ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; എന്നിട്ടും ദുബായിൽ നിന്ന് വാങ്ങുന്നത് തന്നെ ലാഭം, കാരണം
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ പേർ ഉറ്റുനോക്കിയ കാര്യമായിരുന്നു സ്വർണത്തിന്റെ നികുതി നിരക്കുകളിലെ മാറ്റം. ഒടുവിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വലിയ കുറവ് വരുത്തിയ കേന്ദ്രം ഈ പ്രതീക്ഷ കാത്തു. എന്നാൽ അതിന് ശേഷവും സ്വർണം വാങ്ങാൻ പറ്റിയ ഇടം ഏതെന്ന ചോദ്യങ്ങൾ അവശേഷിക്കുകയാണ്. കാലങ്ങളായി മലയാളികളുടെ ഉൾപ്പെടെ ഇന്ത്യക്കാരുടെ ഇഷ്‌ടപ്പെട്ട ഗോൾഡ് ഹബ്ബ് ആയ ദുബായിയെ ഇനിയും ആശ്രയിക്കണോ എന്നാണ് പലരുടെയും ചോദ്യം?
ഒറ്റ വാക്കിൽ ഉത്തരം പറയാൻ കഴിയാത്തൊരു ചോദ്യമാണ് ഇതെങ്കിലും തുടർന്നും ദുബായ് ആഗോള സ്വർണ ഹബ്ബായി തന്നെ നിലനിൽക്കാനാണ് സാധ്യത എന്നത് പകൽ പോലെ വ്യക്തമാണ്. ഇന്ത്യൻ മാർക്കറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതോടെ വിലയിൽ ഗണ്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇപ്പോഴും ദുബായിലെ സ്വർണ വില ഇന്ത്യയിലേതിനേക്കാൾ ആറ് ശതമാനത്തിൽ അധികം കുറഞ്ഞ നിലയിൽ തന്നെയാണ്.

സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ബജറ്റിൽ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന് ശേഷവും ഇന്ത്യയെ അപേക്ഷിച്ച് ദുബായിൽ സ്വർണവും ആഭരണങ്ങളും വാങ്ങുന്നത് ഇപ്പോഴും ലാഭകരമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്, ദുബായിൽ എത്തുന്ന ടൂറിസ്‌റ്റുകളായാലും പ്രവാസികളായാലും ഇവിടെ നിന്ന് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്.
വിലയിലെ ലാഭം മാത്രമല്ല ദുബായിയെ വേറിട്ട് നിർത്തുന്ന ഘടകം. ഇവിടുത്തെ സ്വർണ വ്യാപാര മേഖലയുടെ ആഴവും പരപ്പും നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഡിസൈനുകൾ, വ്യത്യസ്‌തമായ കളക്ഷനുകൾ എന്നിങ്ങനെ ഒക്കെയായി ദുബായ് ഇക്കാര്യത്തിൽ മറ്റേതൊരു ഇടത്തേക്കാളും ഒരുപടി മുകളിലാണ്.
കണക്കുകൾ കൂടുതൽ വ്യക്തമായി പറഞ്ഞാൽ നേരത്തെ യുഎഇയിൽ 100 ഡോളർ വില വരുന്ന സ്വർണം നിങ്ങൾ വാങ്ങുകയാണെങ്കിൽ അതിന് ഇന്ത്യയിൽ ഏതാണ്ട് 115 ഡോളറോളം വില വരുമായിരുന്നു. അതിലാണ് സർക്കാർ ഗണ്യമായ കുറവ് വരുത്തിയിരിക്കുന്നത്. ഇതോടെ പുതിയ ഇറക്കുമതി തീരുവയുടെ ബലത്തിൽ ആ വില 106 ഡോളറായി കുറയും, എങ്കിലും ഇപ്പോഴും ദുബായിൽ തന്നെയാണ് കുറഞ്ഞ വില.
എങ്കിലും സ്വർണം വാങ്ങാനായി മാത്രം ദുബായിലേക്ക് പോവുക എന്നത് ഇനി ലാഭകരമാവാൻ വഴിയില്ല. മറിച്ച് വിസിറ്റിങ് വിസയിലോ, വിനോദ സഞ്ചാരത്തിനോ യുഎഇയിലേക്ക് എത്തുന്നവർക്ക് ഇവിടെ നിന്നും വാങ്ങിയാൽ നഷ്‌ടം വരില്ല. അത്തരം ആളുകൾക്ക് വളരെ പ്രയോജനകരമായി തന്നെ യുഎഇ ഗോൾഡ് മാർക്കറ്റ് തുടരും.
കഴിഞ്ഞ ദിവസമാണ് ബജറ്റിൽ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്‌റ്റംസ് തീരുവ 6 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചത്. മറ്റു നികുതികള്‍ 5 ശതമാനത്തില്‍ നിന്ന് ഒരു ശതമാനവുമാക്കി. ഇതോടെ മൊത്തം ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications