ഒരു ലക്ഷം 25 ലക്ഷമാക്കിയ സ്‌മാൾക്യാപ് കരുത്തൻ; ഈ മൾട്ടിബാഗർ ഓഹരി ഒരു വർഷം കൊണ്ട് കുതിച്ചത് 2465 ശതമാനം
ഏത് മേഖലയിൽ ജോലി നോക്കുന്നവരും ആവട്ടെ, ഏത് തരത്തിലുള്ള ജോലികൾ ചെയ്യുന്നവരും ആവട്ടെ ഇപ്പോഴത്തെ കാലത്ത് ഓഹരി വിപണിയിൽ എപ്പോഴും ഒരു കണ്ണ് വയ്ക്കാറുള്ളവരാണ്. എന്താണ് വിപണിയുടെ സാധ്യതകൾ എന്ന് കൃത്യമായി തിരിച്ചറിഞ്ഞവരാണ് യുവതലമുറ. കൂടാതെ അതിൽ ഏറ്റവും മികച്ചത് ഏതെന്ന് ചോദ്യവും അവർ നിരന്തരം ഉയർത്തികൊണ്ടിരിക്കുന്നു.
എല്ലാവരുടെയും ശ്രദ്ധ മൾട്ടിബാഗറുകളിലാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ നേട്ടം ലക്ഷ്യമിടുന്ന ആളുകളെ സംബന്ധിച്ച് അത് തന്നെയാണ് മികച്ച ഓപ്‌ഷനും. അത്തരത്തിൽ നിലവിൽ വിപണിയിൽ കത്തിക്കയറുന്ന നിരവധി മൾട്ടി ബാഗർ ഓഹരികളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കേണ്ടതുണ്ട്. നിലവിൽ ഏറ്റവും വളർച്ച നേടിയ ഒരു മൾട്ടിബാഗർ കരുത്തനെ നമുക്ക് പരിചയപ്പെടാം.

കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഏകദേശം 2465 ശതമാനം നേട്ടം നൽകിയ മൾട്ടിബാഗർ ഓഹരിയാണ് ജയ് ബാലാജി ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇതിന്റെ ഓഹരിവില കഴിഞ്ഞ ഫെബ്രുവരിയിലെ 49.65 രൂപയിൽ നിന്ന് ഇപ്പോഴത്തെ നിലയായ 1299 രൂപ വരെയാണ് കത്തികയറിയത്. അതായത് കഴിഞ്ഞ ഫെബ്രുവരിയിൽ 1 ലക്ഷം രൂപയുടെ നിക്ഷേപം നടത്തിയ ഒരാൾക്ക് കേവലം ഒരു വർഷ കാലയളവിൽ ഇത് ഏകദേശം 25 ലക്ഷമാക്കി മാറ്റാൻ കഴിഞ്ഞു.
ജയ് ബാലാജി ഇൻഡസ്ട്രീസ് ലിമിറ്റഡ്
രാജ്യത്ത് അയൺ & സ്‌റ്റീൽ ഉൽപന്നങ്ങളുടെ നിർമാണം നടത്തുന്ന സ്‌മാൾക്യാപ് കമ്പനിയാണ് ജയ് ബാലാജി ഇൻഡസ്ട്രീസ്. പിഗ് അയൺ, സ്പോഞ്ച് അയർ, ടിഎംടി ബാറുകൾ, ഫെറോ ക്രോം തുടങ്ങിയവയും കമ്പനിയുടെ പ്രധാന ഉത്പന്നങ്ങളാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും ഇവർക്ക് ബിസിനസുകൾ ഉണ്ടെന്നതാണ് സവിശേഷത. നിലവിൽ കമ്പനിയുടെ മാർക്കറ്റ് ക്യാപ് ഏകദേശം 19657 കോടി രൂപയാണ്.
മികച്ച പ്രവർത്തന ലാഭം നേടിയാണ് കമ്പനി കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോൾ നേട്ടത്തിൽ കുറവൊന്നുമില്ല. സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 213 കോടി രൂപയായിരുന്നു. പിന്നീട് ഡിസംബർ പാദത്തിലേക്ക് കടന്നപ്പോൾ ഇത് 247 കോടി രൂപയായി വർധിച്ചു. ഇതേ കാലയളവിൽ അറ്റാദായം 202 കോടിയിൽ നിന്ന് 235 കോടി രൂപയിലേക്കും ഉയർന്നു.
നിലവിൽ ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം കമ്പനിയുടെ പ്രമോട്ടർ 60.02 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്റെ കൈവശം 37.4 ശതമാനമാണ് ഉള്ളത്. ജയ് ബാലാജി ഇൻഡസ്ട്രീസിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 2.57 ശതമാനമാണ്. വരുന്ന സെഷനുകളിലും ഓഹരി നേട്ടം കൊയ്യുന്നത് തുടരുമെന്ന് തന്നെയാണ് അനലിസ്‌റ്റുകൾ വിലയിരുത്തുന്നത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications