സ്വര്‍ണക്കടത്തുമായി ബന്ധവുമില്ല, സ്വപ്ന ജാമ്യാപേക്ഷത്തില്‍ പറയുന്നത്, ബലിയാടാക്കി!!
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സ്വപ്ന സുരേഷ്. ജാമ്യാപേക്ഷയിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേസില്‍ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് സ്വപ്ന പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് കേസിലേക്ക് എന്‍ഐഎയുടെ അന്വേഷണം വരുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ഇതിന് വേണ്ടി പണം സമാഹരിച്ചിട്ടില്ല. സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. തനിക്ക് യാതൊരു പങ്കും ഇതില്‍ അവകാശപ്പെടാനില്ലെന്നും സ്വപ്ന പറഞ്ഞു.
മാധ്യമങ്ങള്‍ തന്റെ കേസില്‍ കഥകള്‍ മെനയുകയാണെന്നും സ്വപ്ന പറയുന്നു. അതേസമയം സ്വപ്നയെയും സന്ദീപിനെയും നാല് ദിവസം കൂടി ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. സരിത്തിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന അപേക്ഷ പരിഗണിച്ചാണ് നടപടി. അതേസമയം സരിത്തിന്റെ മൊഴിയില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സെഷന്‍സ് കോടതിയെയും സമീപിച്ചു. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയെയും സന്ദീപിനെയും ഏഴ് ദിവസം ചോദ്യം ചെയ്‌തെങ്കിലും ലഭിച്ച സഹായങ്ങള്‍ അടക്കം ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
കേസില്‍ തനിക്കെതിരെ തീവ്രവാദ ബന്ധം ഉന്നയിക്കാനാവില്ലെന്നും സ്വപ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കസ്്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വര്‍ണമുള്ള ബാഗേജുമായി തനിക്ക് ബന്ധമില്ല. അറ്റാഷെ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബാഗേജ് വൈകുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ഫോണില്‍ സംസാരിച്ചത്. കോവിഡ് മൂലമുള്ള തിരക്കുകള്‍ കാരണമാണ് ബാഗേജ് ക്ലിയറന്‍സ് വൈകുന്നതെന്ന മറുപടിയാണ് ലഭിച്ചത്. ജനിച്ചതും വളര്‍ന്നതും ദുബായിലാണെന്നും അറബി അടക്കം നാല് ഭാഷകള്‍ വശമുള്ളത് കൊണ്ടാണ് കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ ബിസിനസുകാരന്‍ കിരണ്‍ മാര്‍ഷല്‍ മറുപടിയുമായി വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ശ്രേഷ്ഠമായ ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ല. പേരെടുത്ത് പറഞ്ഞത് കൊണ്ടാണ് പ്രതികരിക്കുന്നത്. എനിക്ക് ഒരു പരിചയവും ഇല്ലാത്തവരുമായി ബന്ധപ്പെടുത്തിയാണ് പലതും പറയുന്നത്. എന്‍ഐഎ ചോദ്യം ചെയ്‌തെന്ന് വരെ പറഞ്ഞു. ഒളിവില്‍ പോയ സ്വപ്ന കൊച്ചിയിലേക്കുള്ള യാത്രയില്‍ എന്റെ വീട്ടില്‍ കയറിയെന്നും, ആ സമയത്ത് ആലപ്പുഴയിലെ ഒരു പോലീസ് ഓഫീസറുടെ വാഹനം ഇവിടെയെത്തി എന്നതെല്ലാം തെറ്റായ ആരോപണമാണെന്നും കിരണ്‍ പറഞ്ഞു.