ജോജു ജോര്‍ജിനെതിരെ കേസെടുത്തു, കാറിന്റെ ഫാന്‍സി നമ്പര്‍ പ്ലേറ്റ് മാറ്റേണ്ടി വരും, പിഴയും അടയ്ക്കണം
കൊച്ചി: ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. താരത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ്. ഇതിനിടെ നടനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫ് പുതുവായില്‍ ജോജുവിനെതിരെ പരാതി നല്‍കിയിരുന്നു. കാറിന്റെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റ് പിടിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതുപ്രകാരമാണ് ജോജുവിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നേരത്തെ മദ്യപിച്ചിരുന്നുവെന്നത് അടക്കമുള്ള പരാതികള്‍ ജോജുവിനെതിരെ കോണ്‍ഗ്രസ് നല്‍കിയിരുന്നു.

മുമ്പ് നല്‍കിയ പരാതികളിലൊന്നിലും കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ജോജു വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനും, മദ്യപിച്ചതിനും തെളിവില്ലെന്ന് പോലീസ് പറഞ്ഞിരുന്നു. പരിശോധനയില്‍ മദ്യപിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് പുതിയ പരാതി വരുന്നതും, അതിലെ നടപടി കോണ്‍ഗ്രസിന് കച്ചിത്തുരുമ്പാകുന്നതും. ജോജുവുമായി ഒത്തുതീര്‍പ്പില്ലെന്നും, നടന്‍ മാപ്പുപറയട്ടെയെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ മാപ്പുപറയില്ലെന്ന തീരുമാനത്തിലാണ് ജോജു. കഴിഞ്ഞ ദിവസം കേസില്‍ ആദ്യം അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം അനുവദിക്കരുതെന്ന് ജോജു ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ജോജു കോടതിയെയും സമീപിച്ചിരുന്നു. അതേസമയം വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ മാറ്റം വരുത്തിയതിന് ജോജു പിഴയടയ്‌ക്കേണ്ടി വരും. പിഴയടക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഹാജരാക്കാനാണ് എറണാകുളം ആര്‍ടിഒ പിഎം ഷെബീര്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ സമരത്തിനിടെ ഈ കാറിലായിരുന്നു ജോജു വൈറ്റിലയിലെത്തിയത്. കോണ്‍ഗ്രസ് നേതാക്കള്‍ ഗ്ലാസ് തല്ലിപ്പൊളിച്ചതിന് ശേഷം കാര്‍ കുണ്ടന്നൂരിലെ ഷോറൂമില്‍ അറ്റകുറ്റപണിക്ക് നല്‍കിയിരിക്കുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് ഇവിടെയെത്തി കാര്‍ പരിശോധിച്ച്. തുടര്‍ന്നാണ് ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
യെല്ലോ മീൻസ് ബ്യൂട്ടി.. മഞ്ഞ ധാവണി ലുക്കിൽ വീണ്ടും കിടിലൻ ലുക്കിൽ അഹാന.. ഫോട്ടോഷൂട്ട്
അതേസമയം ജോജുവിന്റെ കാര്‍ ഹരിയാന രജിസ്‌ട്രേഷനില്‍ ഉള്ളതാണെന്നും, അനധികൃതമായി കേരളത്തില്‍ ഉപയോഗിക്കുകയാണെന്നുമുള്ള മറ്റൊരു പരാതി ചാലക്കുടി ആര്‍ടിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. അതിലും പരിശോധന നടക്കും. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിലായിട്ടുണ്ട്. കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് ഇയാള്‍. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അറസ്റ്റ്. നേരത്തെ ജോസഫ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് കേസുകളാണ് വൈറ്റില ദേശീയപാത ഉപരോധിച്ച സംഭവത്തില്‍ പോലീസ് എടുത്തത്. എട്ട് പേര്‍ക്കെതിരെ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications