'സ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ചിട്ടില്ല';ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.പി ചിത്തരഞ്ജൻ
ആലപ്പുഴ:സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി പിപി ചിത്തരഞ്ജൻ എംഎല്‍എ.'സഹപാഠിക്ക് ഒരു വീട്' എന്ന പദ്ധതി പ്രകാരം പാട്ടുകളം എൽ പി സ്‌കൂളിലെ വിദ്യാർത്ഥിയുടെ വീട് പുതുക്കി പണിയുന്നതിന് തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളിൽ നിന്നും 10 രൂപ സഹായമായി അഭ്യർത്ഥിച്ചത്. എന്നാൽ കത്തിലെ വ്യക്തതയില്ലായ്മ തെറ്റിദ്ധാരണകൾക്ക് വഴിവെച്ചു. ചിലർ കത്ത് രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടിയും പ്രചരിപ്പിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എംഎല്‍എയുടെ വിശദീകരണം
മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂൾ പിടിഎ പ്രസിഡന്റിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് ആയി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യം വെച്ചിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.വിദ്യാര്‍ഥികളില്‍ നിന്ന് എംഎല്‍എ ഓഫിസ് പണം പിരിക്കുന്നു എന്ന രീതിയിലുള്ള ആരോപണങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉയര്‍ന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം: കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ ഹെഡ് മിസ്ട്രസ് തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകൾ, ഇതോടൊപ്പമാണ് ഇത്തവണ 'സഹപാഠിക്ക് ഒരു വീട്' എന്ന പദ്ധതി കൂടി നടപ്പിലാക്കുവാൻ നിശ്ചയിച്ചത്.

ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്‌വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാൻസർ രോഗബാധയെ തുടർന്ന് രണ്ടുവർഷമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. ഇവർ താമസിക്കുന്ന വീട് വളരെ ജീർണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവർക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാൻ തീരുമാനിക്കുന്നത്.

ഇതിനായി ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളോട് 10 രൂപ സഹായമായി അഭ്യർത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂൾ പി.ടി.എ പ്രസിഡന്റിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് ആയി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

നിർഭാഗ്യമെന്ന് പറയട്ടെ, കാട്ടൂർ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിൽ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎൽഎ ഓഫീസിൽ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്‌കൂളിൽ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവർത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവർത്തിക്കാനാണ് ഈ കാലമത്രയും ഞാൻ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാർഥ്യം മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് അന്ന ബെന്‍; എജ്ജാതി ലുക്കെന്ന് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications