കൊച്ചിയിൽ നരേന്ദ്ര മോദിയുടെ റോഡ് ഷോ; തുറന്ന വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ച് പ്രധാനമന്ത്രി
കൊച്ചി: നഗരത്തെ ഒന്നാകെ ഇളകി മറിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെ റോഡ് ഷോ. റോഡ് ഷോ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തില്‍ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചായിരുന്നു മോദിയുടെ യാത്ര. പൂക്കള്‍ വിതറിയും കൈകള്‍ വീശിയുമെല്ലാം ജനങ്ങള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
നിരവധി ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാനായി ഉണ്ടായിരുന്നു. റോഡിന് ഇരുവശവും നിന്ന പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. അതേസമയം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയത്.

ഏറെ രാഷ്ട്രീയ പ്രാധാന്യവും ഇതിനുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമാണ് ശേഷിക്കുന്നത്. അതിന് മുമ്പ് കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഊര്‍ജം പകരാനും മോദിയുടെ വരവിന് സാധിക്കും. കേരളത്തില്‍ നിന്ന് ഇത്തവണ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവും ബിജെപിക്കുണ്ട്.
കൂടുതല്‍ സന്ദര്‍ശനവും ഇനി മോദിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. വലിയ രീതിയില്‍ ജനപങ്കാളിത്തം റോഡ് ഷോയ്ക്കുണ്ടായത് ബിജെപി നേതൃത്വത്തിനും വലിയ ആവേശം സമ്മാനിക്കും. ഇത് വോട്ടായി മാറുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.
നേരത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കായി നാല് മണിക്കൂറായി ആയിരക്കണക്കിനാളുകള്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതല്‍ ഗവ ഗസ്റ്റ് ഹൗസ് വരെയുള്ള റോഡിന്റെ ഇരുവശവും ആവേശത്തോടെ കാത്തിരുന്നിരുന്നു.രാത്രി 8.10ന് റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നിലാണ് സമാപിച്ചത്
നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ പ്രധാനമന്ത്രി ഏഴേകാലോടെയാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്നാണ് കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ്ഹൗസ് വരെയുള്ള ഒന്നേകാല്‍ കിലോമീറ്റര്‍ നീളുന്ന റോഡ് ഷോ ആരംഭിച്ചത്. ബാരിക്കേഡിന് പുറത്തായിട്ടായിരുന്നു പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി സ്വീകരിക്കാനായി കാത്തിരുന്നത്. നേരത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചത്.
അതേസമയം ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി, തൃപ്രയാര്‍ ശ്രീ രാമസ്വാമി ക്ഷേത്രങ്ങള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുള്ള സുരക്ഷയുടെ ഭാഗമായി ജനുവരി 17ന് തൃശൂര്‍, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലുക്കുകളിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയിലും സ്വകാര്യ ഹെലികോപ്ടറുകള്‍, മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, ഹാങ് ഗ്ലൈഡറുകള്‍, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിപ്പാട്ടങ്ങള്‍, ഹെലിക്യാം എന്നിവയുടെ ഉപയോഗം കളക്ടര്‍ നിരോധിച്ചു.ഗുരുവായൂര്‍ മുനിസിപ്പാലിറ്റി അടക്കമുള്ള പരിധികളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications