യുപിയില്‍ നിന്ന് ബിജെപിയെ പുറത്താക്കാന്‍ എസ്പിയുമായി കൈകോർക്കാന്‍ തയ്യാർ: എഎപി
ദില്ലി: ഉത്തർപ്രദേശിൽ നിന്ന് ഭാരതീയ ജനതാ പാർട്ടിയെ (ബി ജെ പി) പുറത്താക്കാൻ വേണ്ടിവന്നാൽ സമാജ്‌വാദി പാർട്ടിയുമായി (എസ് പി) കൈകോർക്കാൻ തയ്യാറാണെന്ന് ആം ആദ്മി പാർട്ടി (എ എ പി) നേതാവ് സഞ്ജയ് സിംഗ്. "ബി ജെപി യെ പുറത്താക്കാൻ എ എ പിയുടെ സഹായം ആവശ്യമെങ്കിൽ ഞങ്ങൾ സമാജ്‌വാദി പാർട്ടിക്കൊപ്പം നില്‍ക്കും," ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സഞ്ജയ് സിംഗ് വ്യക്തമാക്കി. നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എ എ പി അഖിലേഷ് യാദവ് നയിക്കുന്ന എസ്പിയുമായി സഖ്യ ചർച്ചകള്‍ നടത്തിയിരുന്നെങ്കിലും സീറ്റ് വീതം വെയ്പ്പില്‍ ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുർന്ന് സഖ്യം ചർച്ച വിജയിച്ചിരുന്നില്ല.
" പഞ്ചാബില്‍ എ എ പി മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. അവിടെ ഞങ്ങളുടെ സർക്കാർ രൂപീകരിക്കും. ഉത്തരാഖണ്ഡിലും ഗോവയിലും നല്ല മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടെ എ എ പിയുടെ രാഷ്ട്രീയം ജനങ്ങളിലേക്ക് കൂടുതല്‍ എത്തുകയാണ്...," സഞ്ജയ് സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലും എ എ പിക്ക് വിജയ പ്രതീക്ഷയുണ്ട്. വികസനത്തിന്റെ പേരിലാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്നും ജാതി രാഷ്ട്രീയത്തിന് അതീതമായി യുപി ഉയരണമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

മറ്റ് രാഷ്ട്രീയ പാർട്ടികൾ എ എ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ പകർത്തുകയാണ് എല്ലായിടത്തും ചെയ്തതെന്നും സഞ്ജയ് സിംഗ് ആരോപിച്ചു. 300 യൂണിറ്റ് വൈദ്യുതി സൌജന്യം തുടങ്ങിയ പല പ്രഖ്യാപനങ്ങളും എല്ലാ പാർട്ടികളും ഞങ്ങളുടെ പ്രകടന പത്രികയില്‍ നിന്നാണ് പകർത്തിയത്. യഥാർത്ഥത്തില്‍ അത് തന്നെയാണ് ഞങ്ങളുടെ നേട്ടമെന്നും എ എ പി നേതാവ് വ്യക്തമാക്കുന്നു. "മുഖ്യമന്ത്രി സ്വയം 'ബാബ ബുൾഡോസർ' എന്ന് വിളിക്കുന്നതിൽ സന്തോഷമുണ്ട്, അതിനാൽ ഈ സാഹചര്യത്തിൽ എവിടെ നിന്ന് തൊഴിൽ ലഭിക്കും?... യുപിക്ക് ഇത്തരം രാഷ്ട്രീയത്തില്‍ നിന്നും യാതൊരു പ്രയോജനവും ലഭിക്കാന്‍ പോവുന്നില്ല'' ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ വാരാണസിയിലും അതിനോട് ചേർന്നുള്ള എട്ട് ജില്ലകളിലും മാർച്ച് 7 ന് ഏഴാമത്തെയും അവസാനഘട്ടത്തിലെയും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഞ്ജയ് സിങ്ങിന്റെ അഭിപ്രായപ്രകടനം. അഞ്ച് സംസ്ഥാനങ്ങളിലായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.












Click it and Unblock the Notifications