ആലപ്പുഴയിൽ തീപാറും പോരാട്ടം; കെസിയും ആരിഫും കൊമ്പുകോർക്കും, അട്ടിമറി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രനും
ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 16 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചതോടെ പൂർണമായ മത്സര ചിത്രം തെളിഞ്ഞ മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. ഇവിടെ വളരെ നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. ഇത്തിരി വൈകിയാലും ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്.
ഇക്കുറി മത്സര രംഗത്തുള്ളത് മൂന്ന് പ്രമുഖർ തന്നെയാണ്. കോൺഗ്രസിന് വേണ്ടി ആലപ്പുഴയിൽ ഇറങ്ങുന്നത് മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലാണ്. സിപിഎം മത്സരിക്കുന്ന ആലപ്പുഴയിൽ കൂടുതൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സിറ്റിങ് എംപി എഎം ആരിഫാണ് അവർക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത്.മറുഭാഗത്ത് ബിജെപിയാവട്ടെ പാർട്ടിയിലെ പെൺകരുത്ത് ശോഭ സുരേന്ദ്രനെയാണ് മത്സരിപ്പിക്കുന്നത്.

കെസി വേണുഗോപാലിന്റെ മടങ്ങിവരവ്
ഒരു ഇടവേളക്ക് ശേഷം കെസി വേണുഗോപാൽ തന്റെ സ്വന്തം തട്ടകമായ ആലപ്പുഴയിൽ എത്തുന്ന കെസി വേണുഗോപാൽ തന്നെയാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ തവണ അവസാന നിമിഷം ഭാരവാഹിത്വത്തിൽ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞപ്പോഴാണ് ഷാനിമോൾ ഉസ്‌മാന് നറുക്ക് വീണത്. എന്നാൽ അതിന്റെ പ്രായശ്ചിത്തം എന്നോണം ഇത്തവണ ജയം ലക്ഷ്യമിട്ടാണ് കെസിയുടെ വരവ്.
എന്തെന്നാൽ മണ്ഡലത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ശക്തമായ ഇടതുപക്ഷ പിന്തുണയുള്ള മേഖലകൾ ഉണ്ടായിട്ട് കൂടി ഇവിടെ വലതുപക്ഷ സ്ഥാനാർത്ഥികൾ തന്നെയാണ് ജയത്തിൽ ഒരുപടി മുന്നിലുള്ളത്. ശക്തനായ സ്ഥാനാർത്ഥി എന്നതിലുപരി ആലപ്പുഴയിലെ മുൻ എംപി കൂടിയായ കെസി വേണുഗോപാൽ നാളെ മുതൽ തന്നെ പ്രചാരണം ആരംഭിക്കാനാണ് സാധ്യത.
ആരിഫിന് ഇത് രണ്ടാമൂഴം
കഴിഞ്ഞ തവണ രാഹുൽ പ്രഭാവത്തിൽ സകല മണ്ഡലങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നു വീണിട്ടും ഇടതുപക്ഷത്തെ ചേർത്തുപിടിച്ചു എന്നതാണ് ആരിഫിന് ഇവിടെ ആശ്വാസമാകുന്ന വസ്‌തുത. സിറ്റിങ് എംപി എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയെന്നാണ് ഇടതുകേന്ദ്രങ്ങളും ആരിഫും വിലയിരുത്തുന്നത്. ഇത് വോട്ടായി മാറ്റാനുള്ള ശ്രമവും അവർ നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു.
എന്നാൽ ആലപ്പുഴയിൽ കാലങ്ങളായി തുടരുന്ന വിഭാഗീയത ഒരുപരിധി വരെ അവിടെ സിപിഎമ്മിന് ക്ഷീണമുണ്ടാക്കുന്നുണ്ട്. ജി സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കൾ കൂടി രംഗത്തിറങ്ങിയാലേ ആശിച്ച ഫലം കിട്ടൂ എന്ന തിരിച്ചറിവിലാണ് പാർട്ടിയും, അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ ഉണ്ടായേക്കും.
ശോഭ സുരേന്ദ്രന്റെ പ്രതീക്ഷകൾ
മണ്ഡലത്തിൽ മത്സരിക്കുമ്പോൾ ഒരുപാട് പ്രതീക്ഷകളാണ് ശോഭ സുരേന്ദ്രന് ഉള്ളത്. ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വോട്ടുകൾ പരമാവധി പെട്ടിയിലാക്കുന്ന എന്നത് തന്നെയാവും അവരുടെ സ്ട്രാറ്റജി. ഇവിടെ കഴിഞ്ഞ ദിവസം മുതൽ ശോഭ സുരേന്ദ്രൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഈഴവ വോട്ടുകൾ സമാഹരിക്കുന്ന എന്ന ഉദ്ദേശ്യത്തോടെയാണ് ശോഭയെ രംഗത്തിറക്കിയതെന്ന വാദം ശക്തമാണ്. നിലവിലെ പ്രതീക്ഷകൾ വോട്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications