മർദനമേറ്റു മരിച്ച ആൺകുട്ടി, അച്ഛന്റെ കൊല നേരിട്ടു കണ്ടു?; പൊലീസിന് കൂടുതൽ സൂചനകൾ
തൊടുപുഴ: മർദനമേറ്റു കൊല്ലപ്പെട്ട ആൺകുട്ടി സ്വന്തം അച്ഛന്റെ കൊലപാതകം നേരിട്ടു കണ്ടതായി പൊലീസിന്റെ സൂചന. കുട്ടിയുടെ പിതാവ് ബിജുവിന്റെ (38) മരണം സംബന്ധിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തായത്. 7 വയസ്സുള്ള കുട്ടിയെ കൊന്ന കേസിലെ പ്രതിയായ അരുൺ ആനന്ദിനെ (39) ആണ് പൊലീസ് ചോദ്യം ചെയ്തത്.
ഇതിന് പിന്നാലെ ആണ് ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട സൂചനകൾ പൊലീസിന് കിട്ടിയത്. കുമാരമംഗലത്താണ് സംഭവം നടന്നത്. 2018 മേയ് 23 - നാണു ബിജു തൊടുപുഴയിലെ ഭാര്യ വീട്ടിൽ മരിച്ചത്. സാധാരണ മരണം എന്നായിരുന്നു കരിമണ്ണൂർ പൊലീസിന്റെ കണ്ടെത്തൽ.

ഇതിന് പിന്നാലെ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഹൃദയാഘാതമാണ് മരണ കാരണം എന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം മുന്നോട്ട് പോകാതെ അവസാനിച്ചു. എന്നാൽ, രണ്ടാമത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചപ്പോൾ അസ്ഥികൾ പൊട്ടി ശ്വാസംമുട്ടിയാണ് ബിജു വിവരം പുറത്തു വന്നിരുന്നു.
അതേസമയം, ബിജു മരിച്ച ശേഷം, ബിജുവിന്റെ ഭാര്യയോടൊപ്പം ആയിരുന്നു അരുൺ ആനന്ദ് താമസിച്ചത്. ഇതിന് പിന്നാലെ, 2019 ഏപ്രിൽ 6 - ന് ബിജുവിന്റെ 7 വയസ്സുള്ള മൂത്ത കുട്ടിയും കൊല്ലപ്പെട്ടിരുന്നു. സോഫയിൽ മൂത്രമൊഴിച്ചതിന് ഭിത്തിയിലേക്കു വലിച്ചെറിഞ്ഞപ്പോൾ തലയ്ക്കുണ്ടായ ക്ഷതമായിരുന്നു കുട്ടിയുടെ മരണത്തിനു കാരണം.
ഈ കേസിൽ അരുൺ ആനന്ദ് പ്രതിയാണ്. ഇതോടെ ആണ് ബിജുവിന്റെ മരണത്തെപ്പറ്റി ബന്ധുക്കൾക്ക് സംശയം വന്നത്. തുടർന്ന് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതോടെ ക്രൈംബ്രാഞ്ച് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ അനിയനെ ലൈംഗികമായി ആക്രമിച്ചെന്ന കേസിൽ അരുൺ ആനന്ദിനെ മുട്ടം കോടതി കഴിഞ്ഞ ദിവസം ശിക്ഷിച്ചിരുന്നു. 21 വർഷത്തേക്കാണ് തടവുശിക്ഷ. എന്നാൽ, ബിജുവിന്റെ മരണത്തിൽ അരുണിനെ വീണ്ടും ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications