വോട്ടർമാർക്ക് മദ്യ സൽക്കാരം; അടിച്ചുപൂസായി ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി, പൊലീസിന്റെ വക മുട്ടൻപണിയും
മൂന്നാര്‍: തിരഞ്ഞെടുപ്പിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പല നമ്പരുകളും ഇറക്കാറുണ്ട്. അങ്ങനെ ഒരു നമ്പര്‍ ഇറക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടമാരെ മദ്യം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ച ഇടുക്കിയിലെ ഒരു യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്.

അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി
പള്ളി വാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ് സി രാജയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് കേരള കൗമുദി ഓണ്‍ലൈന്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൂത്തിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടില്‍ മദ്യ സല്‍ക്കാരം നടത്തുന്നതിനിടെയാണ് മൂന്നാല്‍ പൊലീസും സ്ഥാനാര്‍ത്ഥിയെയും കൂട്ടാളികളെയും പൊക്കി അകത്താക്കിയത്.

രഹസ്യവിവരം
ഇവര്‍ വോട്ടര്‍മാര്‍ക്ക് മദ്യ സല്‍ക്കാരം നടത്തുന്നുണ്ടെന്ന് മൂന്നാര്‍ എസ്‌ഐ കെ എം സന്തോഷിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ നാടകീയമായി പിടികൂടുകയായിരുന്നു. സ്ഥാനാര്‍ത്ഥി രാജയ്‌ക്കൊപ്പം പ്രവര്‍ത്തകരായ പിച്ചമണി (30), മുരുകന്‍ (32) എന്നിവരെയാണ് പിടികൂടിയത്.

മദ്യക്കുപ്പികള്‍
ഇവരില്‍ നിന്ന് നിരവധി മദ്യക്കുപ്പികള്‍ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ഥാനാര്‍ത്ഥി മദ്യപിച്ചതായി കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത എല്ലാവര്‍ക്ക് എതിരെയും 171 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

വ്യാപക പരിശോധന
ജില്ലയിലെ തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് എല്ലാ വാര്‍ഡുകളിലും പരിശോധന നടത്തിയിരുന്നു.

74. 49 % പോളിംഗ്
അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇടുക്കി ജില്ലയില്‍ 74. 49 % പേര്‍ (വൈകിട്ട് 7.15 വരെ ലഭിച്ച വിവരം) വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തികച്ചും കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്കും എട്ടു ബ്ലാക്കുകളിലെ 104 ഡിവിഷനുകളിലേക്കും 52 ഗ്രാമപഞ്ചായത്തുകളിലേക്കും തൊടുപുഴ, കട്ടപ്പന നഗരസഭകളിലെ 69 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. 1453 ബൂത്തുകളിലായി ആകെ 901593 വോട്ടര്‍മാരാണുണ്ടായിരുന്നത്.












Click it and Unblock the Notifications