2023ല്‍ അവസാന തിരഞ്ഞെടുപ്പായിരിക്കും, ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഭൂരിപക്ഷം തരണമെന്ന് കുമാരസ്വാമി
ബെംഗളൂരു: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ച് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി. 2023ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്റെ രാഷ്ട്രീയ കരിയറില്‍ അവസാനത്തേതായിരിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചു. കര്‍ണാടക രാഷ്ട്രീയത്തിലെ നിര്‍ണായക പ്രഖ്യാപനമാണിത്. ജെഡിഎസ്സില്‍ ദേവഗൗഡയും കുമാരസ്വാമിയും കഴിഞ്ഞാല്‍ അത്രത്തോളം പ്രമുഖരായ മറ്റ് നേതാക്കളില്ല. അതുകൊണ്ട് തന്നെ ആരായിരിക്കും കുമാരസ്വാമിക്ക് പകരക്കാരനായി ജെഡിഎസ്സില്‍ ഉയര്‍ന്ന് വരിക എന്ന ചോദ്യവും ഉയര്‍ന്ന് കഴിഞ്ഞു. എന്നാല്‍ കുമാരസ്വാമിയുടെ പ്രഖ്യാപനം രാഷ്ട്രീയം മാത്രമാണെന്ന് വിമര്‍ശകര്‍ പറയുന്നു.

അതേസമയം തന്റെ അവസാന ടേമായത് കൊണ്ട് ജനങ്ങള്‍ ജെഡിഎസ്സിനെ ഒറ്റയ്ക്ക് ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ നിരവധി മുന്നിലുണ്ട്.അതിനെല്ലാം വേണ്ടി അഞ്ച് വര്‍ഷം ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തന്റെ സര്‍ക്കാരിന് നല്‍കണമെന്നും കുമാരസ്വാമി അഭ്യര്‍ത്ഥിച്ചു. രണ്ട് തവണ ജനങ്ങളുടെ ആശീര്‍വാദത്തോടെ ഞാന്‍ മുഖ്യമന്ത്രി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്റെ അവസാനത്തെ പോരാട്ടമായിരിക്കുമെന്് തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാവണമെന്ന് പറയുന്നത് എനിക്ക് വേണ്ടിയല്ലെന്നും കുമാരസ്വാമി പറഞ്ഞു.
രണ്ട് തവണ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതിന് ദൈവാനുഗ്രഹം കൂടിയുണ്ട്. പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും കൂട്ടായി പ്രയത്‌നിക്കണം. അവര്‍ കൂടെയുണ്ടെങ്കില്‍ ജെഡിഎസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും. ജെഡിഎസ് പഞ്ചരത്‌ന എന്ന പദ്ധതിയാണ് കര്‍ണാടകത്തില്‍ നടപ്പാക്കാനുള്ളത്. താന്‍ മനസ്സില്‍ കണ്ട് തയ്യാറാക്കിയത് അഞ്ചിന പദ്ധതികള്‍ അടങ്ങിയതാണ് ഇത്. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കര്‍ഷകക്ഷേമം, തൊഴില്‍ എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതിയെന്നും കുമാരസ്വാമി പറഞ്ഞു. ഇതെല്ലാം നടപ്പാക്കാന്‍ ജെഡിഎസ്സിന് ഭരണം വേണം. ഒറ്റയ്ക്ക് ഭൂരിപക്ഷം ആവശ്യമാണെന്നും കുമാരസ്വാമി പറഞ്ഞു.
ഞാന്‍ ഒരു വെല്ലുവിളിയുമായി മുന്നോട്ട് പോവുകയാണ്. ഈ അവസരത്തില്‍ ഒരവസരം ജെഡിഎസ്സിന് നല്‍കണമെന്നാണ് പറയാനുള്ളത്. അഞ്ച് വര്‍ഷം ഞങ്ങള്‍ ഭരിച്ച് കാണിച്ച് തരാം. മിഷന്‍ 123 ലക്ഷ്യമിട്ടാണ് ജെഡിഎസ്സ് ഇറങ്ങുന്നത്. 123 സീറ്റുകള്‍ നിയമസഭയില്‍ നേടുകയാണ് ടാര്‍ഗറ്റ്. അതിലൂടെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 224 സീറ്റാണ് കര്‍ണാടക നിയമസഭയിലുള്ളത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളിയിട്ടുണ്ട്. അത്തരം ആനുകൂല്യം ലഭിച്ച ഒരു കര്‍ഷകന്‍ മുമ്പ് തന്നെ ഗൃഹപ്രവേശത്തിന് ക്ഷണിക്കുക പോലും ചെയ്തിരുന്നു. എന്നാല്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ കര്‍ഷകര്‍ കുമാരസ്വാമിയെ മറന്നു. അതാണ് ഞങ്ങളുടെ അവസ്ഥയെന്നും കുമാരസ്വാമി പറഞ്ഞു.
കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ
നിങ്ങള്‍ വളര്‍ത്തിയ ഈ പാര്‍ട്ടിക്ക് ഒരവസരം നല്‍കണം. ഞങ്ങളെ അധികാരത്തിലേക്ക് നയിക്കണം. എന്നെ വിശ്വസിക്കണം. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഒരിക്കലും നിങ്ങളുടെ അടുത്തേക്ക് ഞാന്‍ വോട്ട് ചോദിച്ച് വരില്ല. ബിജെപിയെയും കോണ്‍ഗ്രസിനെയും നിങ്ങള്‍ പരീക്ഷിച്ച് കഴിഞ്ഞു. ഇനി ഞങ്ങള്‍ക്കൊരു അവസരം തരൂവെന്നും കുമാരസ്വാമി പറഞ്ഞു. നേരത്തെ ബിജെപിക്കൊപ്പവും കോണ്‍ഗ്രസിനൊപ്പവും ചേര്‍ന്ന് കുമാരസ്വാമി സര്‍ക്കാരുണ്ടാക്കിയിട്ടുണ്ട്. ബിജെപിക്കൊപ്പം 20 മാസവും കോണ്‍ഗ്രസിനൊപ്പം 14 മാസവുമാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിനൊപ്പമുള്ള സര്‍ക്കാര്‍ നേരത്തെ കൂറുമാറ്റത്തെ തുടര്‍ന്ന് വീണിരുന്നു.
യെഡിയൂരപ്പയുടെ വിശ്വസ്തര്‍ക്കെതിരെയുള്ള നടപടി മുന്‍ മുഖ്യമന്ത്രിയെ ബിജെപി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയാണ്. ഇതെല്ലാം രാഷ്ട്രീയമാണ്. യെഡിയൂരപ്പയുടെ സ്വാധീനം ബിജെപിക്കറിയാം. അദ്ദേഹത്തെ നിയന്ത്രിക്കാനാണ് ശ്രമം. നേരത്തെ സിദ്ധരാമയ്യയും യെഡിയൂരപ്പയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനസ്സിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്. യെഡിയൂരപ്പയെ സ്വന്തം വരുതിക്ക് നിര്‍ത്താനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമമെന്നും കുമാരസ്വാമി ആരോപിച്ചു.












Click it and Unblock the Notifications