പോസ്റ്ററടിക്കാന്‍ പോലും കാശുണ്ടായിരുന്നില്ല, തോല്‍വിയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ഗ്രൂപ്പ് കളി
കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ തോല്‍വിയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിലും രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍. കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിനുണ്ടായ പരാജയം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉണ്ടായതാണെന്ന് അജയ് തറയില്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. യാതൊരു പക്വതയുമില്ലാത്ത നേതാക്കള്‍ പാര്‍ട്ടിയെയും സ്വന്തം ഗ്രൂപ്പിനെയും ഒപ്പം നിര്‍ത്താനായി വനിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തള്ളിക്കളഞ്ഞതായും അജയ് തറയില്‍ ആരോപിക്കുന്നു. പകരം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയാണ് നിര്‍ത്തിയതെന്നും അജയ് ആരോപിക്കുന്നു.
കൊച്ചി കോര്‍പ്പറേഷനില്‍ യാതൊരു ശേഷിയുമില്ലാത്ത നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളാക്കിയത്. യുഡിഎഫിനെ വിജയിപ്പിക്കാന്‍ വേണ്ട യാതൊരു തന്ത്രവും ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ കമ്മിറ്റി കറക്കുകമ്പനിയായി മാറി. പരസ്പരം ഇഷ്ടപ്പെടുന്നവരെയാണ് ഇവര്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. 55 സീറ്റ് വരെ സാധ്യതയുള്ള കൊച്ചി കോര്‍പ്പറേഷനിലാണ് യുഡിഎഫിന് ഈ ഗതി ഉണ്ടായിരിക്കുന്നത്. ജയിക്കാവുന്ന സീറ്റുകളില്‍ പലതിലും വിമതര്‍ ഉണ്ടായിരുന്നു. ഇവരെ അനുനയിപ്പിക്കാന്‍ യാതൊരു പ്രവര്‍ത്തനവും ഉണ്ടായില്ല. കരുത്തുണ്ടായിരുന്ന കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ അജയ് തറയില്‍ ആവശ്യപ്പെട്ടു.
അതേസമയം മുതിര്‍ന്ന നേതാവ് പിജെ കുര്യനും നേതൃത്വത്തിനെതിരെ തുറന്നടിച്ചു. കോണ്‍ഗ്രസിനെ തകര്‍ക്കുന്നത് ഗ്രൂപ്പിസമാണെന്ന് അദ്ദേഹം പറഞ്ഞു. താഴെ തട്ടില്‍ കമ്മിറ്റികള്‍ ഇല്ല. ന്യൂനപക്ഷ വോട്ടുകളെല്ലാം യുഡിഎഫില്‍ നിന്ന് അകന്നിരിക്കുകയാണ്. കടുത്ത ദാരിദ്ര്യത്തിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും നേതൃത്വം സാമ്പത്തിക സഹായം നല്‍കിയില്ല. കോണ്‍ഗ്രസ് ഒരു കേഡര്‍ പാര്‍ട്ടിയല്ലെങ്കില്‍ കൂടി താഴെത്തട്ടില്‍ ശക്തമായ കമ്മിറ്റികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കമ്മിറ്റികള്‍ ഇല്ല. ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള നാമനിര്‍ദേശങ്ങളാണ് ഇതിന് കാരണമെന്നും കുര്യന്‍ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമെല്ലാം ഗ്രൂപ്പ് വഴി വന്നവരാണ്. അതുകൊണ്ട് പ്രവര്‍ത്തിക്കേണ്ടതില്ല, തോറ്റാലും നിന്നുപോകാമെന്ന തോന്നലുണ്ട്. ഇത് വലിയ പ്രശ്‌നമാണ്. പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് പരിഗണനയാണ് സ്ഥാനാര്‍ത്ഥിത്വത്തിന് നല്‍കുന്നത്. പത്തനംതിട്ടയില്‍ അടക്കം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചാല്‍ മികച്ച പ്രകടനം നടത്താമായിരുന്നു. അമിതമായ ഗ്രൂപ്പിസം കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നില്ല. സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗത്തിനും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഇവര്‍ക്കൊന്നും യാതൊരു സഹായവും നല്‍കിയിരുന്നില്ല കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിത്വത്തിന് ഫീസ് ഈടാക്കുകയും ചെയ്തു. ഇത്തരം രീതികളൊക്കെ മാറ്റണമെന്നും പിജെ കുര്യന്‍ പറഞ്ഞു.
Recommended Video
ഇന്ത്യയിലിരുന്നും ജയിക്കാം 310 ദശലക്ഷം ഡോളർ; മെഗാ മില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം