നമ്പര്‍ പോലും നോക്കാതെ മാറ്റിവെച്ച ലോട്ടറി,തേടിയെത്തിയത് 75 ലക്ഷം..വിശ്വസിക്കാനാവാതെ സന്ധ്യമോള്‍
തൊടുപുഴ: 'ഇന്നത്തെ ഒന്നാം സമ്മാനം പെങ്ങളെടുത്ത ലോട്ടറിക്കാണ്'...ലക്കി സെന്റർ ഉടമ സാജൻ തോമസിന്‍റെ വിളിവരുമ്പോള്‍ തന്‍റെ ജോലി തിരക്കിലായിരുന്നു സന്ധ്യമോള്‍. കിട്ടിയ ഓട്ടോയില്‍ കാഞ്ഞിരമുറ്റത്തെ കടയിലേക്ക് പായുമ്പോഴും നമ്പര്‍ പോലും നോക്കാതെ താൻ മാറ്റിവെച്ച ലോട്ടറിക്കാണ് ഒന്നാം സമ്മാനമെന്ന് സന്ധ്യമോള്‍ക്ക് വിശ്വസിക്കാനായിരുന്നില്ല. കടയിലെത്തി ടിക്കറ്റ് കണ്ടതോടെയാണ് തനിക്ക് തന്നെയാണ് ഭാഗ്യ സമ്മാനമെന്ന് സന്ധ്യ ഉറപ്പിച്ചത്. ഒന്നാം സമ്മാനം സന്ധ്യ മോളെ തുണച്ചപ്പോള്‍ രണ്ടാമതൊരു ചിന്തയ്ക്കും ഇടകൊടുക്കാതെ ടിക്കറ്റ് കൈമാറിയ സാജൻ തോമസ് കഥയിലെ താരമായി.
കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ ഹെൽത്ത് നഴ്‌സാണ് കെ.ജി. സന്ധ്യമോൾ..ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും സുഹൃത്ത് സാജൻ ഇടയ്ക്ക് ഒരുസെറ്റ് ടിക്കറ്റ് എടുത്തുവെച്ചിട്ടുണ്ടെന്ന് വിളിച്ചറിയിക്കുമ്പോള്‍ സന്ധ്യമോൾ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായിനൽകും. ചൊവ്വാഴ്ചയും ഇത്തരമൊരു വിളി ഫോണിലെത്തിയപ്പോള്‍ തന്നെ ലക്ഷാധിപതിയാക്കിയ കോളാണ് അതെന്ന് സന്ധ്യ അറിഞ്ഞില്ല. ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ എസ്.ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം.

ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററിൽ നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന് കണ്ട് ഒരു സെക്കൻഡ് പോലും വൈകാതെ സന്ധ്യമോളെ സന്തോഷമറിയിച്ചു. നഗരസഭ കൗൺസിലർ ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ ടിക്കറ്റ് അവർക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ലഭിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പാലാ റോഡ് ശാഖയിലെത്തി സന്ധ്യമോൾ ടിക്കറ്റ് കൈമാറി. കോട്ടയം മാന്നാനം കുരിയാറ്റേൽ ശിവൻനാഥിന്റെ ഭാര്യയാണ്. അവന്തിക, അരിഹന്ത് എന്നിവരാണ് മക്കൾ.
സൂപ്പർ ലുക്കിൽ നിവേദ... നടിയുടെ സെൽഫ് പോർട്രേറ്റ് സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു












Click it and Unblock the Notifications