മധ്യപ്രദേശിൽ 12 കാരിയെ പീഡിപ്പിച്ച സംഭവം; 2 ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിൽ 12 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഭരത് സോണി (24), രാകേഷ് മാളവ്യ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഓട്ടോഡ്രൈവർമാരാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിനു പിന്നാലെ പോലീസ് കസ്റ്റഡിയില്‍ നിന്ന് ഭരത് സോണി രക്ഷപ്പെടാൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു.
തെളിവെടുപ്പിനിടെയാണ് പ്രതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്. രക്ഷപ്പെട്ടോടിയ പ്രതിയെ പോലീസ് സംഘം പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തി. ഓട്ടത്തിനിടയില്‍ ഇയാളുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസുകാർക്കും സംഭവത്തിനിടെ പരിക്കേറ്റു. ഭരത് സോണിയുടെ പേരിൽ നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് മാളവ്യയെ അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിലെ സത്‌നാ ജില്ലയില്‍ നിന്നുള്ളതാണ് കുട്ടി. മുത്തച്ഛനും മൂത്തസഹോദരനും ഒപ്പം താമസിച്ചിരുന്ന കുട്ടിയെ ഞായറാഴ്ച കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. 'കുട്ടി രാവിലെ സ്കൂളിലേക്ക് പോയതായിരുന്നുവെന്നും വൈകീട്ട് ഏറെ വൈകിയും തിരിച്ച് വരാതിരുന്നതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നുമാണ് മുത്തച്ഛൻ പറഞ്ഞത്. കുട്ടിയെ കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്', പോലീസ് പറഞ്ഞു.
കുട്ടിക്ക് മാനസിക പ്രശ്നം ഉള്ളതായും പോലീസ് പറഞ്ഞു. വീട്ടിൽ നിന്നും താൻ ഓടിപ്പോകുകയായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയതെന്ന്നും പോലീസ് പറഞ്ഞു. 'ബലാത്സംഗത്തിന് ഇരയായ ശേഷം തനിക്ക് ബോധം നഷ്ടമായെന്നും സഹായം തേടിയപ്പോൾ ആരും അഭ്യർത്ഥിച്ചില്ലെന്നും കുട്ടി പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണോ അതോ കുട്ടി വീട് വിട്ട് ഇറങ്ങിയതാണോയെന്നുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഉജ്ജൈനിലെ ബദ്നഗര്‍ റോഡില്‍ ക്രൂരബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ 12 വയസ്സുകാരിയെ കണ്ടെത്തിയത്. കുട്ടി തെരുവിലൂടെ സഹായം അഭ്യർത്ഥിച്ച് നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആരും സഹായിച്ചില്ലെന്ന് മാത്രമല്ല കുട്ടിയെ ചിലർ ആട്ടിപ്പായിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഒടുവിൽ അലഞ്ഞ് തിരിഞ്ഞ് പെൺകുട്ടി ഒരു ആശ്രമത്തിൽ എത്തി. ഇവിടുത്തെ പുരോഹിതൻ പെൺകുട്ടിയെ കണ്ടതോടെ വസ്ത്രം നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈദ്യപരിശോധനയിലാണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. അതേസമയം പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications