വിദേശത്ത് നിന്ന് വന്നിട്ട് ഒന്നും തന്നില്ല; സൃഹുത്തിനെ മർദിച്ചവശനാക്കി ഒന്നര പവന്റെ മാല കവർന്നു, പിടിയിൽ
ആലപ്പുഴ: വള്ളിക്കുന്നത്ത് സുഹൃത്തിനെ മര്‍ദിച്ചവശനാക്കി ഒന്നരപ്പവന്റെ സ്വര്‍ണമാല കവര്‍ന്നശേഷം ഒളിവില്‍പ്പോയ പ്രതി പിടിയിൽ. അഞ്ച് മാസത്തിന് ശേഷമാണ് കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്‌ണഭവനില്‍ ചിക്കു എന്നുവിളിക്കുന്ന ദീപുവിനെയാണ് വള്ളികുന്നം പോലീസ് കേസിൽ അറസ്‌റ്റ് ചെയ്‌തത്. കൃത്യം നടത്തിയ ശേഷം ഒളിവിൽപോയ ഇയാളെ കുറിച്ച് കഴിഞ്ഞ അഞ്ച് മാസമായി ഒരു വിവരവും ഇല്ലായിരുന്നു.
ഈ വർഷം ഫെബ്രുവരി 16ന് രാത്രിയില്‍ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയില്‍വെച്ചാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. കുറ്റിപ്പുറത്ത് വീട്ടില്‍ ആകാശിന്റെ മാല പൊട്ടിച്ചെടുത്തു കടന്നുവെന്നാണ് കേസ്. സംഭവത്തിൽ ഒന്നാം രണ്ടും മൂന്നും പ്രതികളെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

വള്ളികുന്നം സ്വദേശികളായ ഗോകുല്‍, അരുണ്‍ പൊടിയന്‍ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാന്‍ സുഹൃത്തായ അരുണ്‍ പൊടിയന്‍ ആവശ്യപ്പെട്ടിടത്താണ് സംഭവത്തിന്റെ തുടക്കം. എന്നാൽ ആകാശ് ഇതിന് വിസമ്മതിക്കുകയായിരുന്നു.
ഇതോടെ മൂന്ന് പേരും ചേർന്ന് ആകാശിനെ മർദിച്ച് അവശനാക്കിയ ശേഷം സ്വർണമാല കവർന്നെടുക്കുക ആയിരുന്നു. ഇതിന് പിന്നാലെ ദീപു ഒളിവിൽ പോവുകയായിരുന്നു. മറ്റ് രണ്ട് പ്രതികളും നേരത്തെ പിടിയിലായിരുന്നു. ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്‌തിരുന്നു. ബൈക്കിൽ സഞ്ചരിക്കേവയാണ് ദീപുവിനെ പോലീസ് പിടികൂടിയത്.
അതിനിടെ ആലപ്പുഴയിൽ കഴിഞ്ഞ ദിവസവും പട്ടാപ്പകൽ മാലമോഷണം നടന്നിരുന്നു. തുറവൂർ ഗവ. ആശുപത്രിയുടെ ഫാർമസിക്ക് മുന്നിൽ മരുന്നിനു ക്യൂ നിൽക്കുമ്പോഴാണ് വീട്ടമ്മയുടെ അഞ്ചര പവൻ മാല 2 സ്ത്രീകൾ ചേർന്ന് കവർന്നെടുത്തത്. കുത്തിയതോട് പറയകാട് ചങ്ങരത്ത് സുധയുടെ മാലയാണ് മോഷണം പോയത്.
മാല മോഷ്‌ടിച്ചതിന് പിന്നാലെ ഇവർ ക്യൂവിൽ നിന്നു പെട്ടെന്ന് മാറിയത് മറ്റ് സ്ത്രീകളിൽ സംശയത്തിനിടയാക്കുകയായിരുന്നു. ഇതോടെയാണ് സുധയുടെ മാല നഷ്‌ടപ്പെട്ട വിവരമറിയുന്നത്. തുടർന്ന് ആശുപത്രിയിലെ പോലീസ് എയ്‌ഡ് പോസ്‌റ്റിൽ ഉടൻ തന്നെ പരാതി നൽകുകയായിരുന്നു. കുത്തിയതോട് പോലീസ് അന്വേഷണം ആരംഭിച്ചു.
ആശുപത്രിയിലെയും സമീപ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു. അതിൽ നിന്ന് മോഷണം നടത്തിയെന്ന് കരുതപ്പെടുന്ന രണ്ട് സ്ത്രീകളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷ്‌ടാക്കൾ എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി.












Click it and Unblock the Notifications