'ആം ആദ്മി വോട്ട് വിഭജിക്കുന്ന യന്ത്രം';മോദിയുടെ ഗുജറാത്തിൽ പണി തുടങ്ങി കോൺഗ്രസ്
ദില്ലി; യുപി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇനി ഉറ്റുനോക്കപ്പെടുന്നത് ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധാ കേന്ദ്രമാകുന്നത് മോദിയുടെ തട്ടകമായ ഗുജറാത്താണ്. യു പിയിൽ ഭരണ തുടർച്ച നേടിയെങ്കിലും സീറ്റുകളുടെ എണ്ണം കുത്തനെ കുറഞ്ഞത് ബി ജെ പിക്ക് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തിൽ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ നേരത്തേ തന്നെ മെനയുകയാണ് ബിജെപി ദേശീയ നേതൃത്വം. മാത്രമല്ല രണ്ടാം അങ്കത്തിനിറങ്ങി പഞ്ചാബിൽ കരുത്ത് തെളിയിച്ച ആം ആദ്മി പാർട്ടിയുടെ സംസ്ഥാനത്തേക്കുള്ള കടന്നു വരവും ബി ജെ പി കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുണ്ട്.അതിനിടെ മോദിയുടെ തട്ടകത്തിൽ ഇക്കുറിയെങ്കിലും അട്ടിമറി ഉണ്ടാക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസും ആരംഭിച്ച് കഴിഞ്ഞു.
'ബ്ലൂം ആന്റ് ഗ്രോ'; കിടിലൻ ഫോട്ടോഷൂട്ടുമായി ഭാവന..ഫോട്ടോകൾ വൻ വൈറൽ..കമന്റുമായി ബർഖാ ദത്ത്

ഗുജറാത്തിൽ ഇക്കുറി കോൺഗ്രസ് വലിയ പ്രതീക്ഷയോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. വോട്ട് വിഹിതം 40 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. ഈ ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ട് പോകുകയാണ് നേതൃത്വം.

2017 ആകെയുള്ള 182 സീറ്റുകളിൽ 77 ഇടത്തായിരുന്നു കോൺഗ്രസ് ജയിച്ചത്. എട്ടോളം സീറ്റുകളിൽ 1000 ത്തിൽ താഴെ വോട്ടുകൾക്കായിരുന്നു പരാജയം. ശക്തമായ പ്രവർത്തനം കാഴ്ചവെച്ചാൽ സംസ്ഥാനത്ത് അട്ടിമറി ഉണ്ടാക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തിരിച്ചടികളിൽ പാർട്ടിക്കുള്ളിൽ ഉയരുന്ന അസ്വാരസ്യങ്ങൾ കോൺഗ്രസിന്റെ ഗുജറാത്തിലെ പ്രകടനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.

തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. പുനഃസംഘടന എന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ് നേതാക്കൾ. അധികാരത്തിൽ ഇരുന്ന പഞ്ചാബിൽ പോലും ദയനീയ തോൽവി ഏറ്റുവാങ്ങിയത് ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പഞ്ചാബിൽ ആം ആദ്മിയുടെ തേരോട്ടത്തിൽ ഇക്കുറി വെറും 20 ന് താഴെ മാത്രമായിരുന്നു കോൺഗ്രസിന് ലഭിച്ച സീറ്റ്.

അതിനിടെ ദില്ലിക്ക് പുറത്ത് പഞ്ചാബ് കൂടി നേടിയെടുത്തതോടെ ഗുജറാത്ത് പിടിക്കാൻ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സൂറത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇവിടെ 27 സീറ്റ് നേടി ആം ആദ്മി പ്രധാന പ്രതിപക്ഷമായി ആദ്യമായിട്ടാണ് ആം ആദ്മി ഗുജറാത്തിൽ മത്സരിച്ചത്. അതേസമയം ആം ആദ്മിയുടെ വരവോടെ സംസ്ഥാനത്ത് ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനായിരിക്കും വഴിതെളിയുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഗുജറാത്തിലേക്കുള്ള ആം ആദ്മിയുടെ വരവ് സംസ്ഥാനത്ത് വോട്ട് വിഭജിക്കാനേ ഉപകരിക്കൂവെന്നാണ് കോൺഗ്രസിന്റെ വിമർശനം. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാക്കൾ ഇവിടെ വിജയിച്ചെങ്കിലും ആ നേതാക്കളെല്ലാവരും പിന്നീട് ബി ജെ പിയിൽ ചേരുകയാണ് ചെയ്തതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രഘു ശർമ്മ പറഞ്ഞു.
പഞ്ചാബിനേയും ഗുജറാത്തിനേയും താരതമ്യപ്പെടുന്നത് ശരിയല്ല, സംസ്ഥാനത്ത് പോരാട്ടം കോൺഗ്രസും ബി ജെ പിയും തമ്മിലാണ്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ സാഹചര്യമാണ്. ആം ആദ്മി തിരഞ്ഞെടുപ്പിന് മാത്രമാണ് വരുന്നത്. പ്രധാന പ്രതിപക്ഷം കോൺഗ്രസ് മാത്രമാണെന്നും രഘു ശർമ്മ പറഞ്ഞു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ജയവും തോൽവിയും തെരഞ്ഞെടുപ്പുകളിൽ സ്വാഭാവികമാണ്. രാജ്യത്ത് ആരെങ്കിലും ബി ജെ പിക്കെതിരെ പോരാടുന്നുണ്ടെങ്കിൽ അത് രാഹുൽ ഗാന്ധി മാത്രമാണ്. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി പോരാടുകയെന്നതാണ് പ്രധാനം. അതാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്യുന്നത്., അദ്ദേഹം പറഞ്ഞു. ബൂത്ത് ശക്തിപ്പെടുത്തുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇപ്പോൾ, നമ്മുടെ മുതിർന്ന നേതാക്കൾ സംഘടനാ അവലോകനം നടത്തുകയാണ്. മാർച്ച് മാസത്തിൽ എല്ലാ ജില്ലയിലും കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കും. ഏപ്രിലിൽ ബൂത്ത് തലത്തിൽ പരിശീലനം നൽകും.അതിന് ശേഷം രാഹുല്‍, പ്രിയങ്ക എന്നിവര്‍ പര്യടനം നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വന്ന പിഴവ് ഇത്തവണ തിരുത്തും. ഇത്തവണ തികച്ചും വ്യത്യസ്തമായ പ്രചരണമായിരിക്കും. പുതിയ തന്ത്രമാണ് തെരഞ്ഞെടുപ്പില്‍ ആലോചിക്കുന്നതെന്നും രഘു ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications