രാവിലെ തന്നെ മാതാപിതാക്കളുടെ കല്ലറകൾക്ക് മുന്നിൽ പ്രാർത്ഥന; പിന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി ഹൈബി
കൊച്ചി: രാവിലെ തന്നെ മാതാപിതാക്കളുടെ കല്ലറകൾക്ക് മുന്നിൽ പോയി പ്രാർത്ഥിച്ച ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഈ തെരഞ്ഞെടുപ്പിലെ തന്റെ ആദ്യ ദിനത്തിലേക്ക് കടന്നത്. കലൂർ പൊറ്റക്കുഴി ലിറ്റിൽ ഫളവർ പള്ളി സെമിത്തേരിയിൽ പിതാവ് മുൻ എംപി കൂടിയായ ജോർജ് ഈഡന്റെയും തുടർന്ന് തോപ്പുംപടി സെൻറ്. സെബാസ്റ്റിൻ പള്ളി സെമിത്തേരിയിൽ അമ്മ റാണി ഈഡന്റെയും കല്ലറകളിൽ ഭാര്യയോടും മകളോടുമൊപ്പമാണ് ഹൈബി എത്തിയത്.
തുടർന്ന് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ അസംഘടിത തൊഴിലാളികളുടെ കൺവെൻഷനിൽ പങ്കെടുത്ത സ്ഥാനാർത്ഥി അന്തരിച്ച മുൻ എംപി എം.ഐ ഷാനവാസിന്‍റെ കുടുംബത്തോടൊപ്പവും സമയം ചെലവഴിച്ചു.തുടർന്ന് കുന്നുകര പഞ്ചായത്തിലെ ദേവാലയത്തിൽ നേർച്ച സദ്യയിൽ പങ്കെടുത്തു. 4 മണിക്ക് ഡി സി സി ഓഫീസിൽ കോൺഗ്രസ് നേതൃയോഗം കഴിഞ്ഞ് തൃപ്പൂണിത്തുറയിൽ വാർഡ് കമ്മിറ്റികളുടെ സ്വീകരണം.

രാത്രി പള്ളുരുത്തിയിൽ കാവടി ഘോഷയാത്രയിലും സ്ഥാനാർത്ഥിയെത്തി. അതിരാവിലെ മുതൽ പ്രവർത്തകരുടെ ഒഴുക്ക് തന്നെയായിരുന്നു കലൂർ ജോർജ് ഈഡൻ റോഡിലെ വസതിക്ക് മുന്നിൽ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന രാത്രി തന്നെ പലയിടത്തും ചുവരെഴുത്തുകളും ആരംഭിച്ചു കഴിഞ്ഞ പ്രവർത്തകർ ആവേശത്തിലാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാണെന്നും സി പി എമ്മിന്റെ കൊലക്കത്തി താഴെ വെപ്പിക്കാനും മോദിയുടെ ഏകാധിപത്യ
ഭരണത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാനുമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ . കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി. കോൺഗ്രസ് പാർട്ടിയോട് മറ്റാരേക്കാളും കടപ്പെട്ടവനാണ് താനെന്ന് ഹൈബി പറഞ്ഞു. പത്തൊമ്പാമത്തെ വയസ്സിൽ ഒറ്റക്കായിപ്പോയ തന്നെയും സഹോദരിയെയും ചേർത്തു പിടിച്ചത് ഈ പാർട്ടിയാണ്.

പിതാവ് ജോർജ് ഈഡൻ മരിക്കുമ്പോൾ അവശേഷിച്ചിരുന്ന ഭവന വായ്പയുടെ കുടിശ്ശിക പോലും പാർട്ടിയാണ് അടച്ചു തീർത്തത്. സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും പ്രവർത്തിക്കാനുള്ള അവസരങ്ങൾ തന്ന് മുന്നോട്ട് കൊണ്ടു പോകുന്നതും കോൺഗ്രസാണെന്നും ഹൈബി പറഞ്ഞു. ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷനായി. 19 ന് വൈകിട്ട് 4 മണിക്ക് കളമശ്ശേരി നിയോജക മണ്ഡലം 20 ന് 4 മണിക്ക് തൃക്കാക്കര , 5 മണിക്ക് തൃപ്പൂണിത്തുറ, 6.30 ന് കൊച്ചി 21 ന് 4 മണിക്ക് പറവൂർ 6 മണിക്ക് വൈപ്പിൻ എന്നിവിടങ്ങളിൽ നിയോജക മണ്ഡലം യോഗങ്ങൾ നടക്കും. മാർച്ച് 23 ന് മുമ്പ് പഞ്ചായത്ത് തല യോഗങ്ങൾ പൂർത്തിയാക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications