ബൈജൂസിന് വീണ്ടും തിരിച്ചടി; ബിസിസിഐയുമായുള്ള 158 കോടിയുടെ ഒത്തുതീർപ്പ് കരാർ റദ്ദാക്കി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എഡുടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി റദ്ദാക്കിയതോടെയാണ് ഇത്. നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ അംഗീകരിച്ച 158 കോടിയുടെ ഒത്തുതീർപ്പ് കാരാർ വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. ബൈജൂസിന് വായ്‌പ നൽകിയവർ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
ബിസിസിഐയുമായുള്ള കരാറിനെത്തുടർന്ന് ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ നിർത്തിവച്ച ട്രിബ്യൂണലിന്റെ മുൻ തീരുമാനം ഇതോടെ അസാധുവായി. കടക്കെണിയിൽ പെട്ട് ഉഴലുന്ന ബൈജൂസിനെ സംബന്ധിച്ച പുതിയ വിധി വലിയ ആഘാതമാണ് ഉണ്ടാക്കാൻ പോവുന്നത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ട്രിബ്യൂണൽ കരാറിന് അംഗീകാരം നൽകിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെടൽ.

ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഗ്ലാസ് ട്രസ്‌റ്റ് കമ്പനി എൽഎൽയാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസിനെ കൂടാതെ ജസ്‌റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയതാണ് ഡിവിഷൻ ബെഞ്ച്. ബൈജൂസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി ഉൾപ്പടെ ഹാജരായിരുന്നു.
ബിസിസിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ ഹാജരായി. നേരത്തെ ബൈജൂസിന് എതിരായ പാപ്പരത്ത നടപടികൾ നിർത്തിവയ്ക്കാനായിരുന്നു നാഷണൽ കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ബിസിസിഐയുമായി ബന്ധപ്പെട്ടുള്ള ഒരു സ്‌പോൺസർഷിപ്പ് കരാറിലായിരുന്നു തീരുമാനം.
ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആവശ്യം കണക്കിലെടുത്തായിരുന്നു അന്ന് വിധി പുറപ്പെടുവിച്ചത്. 158 കോടിയോളം രൂപ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു കരാർ. എന്നാൽ സുപ്രീം കോടതി ഇടപെടലോടെ ഇത് റദ്ദായ സാഹചര്യത്തിൽ ഇനി ബൈജൂസിന്റെ കാര്യം കൂടുതൽ പ്രതിസന്ധിയിൽ ആവുമെന്നാണ് വിലയിരുത്തൽ.
നേരത്തെ ഈ വർഷം ജനുവരിയിൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ രവീന്ദ്രൻ തന്റെ വീടുകൾ പണയം വെച്ചതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ട് മുൻപാണ് ചില വീഴ്‌ചകൾ ചൂണ്ടിക്കാട്ടി നിരവധി ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിച്ചത്. ഈ പ്രതിസന്ധികളുടെ ആക്കം കൂട്ടിക്കൊണ്ട് ബ്ലാക്ക് റോക്ക്‌സ് ബൈജൂസിന്റെ മൂല്യം 95 ശതമാനം കുറച്ച് 1 ബില്യൺ ഡോളറാക്കുകയും ചെയ്‌തു.












Click it and Unblock the Notifications