ലുലു റീട്ടെയിലിനെ അടിച്ചിടാൻ ഗൾഫിൽ മറ്റാരുമില്ല; വരുമാനം 66,500 കോടി രൂപ, അബുദാബി ഐപിഒ തുണച്ചോ?
ദുബായ്: മലയാളി വ്യവസായ പ്രമുഖൻ എംഎ യൂസഫലി നേതൃത്വം നൽകുന്ന അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു റീട്ടെയിലിന് കഴിഞ്ഞ സാമ്പത്തിക വർഷം വരുമാനത്തിലും ലാഭത്തിലും വൻ മുന്നേറ്റം. 2024 സാമ്പത്തിക വർഷത്തിൽ 12.4 ശതമാനം ലാഭ വളർച്ചയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെ 221.7 മില്യൻ ഡോളറിൽ നിന്ന് 249.2 മില്യൻ ഡോളറായാണ് ലാഭം കുതിച്ചുയർന്നത്. വരുമാനത്തിലും കമ്പനിക് ഗണ്യമായ വർധന ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
വരുമാനം 4.2 ശതമാനത്തോളം വർധിച്ച് 762 കോടി ഡോളർ അഥവാ 66,500 കോടി രൂപയാണ് ഉയർന്നു . നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്കു മുമ്പുള്ള ലാഭം (EBITDA) 4.4 ശതമാനം ഉയർന്ന് 786.3 മില്യൺ ഡോളർ എന്ന നിലവാരത്തിലും എത്തിയിട്ടുണ്ട്. വലിയ മുന്നേറ്റം തന്നെയാണ് വരുമാനത്തിലും ലാഭത്തിലുമൊക്കെ ലുലു ഗ്രൂപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടാക്കിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഗൾഫ് മേഖലയിൽ തുടർച്ചയായി പുതിയ സ്‌റ്റോറുകൾ തുറന്നതും യുഎഇയും സൗദി അറേബ്യയുമടക്കം ഒട്ടുമിക്ക എല്ലാ ജിസിസി രാഷ്ട്രങ്ങളിലും മികച്ച വിൽപനനേട്ടം കൈവരിച്ചതും കമ്പനിക്ക് ഗുണകരമായി എന്നാണ് വിലയിരുത്തൽ. ഇത് കഴിഞ്ഞവർഷത്തെ ലാഭത്തിലും വരുമാനത്തിലും ശ്രദ്ധേയമായ മുന്നേറ്റത്തിന് കളമൊരുക്കി എന്നാണ് കരുതുന്നത്.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ വരുമാനം 16,600 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.8 ശതമാനം വര്‍ധന ഇതിൽ ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിലും ഖത്തറിലും ലീസ് പരിഷ്‌കാരങ്ങള്‍ കാരണം ചിലവുകള്‍ വലിയ തോതില്‍ ഉയര്‍ന്നിട്ടും കമ്പനി ലാഭത്തിൽ തന്നെ മുന്നോട്ട് പോയെന്നതാണ് പ്രധാന കാര്യം.
2024ല്‍ മാത്രം വിവിധ ഇടങ്ങളിലായി പുതിയ 21 സ്‌റ്റോറുകളാണ് ലുലു റീട്ടെയിൽ തുറന്നത്. നാലാം പാദത്തില്‍ മാത്രം 9 പുതിയ സ്‌റ്റോറുകള്‍ തുറന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കമ്പനിയുടെ സ്വന്തം ലേബല്‍ ഉല്‍പ്പന്നങ്ങളില്‍ നിന്നാണ് മൊത്ത വരുമാനത്തിന്റെ 29.9 ശതമാനമെന്നതും എടുത്തുപറയേണ്ട കാര്യമാണ്. കൂടാതെ ഇ- കൊമേഴ്‌സ് വില്‍പ്പയിലും കുതിപ്പുണ്ടായി. 70 ശതമാനം വളര്‍ച്ചയാണ് ഇതിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ഇതിന് പിന്നാലെ ലുലു റീട്ടെയിൽ ഡിവിഡന്റ് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. 84.4 മില്യൻ ഡോളർ അഥവാ 735 കോടി രൂപയാണ് ലാഭവിഹിതമായി പ്രഖ്യാപിച്ചത്. ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 0.82 സെന്റ്സ് വീതമാണ് ലാഭവിഹിതം ലഭിക്കുക. ഓഹരി ഉടമകളുടെ അടുത്ത യോഗത്തിലെ അംഗീകാരത്തിന് അനുസൃതമായാകും ഡിവിഡന്റ് വിതരണം നടത്തുക.
അബുദാബി ഐപിഒ ഗുണമായോ?
2024 നവംബറില്‍ അബുദാബി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഐപിഒയിലൂടെ 1.72 ബില്യണ്‍ ഡോളറാണ് ലുലു റീട്ടെയിൽ സമാഹരിച്ചത്. വലിയ പ്രതികരണമാണ് ലുലുവിന്റെ ഓഹരികൾക്ക് ലഭിച്ചത് എന്നതാണ് ഇതിൽ പ്രതീക്ഷ നൽകിയ ഘടകം. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി തന്നെ ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. അബുദാബി എക്‌സ്‌ചേഞ്ചിലെ ഐപിഒ ഞങ്ങളുടെ വളര്‍ച്ചാ യാത്രയില്‍ സുപ്രധാന നാഴികക്കല്ലാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.












Click it and Unblock the Notifications