ശമ്പളം വെറും 13,000 രൂപ, ഈ യുവാവിന് ആഡംബര കാറുകൾ, കാമുകിക്ക് സമ്മാനം ഫ്ലാറ്റ്, 21 കോടിയുടെ തട്ടിപ്പ്..!
മുംബൈ: മഹാരാഷ്ട്രയിൽ സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പിന്റെ വാർത്തകൾ പുറത്ത്. മുംബൈയിലെ സർക്കാർ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ജോലി ചെയ്യുന്ന ഇരുപത്തിമൂന്നുകാരനാണ് 21 കോടിയോളം രൂപയുടെ വമ്പൻ തട്ടിപ്പ് നടത്തിയത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തികയിൽ ജോലി ചെയ്‌തു വരികയായിരുന്ന യുവാവാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേവലം 13000 രൂപ മാത്രം ശമ്പളം ഉണ്ടായിരുന്ന ഹർഷൽ കുമാർ ക്ഷീരസാഗറാണ് വമ്പൻ തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം. ഛത്രപതി സംഭാജിനഗറിലെ ഡിവിഷണൽ സ്‌പോർട്‌സ് കോംപ്ലക്‌സിലെ കരാർ ജീവനക്കാരനായ ഹർഷൽ ഇപ്പോൾ ഒളിവിലാണ്. വൻ തുക തട്ടിപ്പ് നടത്തിയ ഇയാളുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

തട്ടിപ്പിൽ ഹർഷലിനെ പിന്തുണച്ചുവെന്നാരോപിച്ച് സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ബികെ ജീവനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇത്രയും വലിയ തുക തട്ടിയെടുക്കാൻ 23കാരൻ പിന്തുടർന്ന കൃത്യമായ പദ്ധതി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കോംപ്ലക്‌സിന്റെ പഴയ ലെറ്റർഹെഡ് ഉപയോഗിച്ച് ഹർഷൽ ബാങ്കിന് ഇമെയിൽ അയച്ചിടത്ത് നിന്നാണ് ഇതിന്റെ തുടക്കം.
ശേഷം സ്‌പോർട്‌സ് കോംപ്ലക്‌സിന്റെ അക്കൗണ്ടിന് സമാനമായ ഒരു വിലാസത്തിൽ ഇയാൾ ഒരു പുതിയ ഇമെയിൽ അക്കൗണ്ട് തുറക്കുകയായിരുന്നു. ഇതിലാവട്ടെ കാഴ്‌ചയിൽ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ഈ പുതിയ ഇമെയിൽ വിലാസം സ്‌പോർട്‌സ് കോംപ്ലക്‌സിൻ്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയായിരുന്നു.
ഇതോടെ പണം ഇടപാടുകൾക്ക് ആവശ്യമായ ഒടിപികളും മറ്റ് വിവരങ്ങളും ഹർഷലിന് ലഭിക്കുകയായിരുന്നു. രണ്ടാംഘട്ടമായി ഡിവിഷണൽ സ്പോർട്സ് കോംപ്ലക്‌സ് കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഹർഷൽ ഏർപ്പെടുത്തുകയായിരുന്നു. ഇതിലൂടെ തന്റെ ഇടപാടുകൾ അയാൾ സുഗമമാക്കി.
ഈ വർഷം ജൂലൈ ഒന്നിനും ഡിസംബർ ഏഴിനുമിടയിൽ 13 ബാങ്ക് അക്കൗണ്ടുകളിലേക്കായി ഏതാണ്ട് 21.6 കോടി രൂപ ഇയാൾ ട്രാൻസ്‌ഫർ ചെയ്‌തുവെന്നാണ് ആരോപണം. 1.2 കോടി വിലവരുന്ന ബിഎംഡബ്ല്യു കാറും 1.3 കോടിയുടെ എസ്‌യുവിയും 32 ലക്ഷം രൂപയുടെ ബിഎംഡബ്ല്യു ബൈക്കും വാങ്ങാൻ ഈ പണം ഉപയോഗിച്ചതായി പോലീസ് പറയുന്നു.
കൂടാതെ ഛത്രപതി സംഭാജിനഗർ വിമാനത്താവളത്തിന് സമീപമുള്ള 4 ബിഎച്ച്കെ ഫ്‌ളാറ്റ് ഇയാൾ കാമുകിക്ക് സമ്മാനിച്ചെന്നും റിപ്പോർട്ടുകളുണ്ട്. കാമുകിക്ക് വജ്രം പതിച്ച ഒരു ജോടി കണ്ണടയും ഇയാൾ ഓർഡർ ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ട കായിക വകുപ്പ് ഉദ്യോഗസ്ഥർ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവിൽ എഫ്ഐആറിൽ ആകെ മൂന്ന് പേരുടെ പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ രണ്ട് പേർ അറസ്‌റ്റിലായി കഴിഞ്ഞു. ഹർഷൽ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.












Click it and Unblock the Notifications