ഇടുക്കി ഡാം തുറക്കുമ്പോൾ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്, ആശങ്ക വേണ്ടെന്ന് മന്ത്രി
തൊടുപുഴ: ഇടുക്കി ഡാം തുറക്കുന്നതില്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴ തുടരാനുളള സാധ്യത പരിഗണിച്ചാണ് ഇടുക്കി ഡാം തുറക്കാനുളള തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്ന് വിടുക. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തും.
ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്ററും ഒരു ഷട്ടര്‍ 100 സെന്റിമീറ്ററുമാണ് ഉയര്‍ത്തുക. അണക്കെട്ടില്‍ നിന്നുളള വെള്ളം പോകുന്ന പ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടുത്തം നിരോധിച്ചു.

നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വീഡിയോ, സെൽഫി എടുക്കൽ, ഫേസ്ബുക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിരിക്കുകയാണ്. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾ പോലീസിൻറെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം ചിത്രീകരണം നടത്തേണ്ടതാണ് എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചത്. ജലനിരപ്പ് 2395-2396 അടിയില്‍ നിയന്ത്രിക്കുക എന്നതാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ക്യാമ്പുകള്‍ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു. തങ്കമണി വില്ലേജില്‍ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് 5 കുടുംബങ്ങളില്‍ 15 പേരെയും, വാത്തിക്കുടി 4 (15), കഞ്ഞിക്കുഴി 8(36), ഇടുക്കി 39(136) കുംടുബങ്ങളെയുമാണ് മാറ്റി പാര്‍പ്പിക്കുക. ഫയര്‍ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications