സ്വരാജ് ഉള്‍പ്പടേയുള്ളവരുടെ തോല്‍വി: പുറത്താക്കിയ 12 നേതാക്കളെ തിരിച്ചെടുത്ത് സിപിഎം
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ജില്ലയായിരുന്നു എറണാകുളം. കളമശ്ശേരിയും കുന്നത്ത്നാടും പിടിച്ചെടുത്തെങ്കിലും തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും നഷ്ടമാവുകയായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വരാജിന്റെ തോല്‍വിയായിരുന്നു പാർട്ടിയെ സംബന്ധിച്ച് ഏറെ തിരിച്ചടിയായത്.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി പി എം കുറ്റക്കാരെന്ന് കണ്ടെത്തി ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട് സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അച്ചടക്ക നടപടിയുടെ കാലാവാധി കഴിയുന്നതിന് മുമ്പ് തന്നെ ഇവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാർട്ടിയിപ്പോള്‍.

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റുമായ സി കെ മണിശങ്കർ, വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്‍റ്, പെരുമ്പാവൂരിലെ തോൽവിയിൽ ജില്ല സെക്രട്ടേറിയേറ്റ് അംഗം എൻസി മോഹനൻ, തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് മണ്ഡലം സെക്രട്ടറി സിഎൻ സുന്ദരൻ തുടങ്ങിയവർക്കെതിരെയായിരുന്നു പാർട്ടി നടപടി.

പെരുമ്പാവൂർ ഏരിയ സെക്രട്ടറിയായിരുന്ന പി എം സലിം, പെരുമ്പാവൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന മുൻ എം എൽ എ സാജു പോൾ, ആർ. എം. രാമചന്ദ്രൻ, എം. ഐ. ബീരാസ്, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ കീഴിലെ ബ്രാഞ്ച് കമ്മിറ്റികളിൽ അംഗങ്ങളായിരുന്ന അരുൺ സത്യൻ, അരുൺ വി തുടങ്ങിയ നേതാക്കളും പാർട്ടി നടപടിക്ക് വിധേയമായിരുന്നു. ഈ അച്ചടക്ക നടപടിയാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്.

പാർട്ടിയിൽ നിന്നു പുറത്താക്കിയ കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെയുള്ള നടപടി സി പി എം പുനഃപരിശോധിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ ഇവരുടെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ ബ്രാഞ്ചുകളിലേക്കാണു തിരിച്ചെടുക്കൽ. ഇവിടുത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കു തിരികെ കൊണ്ടുവരണമോ എന്ന് പിന്നീട് തീരുമാനിക്കും.

കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇവരെ തിരിച്ചെടുക്കാനുള്ള തീരുമാനം ഉണ്ടായത്. കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി പി. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എറണാകളും ജില്ലയിലെ സി പി എമ്മിലെ സമീപകാലത്തെ ഏറ്റവും വലിയ അച്ചടക്ക നടപടിയായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ ഉണ്ടായത്.












Click it and Unblock the Notifications