ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ.. എറണാകുളം ജില്ലയിൽ സമഗ്രകര്‍മപദ്ധതി

കൊച്ചി: ബ്രഹ്‌മപുരത്ത് തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. വിഷപ്പുക കൊണ്ട് നഗരവാസികള്‍ ദുരിതത്തിലായിരിക്കെ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം പല കോണുകളില്‍ നിന്നായി ഉയരുന്നു അതിനിടെ ഇനി ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാനുളള കര്‍മ്മപദ്ധതി പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി രാജീവ്. എറണാകുളം ജില്ലയിലെ മാലിന്യസംസ്‌ക്കരണം സുഗമമാക്കുന്നതിനുളളതാണ് സമഗ്രകര്‍മ്മ പദ്ധതി.
മന്ത്രി പി രാജീവ് പങ്കുവെച്ച കുറിപ്പ് വായിക്കാം: ' ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാനുള്ള സമഗ്രകര്‍മപദ്ധതി അതിവേഗം നടപ്പിലാക്കും. മാലിന്യ സംസ്‌കരണത്തിനായി പുതിയ നിയമങ്ങള്‍ കൊണ്ടു വരുന്നതിന് പകരം നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കിയാണ് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ പ്രകാരമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ പത്തിനകം മഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കാനാണ് തീരുമാനം.
ഉറവിട മാലിന്യ സംസ്‌കരണം കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 13 മുതല്‍ ആരംഭിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി അടിയന്തര കൗണ്‍സില്‍ യോഗങ്ങള്‍ ചേരും. തുടര്‍ന്ന് മുഴുവന്‍ വീടുകളിലും നിയമപരമായ നോട്ടീസ് എത്തിക്കും. മാര്‍ച്ച് 14 മുതല്‍ 16 വരെയുള്ള തീയതികളില്‍ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തില്‍ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വീടുകളിലുമെത്തി ബോധവല്‍ക്കരണം നടത്തും. എത്ര വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യമില്ലെന്ന് മാര്‍ച്ച് 17നകം റിപ്പോര്‍ട്ട് നല്‍കണം. ഇവര്‍ക്ക് സൗകര്യമൊരുക്കുന്നതിനുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ അതാത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇതിനായി ഉപയോഗിക്കാം. കൃത്യമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ നിയോഗിക്കും.
ഏപ്രില്‍ പത്തിന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഏപ്രില്‍ 12 മുതല്‍ 15 വരെ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ ഫീല്‍ഡ് തലത്തില്‍ ചെന്ന് പരിശോധന നടത്തും. ഏപ്രില്‍ 30നകം വിജിലന്‍സ് സ്‌ക്വാഡുകളും പരിശോധന പൂര്‍ത്തിയാക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും. നടപടിയെടുക്കാത്ത പക്ഷം അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഫ്‌ളാറ്റ്, ഗേറ്റഡ് കോളനി എന്നിവയെയും പദ്ധതിയുടെ ഭാഗമാക്കും.
**വാതില്‍പടി ശേഖരണം
ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഇല്ലാത്ത വാര്‍ഡുകളുടെ കണക്കുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കണം. കുടുംബശ്രീ വഴി ഒഴിവുകള്‍ നികത്തണം. മാര്‍ച്ച് 25നകം എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് രണ്ടുപേര്‍ വീതം ഹരിത കര്‍മ്മ സേനയില്‍ ഉണ്ടെന്ന് ഉറപ്പാക്കും. മാര്‍ച്ച് 26 മുതല്‍ 30 വരെ അതാത് തദ്ദേശസ്ഥാപനങ്ങള്‍ ഇവര്‍ക്കു വേണ്ട പരിശീലനം നല്‍കും. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ വാര്‍ഡുകളിലും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം സജീവമാകണം. മെയ് ഒന്നോടെ 100 ശതമാനം തരംതിരിച്ച മാലിന്യങ്ങളും ഹരിത കര്‍മ്മ സേന വഴി ശേഖരിക്കും.
**സംഭരണവും കൈകാര്യം ചെയ്യലും
മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അടിയന്തിരമായി സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇത്തരം പ്രദേശങ്ങളില്‍ മാര്‍ച്ച് 31നകം താല്‍ക്കാലിക കളക്ഷന്‍ സെന്ററുകള്‍ ഒരുക്കണം. മാലിന്യങ്ങള്‍ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ എവിടേക്ക് കൊണ്ടുപോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കും.
**ശുചിമുറി മാലിന്യ സംസ്‌കരണം
ശുചിമുറി മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കണം. ഇവ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിന് ഉപയോഗിക്കുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. വലിയതോതില്‍ ശുചിമുറി മാലിന്യങ്ങള്‍ക്ക് കാരണമാകുന്ന ഫ്‌ളാറ്റുകള്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയവക്ക് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം നല്‍കിയിട്ടുണ്ട്.
**പൊതുസ്ഥലത്ത് നിന്നും ജലസ്രോതസ്സുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍
പൊതു സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മെയ് ഒന്നു മുതല്‍ 10 വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വാര്‍ഡുകളിലും 50 വളന്റിയര്‍മാര്‍ വീതമുള്ള രണ്ട് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂര്‍വ്വ ശുചീകരണവും ശക്തമാക്കും.പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. വേസ്റ്റ് ബിന്നുകള്‍ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ നിയോഗിക്കും. മെയ് 11 മുതല്‍ 20 വരെയാണ് ജലസ്രോതസുകള്‍ ശുദ്ധീകരിക്കുക.
**അവലോകനം ചെയ്യാന്‍ വാര്‍ റൂമുകള്‍
കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാതലത്തിലും പ്രാദേശിക തലത്തിലും വാര്‍ റൂമുകള്‍ സജ്ജമാക്കും. കളക്ടറേറ്റില്‍ രൂപീകരിക്കുന്ന ജില്ലാ തല എംപവര്‍ കമ്മിറ്റിക്ക് സ്വതന്ത്രമായ അധികാരം നല്‍കും. കളക്ടറാകും ഈ കമ്മിറ്റിയുടെ നോഡല്‍ ഓഫീസര്‍. ഇതിനുപുറമേ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പ്രാദേശിക അടിസ്ഥാനത്തിലുള്ള വാര്‍ റൂമുകളും ഒരുക്കും. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എല്ലാ ആഴ്ചകളിലും തദ്ദേശസ്ഥാപനങ്ങളില്‍ കൗണ്‍സില്‍ യോഗം ചേരും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സ്ഥിരം സമിതിയുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മിറ്റിക്ക് കൈമാറും.
മെയ് 22ന് ഓരോ തദ്ദേശസ്ഥാപനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കി പരസ്യപ്പെടുത്തും. മെയ് 24 മുതല്‍ 31 വരെ പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കാന്‍ അവസരം ഒരുക്കും. ഹരിതമ്യം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ ഇതിനുള്ള സൗകര്യം ഉണ്ടാകും. പരാതികള്‍ സംബന്ധിച്ച് വിജിലന്‍സ് പരിശോധനയും ജനകീയ സമിതിയുടെ ഓഡിറ്റിങ്ങും നടത്തും.
**വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍
കര്‍മ്മ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി അടുത്തദിവസം മുതല്‍ വിപുലമായ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ ആരംഭിക്കും. വാര്‍ റൂമുകളുടെ നേതൃത്വത്തില്‍ ആയിരിക്കും ഇത് നടപ്പാക്കുന്നത്. സാധാരണ ബോധവല്‍ക്കരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത് സംബന്ധിച്ച നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളെ കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരിക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍.












Click it and Unblock the Notifications