എറണാകുളത്തെ ആൽക്കമിസ്റ്റ് ഓട്ടോയെ പങ്കുവച്ച് പൗലോ കൊയ്‌ലോ; നിധികിട്ടിയ സന്തോഷത്തില്‍ പ്രദീപ്
ലോകം മുഴുവനും വായനക്കാരും ആരാധകരുമുള്ള നോവലിസ്റ്റാണ് പൗലോ കൊയ്‌ലോ. കേരളത്തിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ തന്‍രെ പുസ്തകങ്ങളെ കുറിച്ചൊക്കെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പഹ്കുവച്ച ഒരു പോസ്റ്റാണ് സൈബര്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. മലയാളിയുടെ ആല്‍ക്കമിസ്റ്റ് എന്ന് എഴുതി ഓട്ടോയുടെ ചിത്രം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു.

എറണാകുളത്തെ പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോയുടെ ചിത്രമായിരുന്നു അത്. ഓട്ടോയുടെ പിന്‍വശത്ത് മലയാളത്തില്‍ ആല്‍ക്കമിസ്റ്റ് എന്നും ഇംഗ്ലീഷില്‍ പൗലോ കൊയ്‌ലോ എന്ന പേരുമായിരുന്നു എഴുതിയത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി മലയാളികളാണ് കമന്റുമായി എത്തുന്നത്. ഈ ഫോട്ടോയ്ക്ക് നന്ദി എന്ന് പറഞ്ഞാണ് അദ്ദേഹം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് എഴുത്തുകാരന്‍ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു. പൗലോ കൊയ്‌ലോയുടെ ആരാധകനായ ചെരായി സ്വദേശി കണക്കാട്ടുശേരി കെ പ്രദീപിന്റെതായിരുന്നു ആ ഓട്ടോ. ഇദ്ദേഹത്തിന്റെ മകന്‍ പ്രണവിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കണ്ടാണ് കാര്.ം അറിഞ്ഞത്. പൗലോ കൊയ്‌ലോയുടെ കടുത്ത ആരാധകനാണ് എ പ്രദീപ്.

ഉടന്‍ തന്നെ മകന്‍ പ്രണവ് പൗലോ കൊയ്‌ലോയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഇത് എന്റെ അച്ഛന്റെ ഓട്ടോയാണെന്ന് കമന്റ് ചെയ്യുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഓട്ടോയുടെ ചിത്രം പങ്കുവച്ചതിന്റെ ത്രില്ലിലാണ് പ്രദീപ്, പത്ത് വര്‍ഷം മുമ്പ് ആല്‍ക്കമിസ്റ്റ് വായിച്ചതോടെയാണ് പ്രദീപ് പൗലോ കൊയ്‌ലോയുടെ ആരാധകനാവുന്നത്. അദ്ദേഹത്തിന്റെ മലയാളത്തില്‍ ലഭ്യമായ മിക്ക പുസ്തകങ്ങളും വാങ്ങി വായിച്ചു. രണ്ട് വര്‍ഷം മുമ്പ് വാങ്ങിയ ഓട്ടോയ്ക്കാണ് ആല്‍ക്കമിസ്റ്റ് എന്ന് പേരിട്ടിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ തന്റെ ആല്‍ക്കെമിസ്റ്റിനെ എഴുത്തുകാരന്‍ വൈറലാക്കിയപ്പോള്‍ കൈവശം ആ പുസ്തകമില്ലല്ലോയെന്ന വിഷമത്തിലാണ് പ്രദീപ്. പുസ്തകം സുഹൃത്തിന് വായിക്കാന്‍ നല്‍കിയിരിക്കുകയാണ്. പത്താംക്ലാസ് വിദ്യാഭ്യാസമുള്ള തന്റെ വായനയ്ക്ക് ലഭിച്ച അംഗീകാരമായാണ് പൗലോ കൊയ്ലോയുടെ പോസ്റ്റിനെ പ്രദീപ് കാണുന്നത്. 25 വര്‍ഷമായി ഓട്ടോഡ്രൈവറായി ജോലി ചെയ്യുകയാണ് പ്രദീപ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരില്‍ ഒരാളാണ് പൗലോ കൊയ്‌ലോ, അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണ് ആല്‍ക്കമിസ്റ്റ്. 1988 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം 70ല്‍ കൂടുതല്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിരുന്നു. 2000ല്‍ ആണ് ഇത് മലയാളത്തിലേക്ക് ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.

അതേസമയം, ഇതാദ്യമല്ല, പൗലോ കൊയ്‌ലോ കേരളത്തിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതിന് മുമ്പ് എറണാകുളത്തെ ഒരു പുസ്തക കടയുടെ തിത്രം പൗലോ കൊയ്‌ലോ പങ്കുവച്ചിരുന്നു. അന്ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വണ്‍സ് അപ്പോണ്‍ എ ടൈം എന്ന ബുക്ക് സ്റ്റാളിന്റെ ചിത്രമാണ് പൗലോ കൊയ്ലോ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഇതോടെ ലോകമെമ്പാടുമുള്ള വായനക്കാര്‍ ഈ പുസ്തക കടയെ കുറിച്ചുള്ള വിവരങ്ങള്‍ തിരക്കിയിരുന്നു.

ആലുവ പെരുമ്പാവൂര്‍ ബസ് റൂട്ടില്‍ റൂറല്‍ എസ്പി ഓഫീസിന് സമീപമാണ് ഈ ബുക്ക് സ്റ്റാള്‍. ഈ കടയുടെ നിര്‍മ്മാണ രീതിയാണ് ഏവരെയും ആകര്‍ഷിച്ചത്. പൗലോ കൊയ്ലോയുടെ ആല്‍ക്കെമിസ്റ്റ് അടക്കമുള്ള നാല് പുസ്തകങ്ങള്‍ അടുക്കിവെച്ച രീതിയിലായിരുന്നു ബുക്സ്റ്റാളിന്റെ നിര്‍മ്മാണ രീതി. ജെകെ റൗളിങ്ങിന്റെ ഹാരിപോട്ടര്‍, ഹെര്‍മന്‍ മെല്‍വിലിന്റെ മോബിഡിക്, ബെന്യാമിന്റെ ആടുജീവിതം എന്നിവയാണ് മറ്റ് പുസ്തകങ്ങള്‍.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications