തരിപ്പണമായി കോണ്‍ഗ്രസ്, കച്ചാറില്‍ അഞ്ഞൂറോളം പ്രവര്‍ത്തകര്‍ തൃണമൂലില്‍, സുഷ്മിതയുടെ പ്രതികാരം
ദില്ലി: കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തോന്നുന്നു. വലിയൊരു വിഭാഗം നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് തൃണമൂലിലേക്ക് കൊഴിഞ്ഞുപോകുന്നത്. അസമിലെ കച്ചാര്‍ ജില്ലയില്‍ അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തൃണമൂലില്‍ ചേര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഈ നീക്കത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തയായിരുന്നു സുഷ്മിത ദേവിന്റെ പ്രതികാരമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. തൃണമൂല്‍ കൂടാരത്തിലെത്തിയ സുഷ്മിത കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്നെല്ലാം നേതാക്കളെ മറുകണ്ടം ചാടിച്ച് കൊണ്ടിരിക്കുകയാണ്. വൈകാതെ കോണ്‍ഗ്രസ് കൂടാരം കാലിയാവുന്ന ലക്ഷ്ണമാണ് ഉള്ളത്.

രാഹുല്‍ നേരത്തെ കാണാനുള്ള അനുമതി അടക്കം സുഷ്മിതയ്ക്ക് നിഷേധിച്ചിരുന്നു. ഒപ്പം അസമിലെ അവരുടെ കോട്ടകളില്‍ സ്ഥാനാര്‍ത്ഥിത്വം മുഴുവന്‍ നല്‍കിയത് ബദറുദ്ദീന്‍ അജ്മലിന്റെ പാര്‍ട്ടിക്കായിരുന്നു. ഇതെല്ലാം സുഷ്മിത കോണ്‍ഗ്രസ് വിടുന്നതിന് കാരണമായിരുന്നു. തന്റെ അനുയായികളെയും പിതാവിന്റെ അനുയായികളെയും ഇപ്പോള്‍ തൃണമൂലിലേക്ക് കൊണ്ടുവരാനാണ് സുഷ്മിതയുടെ നീക്കം. കോണ്‍ഗ്രസും തൃണമൂലും തമ്മില്‍ ആശയപരമായി വ്യത്യാസമില്ലെന്ന് സുഷ്മിത പറയുന്നു. എന്നാല്‍ ടിഎംസിയുടെ സംഘടന കരുത്തുറ്റതാണെന്നും അവര്‍ പഞ്ഞു. മറ്റ് ചില ലക്ഷ്യങ്ങളും ഇവരെ കൊണ്ടുവരുന്നതിലൂടെ തൃണമൂലിനുണ്ട്.
ബിജെപിയെ നേരിടാന്‍ ഐടി സെല്‍ ശക്തമാക്കാനാണ് ഇവരോട് സുഷ്മിത ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ പ്രചാരണങ്ങളെ പൊളിക്കാന്‍ അതിന് സമാനമായ ഐടി സെല്ലുണ്ടാക്കാനാണ് മമതയുടെ തീരുമാനം. കോണ്‍ഗ്രസ് ബിജെപിയോട് ഡിജിറ്റല്‍ യുദ്ധത്തില്‍ തോറ്റ് പോയെന്ന് സുഷ്മിത പറയുന്നു. എന്നാല്‍ തൃണമൂലിന്റെ യുദ്ധം ബിജെപിയുമായി ഡിജിറ്റലായിട്ടായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. തൃണമൂലിന്റെ പതാക പുതിയ നേതാക്കള്‍ക്കെല്ലാം സുഷ്മിത നല്‍കി. ഇവരുടെ വീടിന് മുന്നില്‍ പതാക നാട്ടാനാണ് നിര്‍ദേശം. ബിജെപി നുണകള്‍ വളരെ സമര്‍ത്ഥമായി ജനങ്ങളിലേക്ക് എത്തിക്കുന്നു. ജനങ്ങള്‍ അത് വിശ്വസിച്ച് അവര്‍ക്കൊപ്പം വരുന്നു. ഇത് കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ലെന്നും സുഷ്മിത പറഞ്ഞു.
ബിജെപിയെ നേരിടാന്‍ തൃണമൂല്‍ സ്വന്തമായി ഐടി സെല്‍ രൂപീകരിക്കുകയാണ്. ബിജെപിയുടെ എല്ലാ നുണകളെയും ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പൊളിച്ചടുക്കും. അതിനാണ് ഡിജിറ്റല്‍ മീഡിയ ഞങ്ങള്‍ ഉപയോഗിക്കുക. തൃണമൂലിലെ ഓരോ അംഗത്തെയും ഞങ്ങള്‍ പരിശീലിപ്പിക്കും. ഇത് വളരെ ആവശ്യമുള്ള കാര്യമാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്. ബിജെപിയുടെ നുണകളെ ഞങ്ങള്‍ നേരിടും. അവരുടെ തന്നെ ഭാഷയില്‍ മറുപടിയും നല്‍കുമെന്നും സുഷ്മിത പറഞ്ഞു. അതേസമയം ചടങ്ങില്‍ പിതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന സന്തോഷ് മോഹന്‍ ദേവിനെയും അവര്‍ അനുസ്മരിച്ചു.
ഒരു ഘട്ടത്തില്‍ മമതാ ബാനര്‍ജിയും കോണ്‍ഗ്രസ് വിട്ട് പോയിരുന്നു. എന്നാല്‍ അവര്‍ ആ പ്രത്യയശാസ്ത്രത്തെ മറന്ന് പോയിരുന്നില്ല. അതുപോലെ എന്റെ പിതാവിന്റെ മൂല്യങ്ങള്‍ എപ്പോഴും എന്റെ ജീവിതത്തിലുണ്ടാവും. അതൊരിക്കലും പണയം വെക്കില്ല. എന്റെ രാഷ്ട്രീയ ഗുരുവാണ് പിതാവ്. അദ്ദേഹത്തിന്റെ പാരമ്പര്യം എവിടെയാണെങ്കിലും കാത്തുസൂക്ഷിക്കുമെന്നും സുഷ്മിത ദേവ് പറഞ്ഞു. ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് തൃണമൂല്‍ ഫോക്കസ് ചെയ്യുന്നതെന്ന് സുഷ്മിത വ്യക്തമാക്കി. സുഷ്മിത വന്‍ റോള്‍ തന്നെ ത്രിപുരയിലുണ്ടാവും. അതേസമയം ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും തൃണമൂല്‍ നേതൃത്വം പറഞ്ഞു.
Recommended Video
കോണ്‍ഗ്രസ് ബിജെപിയോട് പല സംസ്ഥാനങ്ങളിലും തോറ്റു. എന്നാല്‍ തൃണമൂലിന്റെ കോട്ട പൊളിക്കാനിറങ്ങി ബിജെപി തുന്നംപാടിയെന്നും സുഷ്മിത പരിഹസിച്ചു. ബിജെപിയെ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തൃണമൂലിലേക്ക് സ്വാഗതമെന്നും അവര്‍ പറഞ്ഞു. നൂറുകണക്കിന് പേര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അവര്‍ക്ക് തൃണമൂലില്‍ ചേരാന്‍ ആഗ്രഹമുണ്ട്. ത്രിപുരയില്‍ ഞങ്ങളുടെ പോരാട്ടം ഏറ്റവും മികച്ചതായിരിക്കുമെന്നും സുഷ്മിത വ്യക്തമാക്കി. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികള്‍ക്കൊപ്പം ചേര്‍ന്നുവെന്നാണ് പാര്‍ട്ടി വിട്ട പല ശക്തികളും പറയുന്നത്. ബാരക് വാലിയെ കുറിച്ച് യാതൊരു ആശങ്കയും അവര്‍ക്കില്ലെന്നും ബുറു സെന്‍ എന്ന പ്രവര്‍ത്തകന്‍ തുറന്നടിച്ചു.












Click it and Unblock the Notifications