'ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് അടിക്കും'; ഫോറസ്റ്റ് ഓഫിസര്‍ക്ക് സിപിഐ നേതാവിന്റെ ഭീഷണി
ഇടുക്കി:ചിയപ്പാറയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥന് സിപിഐ നേതാവിന്റെ ഭീഷണി. വനമേഖലയോട് ചേര്‍ന്ന ദേശീയ പാതക്കരികില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വനം വകുപ്പ് ഉദ്യോഗസ്ഥന് നേരെയാണ് നേതാവിന്റെ വിരട്ടല്‍. സിപിഐ അടിമാലി മണ്ഡലം കമ്മിറ്റി അംഗമായ പ്രവീണ്‍ ജോസാണ് വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയത്.
കരിക്കുവിറ്റയാളെ കോടതിയില്‍ ഹാജരാക്കിയത് ചോദ്യം ചെയ്താണ് പ്രവീണ്‍ ഉദ്യോഗസ്ഥനെ ഫോണ്‍ വിളിച്ചത്. കരിക്കിന്റെ മാലിന്യങ്ങള്‍ വനത്തിലേക്ക് തള്ളിയാല്‍ പിഴയാണ് ഈടാക്കേണ്ടത് അല്ലാതെ കോടതിയില്‍ ഹാജരാക്കുകയല്ല. ഇനിയും ഇതാവര്‍ത്തിച്ചാല്‍ അടിമാലി ടൗണില്‍ വെച്ച് മര്‍ദ്ദിക്കുമെന്നും പ്രവീണ്‍ ഭീഷണിപ്പെടുത്തി.
മുമ്പ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥനെ തല്ലിയിട്ടുണ്ട്. എന്നാല്‍ വനംവകുപ്പിന് ഒന്നും ചെയ്യാനായിട്ടില്ലെന്നും പ്രവീണ്‍ പറയുന്നു. പ്രവീണിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും അടിമാലി പൊലീസ് അറിയിച്ചു.ആഗസ്റ്റ് 14നാണ് ദേശീയ പാതക്കരികില്‍ കരിക്ക് വില്‍ക്കുന്നതിനിടെ അടിമാലി സ്വദേശിയായ ബീരാന്‍ കുഞ്ഞിനെ വനംവകുപ്പ് പിടികൂടിയത്.
ഇയാളെ പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വനത്തില്‍ അതിക്രമിച്ച് കയറി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയെന്നായിരുന്നു കേസ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വഴിയോര കച്ചവടം തടയുന്നതിന്റെ ഭാഗമാണ് അറസ്‌റ്റെന്നായിരുന്നു വനംവകുപ്പിന്റെ പ്രതികരണം.
വെറൈറ്റി ഫോട്ടോഷൂട്ടുമായി മീര നന്ദൻ.... ഏറ്റെടുത്ത് ആരാധകര്‍ ... കാണാം ചിത്രങ്ങള്‍