മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി; ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
ആലപ്പുഴ: കായംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടുറോഡിൽ വച്ച് മർദ്ദിച്ചത്. പോലീസുകാർ ബലം പ്രയോഗിച്ച് അജിമോനെ മാറ്റുന്നതിനിടെ പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഇയാളെ ചവിട്ടുകയായിരുന്നു.
എൻഡിപിസി ഗസ്‌റ്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി കായംകുളത്തെ നവകേരള സദസ് വേദിയിലേക്ക് പോവുന്ന വഴി ദേശീയ പാതയിൽ രണ്ടിടത്തായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ കരിങ്കൊടിയുമായി അജിമോൻ ചാടി വീഴുകയായിരുന്നു. നവകേരള സദസ് പരിപാടി നടക്കുന്നതിന് അടുത്ത് തന്നെയാണ് പ്രതിഷേധം നടന്ന സ്ഥലവും.

അജിമോൻ ഉൾപ്പെടെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹികൾക്ക് മർദ്ദനമേൽക്കുകയായിരുന്നു. നവകേരള സദസിന്റെ ടീ-ഷർട്ട് അണിഞ്ഞ വളണ്ടിയർമാരാണ് യൂത്ത് കോൺഗ്രസ് പ്രതിനിധികൾക്ക് എതിരെ ആക്രമണം അഴിച്ചുവിട്ടത്. പോലീസും സമീപത്ത് തന്നെയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫൽ ചെമ്പകപ്പള്ളി, വിശാഖ് എന്നിവരെയും, വനിതാ പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെയാണ് സംഭവം.
അതേസമയം, കണ്ണൂർ പഴങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഡിവൈഎഫ്ഐ നേതാക്കൾക്ക് പാർട്ടി സ്വീകരണം ഒരുക്കിയത് വിവാദമായിരുന്നു. കേസിൽ ജയിൽമോചിതരായി എത്തിയ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഎം വമ്പൻ സ്വീകരണം നൽകി വരവേറ്റത്.
കഴിഞ്ഞ മാസം 20നാണ് കണ്ണൂർ കല്യാശ്ശേരിയിൽ നവകേരള സദസ് കഴിഞ്ഞ് മടങ്ങുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചത്. ഏഴുപേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ഇതിന് പിന്നാലെ കണ്ടാലറിയാവുന്ന ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ കേസിൽ ആകെ നാല് പേരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിട്ടും നാല് പേരെ മാത്രം അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടിക്ക് എതിരെ വിമർശനം ശക്തമായിരുന്നു. അറസ്‌റ്റിലായ ഈ നാല് പേർ റിമാൻഡ് കാലാവധി കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് സിപിഎം സ്വീകരണം നൽകിയത്.












Click it and Unblock the Notifications