മെഡിക്കല്‍ കോളേജിന്റെ വരാന്തയിലും നിലത്തും രോഗികള്‍: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്:കിടക്കകള്‍ ലഭ്യമല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിക്കല്‍ വിഭാഗത്തില്‍ രോഗികള്‍ പായ വിരിച്ച് വെറും നിലത്ത് കിടക്കുകയാണെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ദിലീപിനെയും ബെഹ്റയെയും കൂട്ടി കെട്ടാനാണ് ശ്രമം; ബൈജു പൗലോസ് ആ മൊഴി വെട്ടി: ശാന്തിവിള ദിനേശ്
മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് പരാതി അടിയന്തിരമായി പരിഹരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു.
മഴക്കാല രോഗങ്ങളുടെ വ്യാപനമുണ്ടായതോടെ രോഗികളുമായി എത്തുന്ന ട്രോളികള്‍ സഞ്ചരിക്കുന്ന വഴിയിലാണ് രോഗികള്‍ കിടക്കുന്നത്. ട്രോളി വരുമ്പോള്‍ രോഗികള്‍ എഴുന്നേറ്റു മാറിനില്‍ക്കണം. പരസഹായമില്ലാതെ മാറി കിടക്കാന്‍ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്.
ജനറല്‍ മെഡിസിന്‍ വിഭാഗത്തിലുള്ള 11 വാര്‍ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു. ഏഴാം വാര്‍ഡ് അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടരിക്കുകയാണ്. ഇതാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നേരത്തെ കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ കാരണം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ചെന്നൈ ഐ ഐ ടി യുടെ നിര്‍ദ്ദേശ പ്രകാരം പുലിമുട്ട് നിര്‍മ്മിക്കുന്നതിന് 8 കോടി രൂപുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ഇറിഗേഷന്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
പുലിമുട്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കോതി കടപ്പുറത്ത് നിര്‍മ്മിച്ച പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന് അധികൃതര്‍ സമ്മതിച്ചു. സുനാമി കെടുതികളുടെ പശ്ചാത്തലത്തില്‍ കല്ലായി പുഴയുടെ അഴിമുഖത്ത് നിര്‍മ്മിച്ചതാണ് പുലിമുട്ടുകള്‍.
വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാനാണ് ചെന്നൈ ഐഐടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടര്‍ന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ചു.
ഐഐടി നിര്‍ദ്ദേശിച്ച നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരന്‍ ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തി ആരംഭിച്ചില്ല. തുടര്‍ന്ന് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ടെണ്ടര്‍ ചെയ്യുകയും കരാറുകാരന്‍ ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കല്ലായി പുഴയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകനായ എ സി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.