'ബിജെപി വിദ്വേഷവും വർഗീയlതയും പടർത്തുന്നുണ്ടോ?';ബിജെപിയെ തുറന്നുക്കാട്ടാൻ സർവ്വേയുമായി ആം ആദ്മി
ദില്ലി; ബി ജെ പിയെ തുറന്ന് കാട്ടാൻ പ്രത്യേക സർവ്വേയുമായി ആം ആദ്മി പാർട്ടി. രാജ്യത്തുടനീളം വിദ്വേഷവും മതഭ്രാന്തും കലാപവും ബി ജെ പി പടർത്തുന്നുവെന്നത് ജനം അംഗീകരിക്കുന്നുണ്ടോയെന്നതാണ് ആം ആദ്മി സർവ്വേയിലെ ചോദ്യം. വിദ്യാസമ്പന്നരും സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സത്യസന്ധരായ ആളുകളുടെ പാർട്ടിയായി ആളുകൾ ആം ആദ്മിയെ പരിഗണിക്കുന്നുണ്ടോയെന്നതാണ് സർവ്വേയിലെ രണ്ടാമത്തെ ചോദ്യം. എ എ പി നേതാവ് അതിഷിയാണ് പത്രസമ്മേളനത്തിൽ സർവ്വേയെ കുറിച്ച് വ്യക്തമാക്കിയത്.
ഉണ്ട് അല്ലേങ്കിൽ ഇല്ല ചോദ്യങ്ങൾവഴിയാണ് സർവ്വേയിൽ ഉത്തരം തേടുന്നത്. മിസ്സ് കോളുകളിലൂടെയും ഐവിആര്‍ കോളുകളിലൂടെയും സാമൂഹിക മാധ്യമ പോസ്റ്ററുകള്‍ വഴിയും സർവ്വേ നടത്തുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഡൽഹിയിലും രാജ്യത്തുടനീളവും വിവിധ സ്ഥലങ്ങളിൽ വേദനിപ്പിക്കുന്ന സംഭവങ്ങളുടെ പരമ്പര തന്നെയാണ് നടക്കുന്നത്. ബി ജെ പി കാരണം രാജ്യത്ത് അക്രമവും ഗുണ്ടായിസവും ശക്തമായിരിക്കുകയാണെന്നും അതിഷി കുറ്റപ്പെടുത്തി.

ബി ജെ പിയെ കുറിച്ചുള്ള ജനമനസ് അറിയുന്നതിനാണ് സർവ്വേ നടത്തുന്നത്. രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്ന് ക്രിമിനലിസവും ആക്രമങ്ങളും മുന്നോട്ട് വെക്കുന്ന ഭാരതീയ 'ഗുണ്ടാ' പാര്‍ട്ടിയുടെ രാഷ്ട്രീയം. രണ്ട് സത്യസന്ധരായ, വിദ്യാസമ്പന്നരായ 'ദേശഭക്തര്‍' നയിക്കുന്ന എഎപിയുടെ രാഷ്ട്രീയം, അതിഷി പറഞ്ഞു. 'അടുത്തിടെ ബിജെപി ഗുണ്ടകൾ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ വസതി ആക്രമിക്കുകയും മുഖ്യമന്ത്രിയുടെ കുടുംബത്തിന് നേരെ വധശ്രമം നടത്തുകയും ചെയ്തു. ബിജെപിയുടെ വിദ്വേഷപ്രചാരണത്തിന്റെയും അക്രമത്തിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണ് ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് നമ്മുടെ കൺമുന്നിൽ അരങ്ങേറുന്നത്. ബി ജെ പി നേതാക്കളാണ് കലാപത്തിന് പ്രേരിപ്പിച്ചത്. അവരുടെ പ്രാദേശിക നേതാവ് കൈയ്യോടെ പിടിക്കപ്പെട്ടു', അയാൾ കേസിലെ മുഖ്യ പ്രതിയായി, അതിഷി ചൂണ്ടിക്കാട്ടി.

അതേസമയം ആം ആദ്മി സർവ്വേയ്ക്കെതിരെ ബി ജെ പി രംഗത്തെത്തി. ഇന്ന് ആം ആദ്മി പാർട്ടി വർഗീയ സംഘർഷം പടർത്തുന്ന പാർട്ടിയായി തുറന്ന് കാണിക്കപ്പെട്ടുവെന്നും ജനശ്രദ്ധ തിരിച്ചുവിടാനും ആളുകളെ തെറ്റിധരിപ്പിക്കാനുമാണ് ഇപ്പോൾ പാർട്ടി സർവ്വേയുമായി ഇറങ്ങിയിരിക്കുന്നതെന്നും ദില്ലി ബി ജെ പി വക്താവ് പർവീൺ ഷങ്കർ പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴെല്ലാം എ എ പി നേതാക്കൾ ഇത്തരത്തിൽ സർവ്വേ നടത്തും. സമീപകാല തെരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നൽകിയ ജനവിധി എ എ പിയുടെ സ്പോൺസർ ചെയ്ത സർവേകൾക്കുള്ള കൃത്യമായ മറുപടിയാണെന്നും പർവീൺ പ്രതികരിച്ചു.
ഈ വർഷമാദ്യം നാല് സംസ്ഥാനങ്ങളിലെ 630 അസംബ്ലി മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ പാർട്ടിയെ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല 510 മണ്ഡലങ്ങളിൽ കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു. ആം ആദ്മിയുടെ പുതിയ സർവ്വേയും ജനങ്ങൾ തള്ളിക്കളയുമെന്നും പർവീൺ പറഞ്ഞു.
Recommended Video

ദില്ലിക്ക് പുറത്ത് പഞ്ചാബിൽ കൂടി ഭരണം ലഭിച്ചതോടെ തങ്ങളുടെ രാജ്യത്തുടനീളം പാർട്ടിയെ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ആം ആദ്മി പാർട്ടി. പഞ്ചാബിന് തൊട്ടടുത്തുള്ള ഹിമാചൽ പ്രദേശിലും ഗുജറാത്തിലും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ശക്തമായ പ്രവർത്തനങ്ങളും പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിനോട് അടുത്ത് ആം ആദ്മിയിലേക്ക് കൂടുതൽ നേതാക്കൾ എത്തുന്നുണ്ടെന്നും ഇത് പ്രതീക്ഷ ഉയർത്തുന്നതാണെന്നും പാർട്ടി നേതാക്കൾ അവകാശപ്പെടുന്നുണ്ട്.












Click it and Unblock the Notifications