'തൃക്കാക്കരയിൽ തോൽവി ഉറപ്പായതോടെ വ്യാജ പ്രചാരണം', എൽഡിഎഫിനെതിരെ രമേശ് ചെന്നിത്തല
കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി വോട്ട് അഭ്യർത്ഥിച്ചത് എൽഡിഎഫ് വിവാദമാക്കിയതിലാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുളള നേതാക്കൾ ഉമ തോമസിന് എതിരെ രംഗത്ത് വന്നിരുന്നു.
എൽഡിഎഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്നാണ് കോടിയേരി ആരോപിച്ചത്. ബിജെപി ഓഫീസിൽ പോയി ഉമാ തോമസ് കുമ്മനം രാജശേഖരനോട് വോട്ടഭ്യർത്ഥിച്ച സംഭവത്തിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോ എന്നും കോടിയേരി ചോദിച്ചിരുന്നു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: 'തൃക്കാക്കരയിൽ തോൽവി ഉറപ്പിച്ചതോടെയാണ് യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വ്യാജ ആരോപണങ്ങളുമായി എൽ.ഡി.എഫ് നേതാക്കൾ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്. പരസ്യമായി പട്ടാപ്പകൽ പാലാരിവട്ടം പോലെ തിരക്കുള്ള സ്ഥലത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറിച്ചെന്ന് യു.ഡി.എഫ് സ്ഥാനാർഥി വോട്ട് അഭ്യർഥിച്ചത് ഗൂഢാലോചനയാണെന്ന ആരോപണം ഉന്നയിക്കാൻ സാമാന്യബോധമുള്ളവർ ആരും തയ്യാറാകില്ല.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

എന്തുകൊണ്ടാണ് തങ്ങളുടെ തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവിന്റെ ഓഫീസിൽ യു.ഡി.എഫ് സ്ഥാനാർഥി ചെന്നതിനെക്കുറിച്ച് സി.പി.എം നേതാക്കൾ മൗനം പാലിക്കുന്നത്? അതും ഗൂഢാലോചനയായിരുന്നോ? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 69 സീറ്റുകളിൽ ബി.ജെ.പിയുടെ വോട്ട് എൽ.ഡി.എഫിനായിരുന്നു. വോട്ടിങ് ശതമാനത്തിൽ തന്നെ അത് കൃത്യമായി ബോധ്യപ്പെടുന്ന കാര്യമാണ്. ബി.ജെ.പിയുടെ വോട്ട് കുറഞ്ഞപ്പോൾ കൂടിയത് എൽ.ഡി.എഫിനാണ്. ബി.ജെ.പിയുടെ വോട്ട് വാങ്ങി ജയിച്ചവരാണ് തോൽവി ഉറപ്പായപ്പോൾ യു.ഡി.എഫിനെതിരെ വിലപ്പോകാത്ത ആരോപണവുമായി വരുന്നത്.
തൃക്കാക്കരയിൽ ഉമാ തോമസിന്റെ വിജയം 101% ഉറപ്പായിരിക്കുന്നു എന്ന് എൽ.ഡി.എഫിന് പോലും ബോധ്യപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് നട്ടാൽ കിളിർക്കാത്ത നുണയുമായി സംസ്ഥാന നേതാക്കൾ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. തൃക്കാക്കരയിലെ ജനങ്ങൾ പ്രബുദ്ധരാണ്. എൽ.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങളും അത് മറച്ചുപിടിക്കാൻ രാഷ്ട്രീയ എതിരാളികൾക്കെതിരെ പടച്ചുവിടുന്ന വിലകുറഞ്ഞ കള്ളപ്രചാരണങ്ങളും ജനങ്ങൾക്ക് ബോധ്യപ്പെടുന്നുണ്ട്. ഇതിനുള്ള ജനങ്ങളുടെ മറുപടി നേരിടാൻ മെയ് 31 വരെ കാത്തിരിക്കൂ എന്നാണ് എൽ.ഡി.എഫ് നേതൃത്വത്തോട് അഭ്യർത്ഥിക്കാനുള്ളത്''.












Click it and Unblock the Notifications