വരുമാനത്തിൽ ഇടിവ്, കൂട്ട പിരിച്ചുവിടലിനൊരുങ്ങി ബൈജൂസ്... 2500 പേർക്ക് ജോലി നഷ്ടമാകും
ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്ടെക് കമ്പനിയായ ബൈജൂസിൽ കൂട്ട പിരിച്ചുവിടൽ. 2500 പേരെ ഉടൻ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. ചിലവ് ചുരക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
ബൈജൂസിന് കീഴിലുള്ള ടോപ്പര്‍,മെറിറ്റ് നേഷൻ ,ട്യൂട്ടർ വിസ്ത, ഹാഷ് ലേൺ എന്നി കമ്പനികളെ ഒരൊറ്റ ബിസിനസ് യൂണിറ്റാക്കി മാറ്റുമെന്നും കമ്പനി അറിയിച്ചു. അതേസമയം ആകാശ്, ഗ്രേറ്റ് ലേണിംഗ്, എന്നിവ വ്യത്യസ്ത കമ്പനികളായി തന്നെ തുടരുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമയപരിധിക്കുള്ളിൽ ലാഭം കൈവരിക്കാൻ പുതിയ നടപടികൾ സഹായകരമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

'നിക്ഷേപകരോടും ഓഹരി ഉടമകളോടുമുള്ള ഉത്തരവാദിത്തം ഗൗരവമായി എടുക്കുന്ന ഒരു സ്ഥാപനമെന്ന നിലയിൽ, ശക്തമായ വരുമാന വളർച്ചയ്‌ക്കൊപ്പം സുസ്ഥിര വളർച്ചയും ഉറപ്പാക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സമയപരിധിക്കുള്ളിൽ ലാഭം കൈവരിക്കാൻ ഈ നടപടികൾ ഞങ്ങളെ സഹായിക്കും- ബൈജൂസിന്റെ ഇന്ത്യൻ ബിസിനസ് സിഇഒ വ്യക്തമാക്കുന്നു.കമ്പനിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ആറ് മാസങ്ങൾ കഠിനമായിരുന്നെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
പുതിയ സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ വരുമാനത്തിൽ 14 ശതാനം ഇടിവുണ്ടായതായാണ് കമ്പനിയുടെ കണക്കുകൾ. വരുമാനം 14 ശതമാനം കുറഞ്ഞ് 327 മില്യൺ ഡോളറായി മാറിയെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വരുമാനത്തിൽ 40 ശതമാനവും വരും വർഷങ്ങളിലേക്ക് കരുതിവെച്ചിരിക്കുകയാണ് എന്നും കമ്പനി അറിയിക്കുന്നു. കമ്പനിയുടെ വരുമാനത്തിൽ വർഷം തോറും 3 ശതമാനം ഇടിവുണ്ടെന്നാണ് റിപ്പോർട്ട്.
മുൻ വർഷത്തെ 2,511 കോടി രൂപയിൽ നിന്ന് വരുമാനം 2,428 കോടി രൂപയായി കുറഞ്ഞെന്നാണ് കണക്കുകൾ. 2020 നെ അപേക്ഷിച്ച് 2021 ൽ കമ്പനിക്ക് വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. ഇതിന്റെ ഭാഗമായി ലാഭം തിരിച്ചു പിടിക്കുന്നതിനാണ് പിരിച്ചുവിടൽ ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുന്നത്. എന്നാൽ വരും വർഷങ്ങളിൽ 1000 ആളുകളെ കൂടെ നിയമിക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. കൂടുതൽ വളർച്ച ലക്ഷ്യമിട്ട് മാർക്കറ്റിംഗ് ബജറ്റിലും മാറ്റങ്ങൾ വരുത്താൻ ആണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒന്നിലധികം കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു.കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന് ഇന്ത്യയിൽ ഉടനീളം സെയിൽസ് ഹബുകൾ സൃഷ്ടിക്കാനും കമ്പനി പദ്ധതിയിടുന്നു.












Click it and Unblock the Notifications