണം എന്നുളള അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. അനില്‍ ആന്റണി ഇക്കുറി മത്സരിച്ചേക്കും എന്നുളള അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ തന്നെ അന്തരീക്ഷത്തിലുളളതാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
അനില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നാണ് എകെ ആന്റണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അക്കാര്യത്തില്‍ തനിക്കും അനിലിനും ഒരേ അഭിപ്രായമാണ് എന്നും എകെ ആന്റണി പറഞ്ഞിരുന്നു. അനിലിനെ പോലുളളവര്‍ തുടക്കക്കാരാണ്. പാര്‍ട്ടിക്ക് വേണ്ടി വര്‍ഷങ്ങളായി കഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. അവര്‍ക്കാണ് അവസരം നല്‍കേണ്ടത് എന്നും ആന്റണി പറഞ്ഞിരുന്നു.

പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ടാകും
ചേര്‍ത്തലയില്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ അനില്‍ ആന്റണി പ്രധാന പ്രാസംഗികരില്‍ ഒരാളായിരുന്നു. ഇതോടെയാണ് അനില്‍ ആന്റണി മത്സരിച്ചേക്കും എന്നുളള അഭ്യൂഹം ശക്തമായത്. എന്നാല്‍ ഇത്തവണ മത്സരിക്കില്ലെന്നും അക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയിട്ടുളളതാണ് എന്നും അനില്‍ ആന്റണി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് താന്‍ സജീവമായിട്ടുണ്ടാകും എന്നും അനില്‍ വ്യക്തമാക്കി.

പാര്‍ട്ടിയെ ജയിപ്പിക്കുക എന്നുളള ദൗത്യം
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടി പരമാവധി പ്രവര്‍ത്തിക്കുമെന്നും അനില്‍ വ്യക്തമാക്കി. പാര്‍ട്ടിയെ ജയിപ്പിക്കുക എന്നുളള ഒരു ദൗത്യമാണ് ഇപ്പോള്‍ മുന്നിലുളളത്. മത്സരിക്കാന്‍ പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. നിലവില്‍ കെപിസിസി സൈബര്‍ വിഭാഗത്തിന്റെ കോര്‍ഡിനേറ്റര്‍ ആണ് അനില്‍ ആന്റണി.

ശക്തമായ ഡിജിറ്റല്‍ പ്രചാരണം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സൈബര്‍ യുദ്ധം നടക്കുന്നത് അനിലിന്റെ നേതൃത്വത്തിന് കീഴിലാണ്. ശക്തമായ ഡിജിറ്റല്‍ പ്രചാരണമാണ് അനിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് അനില്‍ ആന്റണിയെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ ആയി നിയോഗിക്കുന്നത്.

കേരളത്തിലേക്ക്
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസിന് വേണ്ടി സൈബര്‍ പ്രചാരണം നടത്തിയാണ് പാര്‍ട്ടിയില്‍ അനില്‍ ആന്റണി ശ്രദ്ധ നേടുന്നത്. അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലുമായി ചേര്‍ന്നായിരുന്നു അനിലിന്റെ സൈബര്‍ പോരാട്ടം. ഇവരുടെ തന്ത്രങ്ങള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തു എന്നുളള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലേക്ക് അനില്‍ ആന്റണിയെ നിയോഗിച്ചത്.












Click it and Unblock the Notifications