സ്വപ്നയെ കുടുക്കിയ ഇന്‍ഫോര്‍മര്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, നാട്ടിലേക്ക് മടങ്ങിയ ശേഷം ചെയ്തത്....
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിനെയും സംഘത്തെയും കുടുക്കിയത് യുഎഇ കോണ്‍സുലേറ്റിലെ തന്നെ ഉന്നതെന്ന് സൂചന. ഇയാളാണ് സ്വര്‍ണക്കടത്തിനെ കുറിച്ച് വിവരങ്ങള്‍ കൈമാറിയതെന്നാണ് വ്യക്തമാകുന്നത്. അതേസമയം സ്വപ്‌നയുടെ മൊഴില്‍ യുഎഇ കോണ്‍സുലേറ്റിലെ ഈ ഉദ്യോഗസ്ഥനെതിരെയും അറ്റാഷെയ്‌ക്കെതിരെ സ്വപ്‌ന നല്‍കിയ മൊഴി ഇതറിഞ്ഞ് കൊണ്ടാവാനാണ് സാധ്യത. ഇവര്‍ എല്ലാവിവരവും നല്‍കിയതിലൂടെ സ്വര്‍ണക്കടത്ത് സംഘത്തെ കൃത്യമായി പൂട്ടുകയായിരുന്നു. ആ പക അറസ്റ്റിലായവര്‍ക്കിടയിലുണ്ട്.
ആരാണ് ചോര്‍ത്തിയത്?
നയതന്ത്ര സ്വര്‍ണക്കടത്തിനെ കുറിച്ച് ആദ്യമായി സൂചന നല്‍കിയത് യുഎഇ കോണ്‍സുലേറ്റ് ജനറല്‍ തന്നെയെന്നാണ് സൂചന. ഇയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നില്ലെങ്കില്‍ സ്വപ്‌ന സുരേഷ് അറസ്റ്റിലാവാനും സാധ്യത കുറവായിരുന്നു. താന്‍ സ്ഥലത്തില്ലാത്തപ്പോള്‍ തന്റെ പേരില്‍ തന്നെ തിരുവനന്തപുരത്തേക്ക് കാര്‍ഗോ അയക്കുന്നതായി ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് കോണ്‍സുലേറ്റ് ജനറല്‍ അറിഞ്ഞത്. ഇത് തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം ഇന്ത്യന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി ലഭിച്ചത്.
Recommended Video
ബാഗേജ് നിരീക്ഷിച്ചു
വിവരങ്ങള്‍ കിട്ടിയതിനെ തുടര്‍ന്ന് ബാഗേജ് നിരീക്ഷിക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. തുടര്‍ന്ന് പടി പടിയായുള്ള നീക്കത്തില്‍ സ്വര്‍ണം പിടികൂടാനും കസ്റ്റംസിന് കഴിഞ്ഞു. കോണ്‍സുലേറ്റ് ജനറല്‍ അറയിിപ്പ് നല്‍കിയ വിവരം കസ്റ്റംസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആരാണ് വിവരം നല്‍കിയതെന്ന് സാധാരണ കസ്റ്റംസ് വെളിപ്പെടുത്താറില്ല. എന്നാല്‍ ഇവിടെ മറ്റൊരു രാജ്യത്തെ കോണ്‍സുലേറ്റ് ജനറല്‍ തന്നെയാവുമ്പോള്‍ അത് പുറത്തുവിടുന്നതിന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. യുഎഇയുടെ തന്നെ പരിധിയിലുള്ള കാര്യമാണിത്.
നാട്ടിലേക്ക് മടങ്ങിയതിന് ശേഷം
ഇന്ത്യയില്‍ കോവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ചില്‍ തന്നെ കോണ്‍സുലേറ്റ് ജനറലും ഭാര്യയും നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം ഏപ്രില്‍-മെയില്‍ മാസങ്ങളില്‍ അദ്ദേഹത്തിന്റെ പേരില്‍ പലതവണ നയതന്ത്ര കാര്‍ഗോ ഇന്ത്യയിലേക്ക് എത്തി. ജൂണില്‍ രണ്ട് തവണയായി 27 കിലോഗ്രാം സ്വര്‍ണം കടത്തിയതായും കണ്ടെത്തി. അറ്റാഷെയുടെ അറിവോടെയാണ് ഇതെന്ന് പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും മൊഴി നല്‍കി. സ്വര്‍ണക്കടത്ത് വിവാദമായതോടെ അറ്റാഷെ റാഷിദ് ഖാമിസ് അലി അല്‍ ഷമേലി യുഎഇയിലേക്ക് മുങ്ങുകയും ചെയ്തു.
ഇനി അറ്റാഷെയിലേക്ക്
അറ്റാഷെയില്‍ നിന്ന് വിവരം തേടാന്‍ കസ്റ്റംസ് നടത്തുന്നുണ്ട്. നേരത്തെ ഇയാളെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വിദേശകാര്യമന്ത്രാലയത്തെ അറ്റാഷെയില്‍ നിന്ന് വിവരം തേടാനായി കസ്റ്റംസ് സമീപിച്ചിട്ടുണ്ട്. യുഎഇ അധികൃതരുടെ അനുമതി ലഭിച്ചാല്‍ ദുബായിലെത്തി അറ്റാഷെ അടക്കമുള്ളവരുടെ മൊഴി എടുക്കും. അറ്റാഷെയെ പ്രതിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പിന്നീടുള്ള ഓപ്ഷന്‍ സാക്ഷിയാക്കുകയാണ്. ഇതിനാവും കസ്റ്റംസ് ശ്രമിക്കുക. കൂടിക്കാഴ്ച്ചയ്ക്ക് അറ്റാഷെയുടെ സമ്മതം മാത്രം മതി.
ചോദ്യം ചെയ്യുമോ
അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കടമ്പകളാണ് ഉള്ളത്. ചോദ്യം ചെയ്യാന്‍ യുഎഇ അധികൃതരുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കസ്റ്റംസിനും എന്‍ഐഎയ്ക്കും അത്യാവശ്യമാണ്. കേസിലെ പ്രധാന പ്രതികളെല്ലാം അറ്റാഷെയുമായി സംസാരിച്ചതിന് തെളിവുണ്ട്. ഫോണ്‍ കോള്‍ രേഖകള്‍ കസ്റ്റംസിന്റെ കൈവശമുണ്ട്. സ്വര്‍ണം പിടിച്ചെടുത്ത ശേഷവും അറ്റാഷെ സ്വപ്‌നയുമായി സംസാരിച്ചിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ ബാഗേജ് തിരിച്ചയക്കാന്‍ കസ്റ്റംസിന് അറ്റാഷെ സ്വന്തം കൈപ്പടയിലാണ് കത്ത് നല്‍കിയത്.
ദേശവിരുദ്ധ കാര്യങ്ങളും
സ്വര്‍ണം കടത്തിയ മാതൃകയില്‍ ദേശവിരുദ്ധ സ്വഭാവമുള്ള ലഘുലേഖകളും ചെറിയ പുസ്തകങ്ങളും എത്തിയെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. യുഎപിഎ ചുമത്തിയതിന്റെ കാരണവും കേസ് ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള രചനകളും ചില പാഴ്‌സലുകളില്‍ കടത്തിയെന്ന വിവരം എന്‍ഐഎ കോടതിയില്‍ ഉന്നയിക്കും. സ്വര്‍ണക്കടത്തിന് പല മേഖലകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യമാണിത്.
ദുബായിലെ ഇടപാടുകള്‍
സരിത്തും സന്ദീപും റമീസും സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരുമായുള്ള ഇടപാടുകളും നടന്നത് ദുബായില്‍ വെച്ചാണ്. സ്വപ്നയെ പിന്നീട് ഇവര്‍ ഡിപ്ലോമാറ്റിക് സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. 2014ലാണ് ദുബായില്‍ വെച്ച് ഗൂഢാലോചന ആരംഭിക്കുന്നത്. സ്വര്‍ണക്കടത്തിന് ആദ്യം ഡമ്മി പരീക്ഷണം നടത്തി നോക്കി. ബാഗേജ് തടസ്സങ്ങളില്ലാതെ ലഭിക്കുന്നതിന് വേണ്ടിയാണ് സ്വപ്നയെ ഉള്‍പ്പെടുത്തിയത്.