തൊട്ടതെല്ലാം പൊന്നാക്കി യൂസഫലി; ഫെഡറൽ ബാങ്ക് നിക്ഷേപത്തിലൂടെ സ്വന്തമാക്കിയത് 689 കോടിയുടെ നേട്ടം
മലയാളികളുടെ അംബാനിയും അദാനിയും ഒക്കെ എംഎ യൂസഫലി തന്നെയാണെന്ന് പലരും തമാശയായി പറയുന്നത് കേട്ടിട്ടുണ്ട്. അത് കേൾക്കുമ്പോൾ ഗൗരവമായി എടുത്തില്ലെങ്കിലും ആ പേരുകൾക്ക് ഒപ്പം ചേർത്ത് പറയാൻ ഇന്ന് കേരളത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ അത് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി തന്നെയാണ്. തന്റെ ബിസിനസ് സാമ്രാജ്യങ്ങൾ വളർത്തുന്നതിനൊപ്പം സ്വന്തം നാട്ടിലെ സംരഭങ്ങളെയും കൈപിടിച്ചുയർത്താൻ അദ്ദേഹം എന്നും ശ്രദ്ധിക്കാറുണ്ട്.
അതുകൊണ്ട് തന്നെ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കുകളിലെല്ലാം യൂസഫലിയ്ക്ക് നിക്ഷേപവുമുണ്ട്. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സിഎസ്ബി ബാങ്ക്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തുടങ്ങിയവയിലൊക്കെയായി ഏതാണ്ട് 1650 കോടിയോളം രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്.

ഈ നിക്ഷേപത്തിൽ ഭൂരിഭാഗവും കേരളത്തിന്റെ സ്വന്തം ബാങ്കായ ഫെഡറൽ ബാങ്കിലാണ്, ഏകദേശം 1,100 കോടി രൂപ. ഈ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ മാത്രം ഫെഡറല്‍ ബാങ്ക് ഓഹരിയിലെ തന്റെ നിക്ഷേപത്തിലൂടെ യൂസഫലി ഉണ്ടാക്കിയ നേട്ടം 689 കോടി രൂപയോളം വരുമെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ സൂചിപ്പിക്കുന്നത്.
പത്ത് വർഷത്തെ നിക്ഷേപം
2013 ജൂണ്‍ പാദത്തില്‍ എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ ഉപകമ്പനിയായ എമിറേറ്റ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ നിന്ന് 63 ലക്ഷം ഓഹരികള്‍ വാങ്ങികൊണ്ടാണ് ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ യൂസഫലി ആദ്യമായി നിക്ഷേപം നടത്തുന്നത്. അന്നത്തെ കണക്കുകൾ പൂർണമായി വ്യക്തമല്ലെങ്കിലും ആ പാദത്തിലെ ശരാശരി ഓഹരി വില കണക്കാക്കിയാല്‍ ഏകദേശം 447.77 രൂപയ്ക്കായിരിക്കും ഈ നിക്ഷേപം എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഓഹരി വിഭജനവും ബോണസ് ഇഷ്യുവും നടന്നതോടെ ഈ ഓഹരിയുടെ വില 44.78 രൂപയായി മാറി.
ഓഹരി വിഭജനത്തിലൂടെ നേട്ടം
2013 നവംബറിൽ ഫെഡറല്‍ ബാങ്ക് 10 രൂപ മുഖവിലയുള്ള ഓഹരികളെ 2 രൂപ വിലയുള്ള ഓഹരികളാക്കി വിഭജിച്ചിരുന്നു. യൂസഫലി ഓഹരി സ്വന്തമാക്കി കൃത്യം അഞ്ച് മാസത്തിനു ശേഷമായിരുന്നു ഇത്. ഇങ്ങനെ ലുലു ഗ്രൂപ്പിന്റെ പക്കലുള്ള ഓരോ ഓഹരിക്കും അദ്ദേഹത്തിന് 4 ഓഹരി വീതം അധികം ലഭിച്ചു. ആ നിലയ്ക്ക് കണക്ക് കൂട്ടുമ്പോൾ യൂസഫലിയുടെ ഓഹരികളുടെ എണ്ണം 63 ലക്ഷത്തില്‍ നിന്ന് 3.16 കോടിയായി മാറി.
പിന്നീട് രണ്ട് വർഷത്തിന് ശേഷം 2015 ജൂലൈയില്‍ ഫെഡറല്‍ ബാങ്ക് ബോണസ് ഇഷ്യുവും നടത്തിയത് യൂസഫലിക്ക് കൂടുതൽ നേട്ടമായി. ഒരു ഓഹരിക്ക് ഒന്നെന്ന രീതിയിലായിരുന്നു ബോണസ് ഇഷ്യു. അങ്ങനെ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം നേരെ ഇരട്ടിയായി 6.32 കോടിയിലേക്ക് എത്തുകയായിരുന്നു.
പിന്നീട് രണ്ട് ഘട്ടങ്ങളിലായി വീണ്ടും യൂസഫലി ഫെഡറൽ ബാങ്ക് ഓഹരിയിൽ നിക്ഷേപം നടത്തി. 2017ൽ 1.17 കോടി ഓഹരികളും, 2019ൽ 3.72 ലക്ഷം ഓഹരികളുമാണ് അദ്ദേഹം വാങ്ങി കൂട്ടിയത്. ഇതുൾപ്പെടെ അതുവരെ 418 കോടി രൂപയാണ് ഫെഡറല്‍ ബാങ്കില്‍ അദ്ദേഹത്തിന്റെ നിക്ഷേപമെന്ന് കരുതുക (ഓഹരി വില 55.52 രൂപ).
നിലവിൽ ഫെഡറൽ ബാങ്ക് ഓഹരിവില 147.1 രൂപയാണ്. യൂസഫലിയുടെ കൈവശം ഉള്ളതാവട്ടെ 7.52 കോടി ഓഹരികളുമാണ്. അങ്ങനെ വരുമ്പോൾ 1,106 കോടി രൂപയുടെ മൂല്യമാവും ഇതിന് വരിക. അത് വെച്ച് കണക്കുകൂട്ടുമ്പോൾ നിക്ഷേപത്തിലുണ്ടായ വളര്‍ച്ച 689 കോടി രൂപയാണ്. 165 ശതമാനത്തിലധികം നേട്ടമാണ് അദ്ദേഹത്തിന്റെ നിക്ഷേപത്തിൽ ഉണ്ടായതെന്ന് ചുരുക്കം.
എംഎ യൂസഫലി: മലയാളികളിലെ അതിസമ്പന്നൻ
മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം വർഷങ്ങളായി എംഎ യൂസഫലി തന്നെയാണ് കൈവശം വച്ചിരിക്കുന്നത്. നിലവിൽ അദ്ദേഹം ഇക്കാര്യത്തിൽ ബഹുദൂരം മുൻപിലാണ്. യൂസഫലിക്ക് 55,000 കോടിയുടെ ആസ്‌തി ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഹൈപ്പർമാർക്കറ്റ്, റീട്ടെയിൽ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഒട്ടനവധി രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിച്ചു കിടക്കുന്ന പ്രസ്ഥാനമാണ്. നാട്ടിക സ്വദേശി കൂടിയായ യൂസഫ് അലി 2000ൽ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം അബുദാബിയിലാണ്. നിരവധി മേഖകളിൽ സാന്നിധ്യം അറിയിച്ച കമ്പനി ലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നൽകുന്നത്.












Click it and Unblock the Notifications