മോദിയുടെ നാല് വര്‍ഷങ്ങള്‍.. കാശ്മീരില്‍ ചെയ്യാന്‍ ഇനിയും ഏറെ.. ശാന്തിയുടെ നാളുകള്‍ ഇനിയും ദൂരെ
ദശകങ്ങളായി വെടിയൊച്ചകളാണ് കാശ്മീരിനെ ഉറക്കുന്നത്, ആ സ്ഥിതിക്ക് ആക്കം പകരുന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഭരണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ മോദിയുടെ ഭരണ കാലയളവിനിടയില്‍ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെയുള്ള ആക്രമണം, കാശ്മീരിലെ പ്രശ്നങ്ങള്‍ എന്നിവ മോദിയുടെ മോഡി കെടുത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് എബിപി സര്‍വ്വേയില്‍ പുറത്തുവന്നിരിക്കുന്നത്. മോദി ഭരണത്തില്‍ കാശ്മീരിലെ ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദി പ്രധാനമന്ത്രി ആയശേഷം കാശ്മീര്‍ താഴ്വര സംഘര്‍ഷങ്ങളുടെ താഴ്വരയാണെന്ന വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ വെടിയുണ്ടകള്‍ കൊണ്ടേ കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആകുവെന്നാണ് സര്‍ക്കാരിന്‍റെ വാദം. ഈ നിലപാടുകള്‍ കാശ്മീരില്‍ ഇനിയും ജീവനുകള്‍ എടുത്തേക്കുമെന്നതിനപ്പുറം ഒന്നും ചെയ്യില്ലെന്നത് മറ്റൊരു വസ്തുത.
മന്‍മോഹന്‍ സിങ്ങിന്‍റെ ഭരണകാലത്ത് കാശ്മീര്‍ ശാന്തമായിരുന്നുവെന്നും എന്നാല്‍ നരേന്ദ്രമോദി കാശ്മീരിനെ സംഘര്‍ഷഭൂമിയാക്കുകയാണെന്നും കോണ്‍ഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. കാശ്മീര്‍ മേഖലയില്‍ അശാന്തി പുലര്‍ത്തുന്ന മോദിയുടെ നടപടി ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
1980-കളുടെ അവസാനം രാജീവ് ഗാന്ധിയുടെ കീഴില്‍ കോണ്‍ഗ്രസ് കാശ്മീരിലെ പ്രശ്‌നങ്ങളെ ഊതിക്കത്തിച്ചത് മുതല്‍ ഇങ്ങോട്ട് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കീഴില്‍ വരെ ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീരിലെ പ്രശ്‌നങ്ങളെ വഷളാക്കിയിട്ടേയുള്ളൂ. ഈ രണ്ട് കാലഘട്ടങ്ങളുടെയിടയില്‍ സൈനികരും സിവിലിയന്മാരും ചാരന്മാരും ഭീകരരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്.
തോക്കുകളിലൂടെ തീവ്രവാദത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ തുനിഞ്ഞതോടെ തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചൂവെന്ന് അവകാശപ്പെടുമ്പോള്‍ കാശ്മീരിലെ ജനതയുടെ സുരക്ഷയ്ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ടെ ആവശ്യം ഉയരുന്നുണ്ട്.