മൂവാറ്റുപുഴയില്‍ കാറ്റ് മാറി വീശാം? പൈങ്ങോട്ടൂരിലും ആവോലിയിലും അട്ടിമറി പ്രതീക്ഷിച്ച് കോണ്‍ഗ്രസ്
കൊച്ചി: മൂവാറ്റുപുഴയില്‍ അവസാന ലാപ്പില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞെന്ന് ഇടതുപക്ഷം. തുല്യതയിലാണ് പോരാട്ടം നടന്നത്. ആര് ജയിക്കുകയാണെങ്കില്‍ വളരെ നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിക്കുക. കഴിഞ്ഞ തവണ ഒമ്പതിനായിരത്തിലേറെ ലഭിച്ച ഭൂരിപക്ഷം എല്‍ദോ എബ്രഹാം ഇത്തവണ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലാണ്. ജനപ്രീതിയുള്ള മാത്യു കുഴല്‍നാടനെ തന്നെ കളത്തിലിറക്കിയത് കോണ്‍ഗ്രസിന്റെ സാധ്യതയും വര്‍ധിപ്പിക്കുന്നു. നിലവില്‍ ആര്‍ക്കും ഒരിഞ്ച് പോലും മണ്ഡലത്തില്‍ മുന്‍തൂക്കമില്ല.
സിപിഐ പ്രതീക്ഷ
ചെറുപ്പക്കാര്‍ തമ്മിലാണ് പോരാട്ടമെന്നതാണ് മൂവാറ്റുപുഴയില്‍ ത്രില്ലര്‍ പോരാട്ടം വരാന്‍ കാരണം. സിറ്റിംഗ് എംഎല്‍എ പതിനായിരം വോട്ടിന് ജയിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. എന്നാല്‍ അതിന് ചില ഘടകങ്ങള്‍ കൃത്യമായി ഒത്തുവരണം. എല്‍ദോ എബ്രഹാം മണ്ഡലത്തില്‍ സ്വീകാര്യനാണ് എന്നതാണ് സിപിഐക്കുള്ള ഏറ്റവും വലിയ ആശ്വാസം. പക്ഷേ മാത്യു കുഴല്‍നാടനും സമാനമായ പ്രതിച്ഛായയുള്ളയാളാണ്. പക്ഷേ കോണ്‍ഗ്രസിനുള്ളിലെ പൂര്‍ണമായ പിന്തുണ അദ്ദേഹത്തിന് കിട്ടുമോ എന്നാണ് സംശയം.
പ്രതീക്ഷകള്‍ ഇങ്ങനെ
എല്‍ദോ എബ്രഹാമിനോട് എതിര്‍പ്പുകള്‍ ഉണ്ടെന്നാണ് കോണ്‍ഗ്രസ് വാദം. ആ വോട്ടുകള്‍ കൃത്യമായി കോണ്‍ഗ്രസിന് കിട്ടിയെന്നും മാത്യു കുഴല്‍നാടന്‍ ഉറപ്പിക്കുന്നു. അതിലുപരി സാമുദായിക വോട്ടുകള്‍ കൂടെ നിന്നുവെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ സഭകളുടെ വോട്ടുകള്‍ കൃത്യമായി വന്നതിനാലാണ് നല്ല ജയം തന്നെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നല്‍കുന്ന കണക്കുകള്‍ പാളിപ്പോവാന്‍ സാധ്യത കൂടുതലാണ്. വസ്തുതകളുടെ കുറവ് ഈ റിപ്പോര്‍ട്ടുകളിലുണ്ട്.
കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്
പൈങ്ങോട്ടൂരില്‍ രണ്ടായിരം ലീഡ് വരെ ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പോത്താനികാടും മുന്‍തൂക്കമുണ്ട്. കൃത്യമായ ലീഡ് കുഴല്‍നാടന് കിട്ടും. ആവോലിയിലും ആയിരത്തിന് മുകളിലാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. കട്ടയ്ക്ക് നില്‍ക്കുന്നത് കല്ലൂര്‍ക്കാട്, പാലക്കുഴ, മാറാടി എന്നിവിടങ്ങളിലാണ്. മഞ്ഞള്ളൂര്‍, ആരക്കുഴ, ഭാഗങ്ങളില്‍ ഭയക്കുന്നത് ട്വന്റി 20യെയാണ്. ഇവര്‍ പിടിക്കുന്ന വോട്ട് നിര്‍ണായകമാകും. നേരത്തെ പറഞ്ഞ മേഖലകളും ട്വന്റി 20 തന്നെയാണ് കോണ്‍ഗ്രസിന് വലിയ വെല്ലുവിളി. ഇത് പക്ഷേ ഗൗരവത്തിലെടുക്കാന്‍ പാര്‍ട്ടി തയ്യാറായിരുന്നില്ല.
ഇടതുപക്ഷം സ്‌ട്രോംഗ്
ഇടതുപക്ഷത്തിന് കോണ്‍ഗ്രസല്ലാതെ മറ്റ് വെല്ലുവിളികളില്ല എന്നതാണ് ഏറ്റവും വലിയ കരുത്ത്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്നും വലിയ ലീഡ് കിട്ടുമെന്ന് എല്‍ദോ എബ്രഹാം ഉറപ്പിക്കുന്നുണ്ട്. പായിപ്ര പഞ്ചായത്തും ഉറപ്പാണെന്ന് ഇടതുപക്ഷം പറയുന്നു. എല്‍ദോ എബ്രഹാമിന്റെ സ്വന്തം പഞ്ചായത്താണ് പായിപ്ര. ഇവിടെ നിന്ന് മൂവായിരം വോട്ടിന്റെ ലീഡാണ് സിപിഐ പ്രതീക്ഷിക്കുന്നത്. കല്ലൂര്‍ക്കാട്, പാലക്കുഴ, മാറാടി പഞ്ചായത്തുകളില്‍ ഇടതുപക്ഷം ലീഡ് ഉറപ്പിച്ചിരിക്കുകയാണ്. വാളകത്തും ആയവനയിലുമാണ് ഇഞ്ചോടിഞ്ച് പോരുള്ളത്.
കോണ്‍ഗ്രസിന്റെ ഭയം
ബിജെപി വോട്ടുകള്‍ ഇപ്പോഴുള്ളതില്‍ നിന്ന് കൂടിയാല്‍ അത് വലിയ വെല്ലുവിളിയായി മാറുന്നത് കോണ്‍ഗ്രസിനാണ്. കാരണം ഇടതുപക്ഷത്തിന്റേത് സ്ഥിരം വോട്ടുബാങ്കാണ്. ശബരിമല സമരം അടക്കം ബിജെപിയുടെ വോട്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഴായിരത്തിന് മുകളില്‍ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് മൂവാറ്റുപുഴയില്‍ പ്രതീക്ഷിക്കുന്നത്. മാത്യു കുഴല്‍നാടനെതിരെ ആരോപണങ്ങളൊന്നും കാര്യമായിട്ടില്ല. പക്ഷേ എല്‍ദോ എബ്രഹാമിനെ മറിക്കാന്‍ ശേഷിയുള്ള നേതൃപാടവും കുഴല്‍നാടനുണ്ടോ എന്ന ചോദ്യം കോണ്‍ഗ്രസില്‍ ശക്തമായിരുന്നു.
ലീഡ് ഇവിടങ്ങളില്‍
പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ വോട്ടിനായിരിക്കും. ആവോലി, മഞ്ഞള്ളൂര്‍, ആരക്കുഴ, എന്നിവിടങ്ങളില്‍ ലീഡും കുറയും. ഇതിനാണ് ട്വന്റി 20 സഹായിക്കുക. 12000 വോട്ട് വരെ ട്വന്റി 20 പിടിക്കും. ഫലത്തില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ഏറ്റവും വലിയ കാരണമാകുക. ട്വന്റി 20യാണ്. ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ഇവരിലേക്ക് പോകാറില്ല. എറണാകുളത്തെ മറ്റ് മണ്ഡലങ്ങളിലും ട്വന്റി 20 കോണ്‍ഗ്രസിന് വെല്ലുവിളിയാണ്.
ക്രിസ്ത്യന്‍ വോട്ടുകള്‍
സാമുദായിക വോട്ടുകള്‍ ഇത്തവണ ഇടതുപക്ഷം പിടിച്ചെന്നാണ് വിലയിരുത്തല്‍. യാക്കോബായ, എസ്എന്‍ഡിപി, കത്തോലിക്കാ വോട്ടുകള്‍ ഇത്തവണ നേടാന്‍ സാധിച്ചെന്നാണ് സൂചന. ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം വന്നതും നേട്ടമായിട്ടുണ്ട്. പരമ്പരാഗത വോട്ടുകള്‍ നേടാന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയും മൂവാറ്റുപുഴയില്‍ എല്‍ദോയ്ക്ക് അനുകൂലമായിട്ടുണ്ട്. ബിജെപി വോട്ടുകള്‍ ചിലപ്പോള്‍ യുഡിഎഫിന് അനുകൂലമാകുന്നത് ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പിച്ചേക്കാം. ഇവിടെ വോട്ട് മറിച്ചെന്നും എല്‍ഡിഎഫ് കരുതുന്നുണ്ട്.
ഏത് വേഷത്തിലും സുന്ദരി, സൂപ്പർ നായിക സാമന്തയുടെ ചിത്രങ്ങൾ കാണാം