പഞ്ചാബില്‍ എഎപി തരംഗമാകും, കോണ്‍ഗ്രസിന് എതിര് ഇക്കാര്യങ്ങള്‍, ഞെട്ടിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് കഴിഞ്ഞ ദിവസത്തെ വിശകലന റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിനെതിരെ വലിയ വികാരം നിലനില്‍ക്കുന്നുണ്ട്. സ്വന്തം മണ്ഡലമായ പട്യാലയില്‍ പോലും അദ്ദേഹം ജയിക്കുമോ എന്ന കാര്യം വ്യക്തമല്ല. നവജ്യോത് സിംഗ് സിദ്ദുവിനാണ് ജനപ്രീതിയുള്ളത്.
അതേസമയം കോണ്‍ഗ്രസും ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. എന്‍ഡിടിവിയാണ് പഞ്ചാബില്‍ നിന്നുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആംആദ്മി പാര്‍ട്ടിക്ക് ഇത്തവണ മുന്നേറ്റമുണ്ടാക്കാനാണ് സാധ്യത ശക്തം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദില്ലിക്ക് പുറത്തേക്ക് പറക്കാനുള്ള ആംആദ്മി പാര്‍ട്ടിയുടെ മോഹം ഇത്തവണ പൂവണിയാനാണ് സാധ്യത. ഉത്തരാഖണ്ഡിലും ഗോവയിലുമെല്ലാം വലിയ സാധ്യത എഎപിക്ക് കാണുന്നുണ്ട്. അതേസമയം എഎപിയുടെ മിഷന്‍ പഞ്ചാബ് വിജയിച്ചാല്‍ അത് ദേശീയ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കും. പുത്തന്‍ ശക്തികളായി എഎപിയും ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസും കടന്നുവരാനുള്ള സാധ്യതയാണ് ശക്തമാകുക. അരവിന്ദ് കെജ്രിവാളിന്റെ വൈകാരികമായ രീതിയിലുള്ള പ്രചാരണം ജനങ്ങള്‍ക്കിടയില്‍ കൃത്യമായി വര്‍ക്കായിട്ടുണ്ട്. ഞങ്ങളെ ഒരിക്കല്‍ മാത്രം വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കൂ. പിന്നീടൊരിക്കലും മറ്റാര്‍ക്കും വോട്ട് ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

2017ല്‍ ഒന്നുമല്ലാതിരുന്ന എഎപി പഞ്ചാബില്‍ അദ്ഭുതങ്ങള്‍ കാണിച്ചിരുന്നു. 20 സീറ്റുകള്‍ നേടി മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാവാനും എഎപി സാധിച്ചു. അകാലിദളിനെയും ബിജെപിയെയും പിന്നിലാക്കിയായിരുന്നു ഈ നേട്ടം. ഈ രണ്ട് പാര്‍ട്ടികളെയും അപേക്ഷിച്ച് വളരെ ചെറിയ പാര്‍ട്ടിയായിയിരുന്നു എഎപി. 2014ല്‍ പഞ്ചാബില്‍ നാല് ലോക്‌സഭാ സീറ്റ് നേടിയും എഎപി ഞെട്ടിച്ചിരുന്നു. 2019ല്‍ അത് ഒരു സീറ്റായി പക്ഷേ കുറഞ്ഞിരുന്നു. ഗ്രൗണ്ടില്‍ കോണ്‍ഗ്രസ്, ബിജെപി, അകാലിദള്‍ എന്നിവര്‍ക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസാണ് യഥാര്‍ത്ഥത്തില്‍ എഎപിക്ക് അധികാരത്തിലേക്കുള്ള വഴി തെളിയിച്ച് കൊടുക്കുന്നത്.

കോണ്‍ഗ്രസിലെ തമ്മിലടി കാരണം അവര്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് നല്ലൊരു ശതമാനം വോട്ടര്‍മാരും പറയുന്നത്. അതുകൊണ്ടാണ് എഎപിക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ പറയുന്നത്. പക്ഷേ എഎപിക്ക് തിരിച്ചടിയാവുന്ന കാര്യവും നിലനില്‍ക്കുന്നുണ്ട്. എഎപിയില്‍ നിന്ന് എംഎല്‍എമാര്‍ കൂറുമാറി പോവുന്നുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ഇമേജുണ്ടാക്കുന്നുണ്ട്. ഇവരെ ജയിപ്പിച്ച് വിട്ടാല്‍ എല്ലാ എംഎല്‍എമാരും കൂറുമാറുമോ എന്നാണ് വോട്ടര്‍മാര്‍ക്കിടയിലെ സംശയം. ഇതിന് അരവിന്ദ് കെജ്രിവാള്‍ ഇടപെടേണ്ടി വരുമെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസിന്റെ പല കോട്ടകളിലും ഇത്തവണ കാറ്റ് മാറിവീശും.

സെന്‍ട്രല്‍ അമൃത്സര്‍ കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന മേഖലയാണ്. ഇവിടെ അതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള എംഎല്‍എ ഓം പ്രകാശ് സോണിയാണ്. അദ്ദേഹം ഉപമുഖ്യമന്ത്രി കൂടിയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ സുഖ്‌ദേവ് സിംഗ് പാര്‍ട്ടി വിടാന്‍ നില്‍ക്കുകയാണ്. 40 വര്‍ഷത്തോളം കോണ്‍ഗ്രസിനൊപ്പമുള്ള നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിന് വേണ്ടി ഒരു വാര്‍ഡില്‍ ഞാന്‍ നാല്‍പ്പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് ഒന്നും ചെയ്യാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണ ആംആദ്മി പാര്‍ട്ടിക്ക് ഒരവസരം നല്‍കണമെന്നാണ് എന്റെ ആഗ്രഹം. അവര്‍ വന്നാല്‍ ദരിദ്രര്‍ക്ക് അര്‍ഹതപ്പെട്ട പല കാര്യങ്ങളും ലഭിക്കുമെന്നും സുഖ്‌ദേവ് പറയുന്നു.

ക്യാപ്റ്റന്‍ പോയതോടെ പഞ്ചാബിലെ സംഘടനയുടെ കെട്ടുറപ്പും പോയിരിക്കുകയാണ്. പലരും വരും ദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസില്‍ നിന്ന് വലിയ നേതാക്കളല്ല, മറിച്ച് സാധാരണ പ്രവര്‍ത്തകരാണ് പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം മയക്കുമരുന്ന് മുക്ത സംസ്ഥാനമെന്നായിരുന്നു. അത് പാലിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് കോണ്‍ഗ്രസിന് 2017ല്‍ വോട്ട് ചെയ്ത ജ്യോതി ഖന്ന പറയുന്നു. ഇപ്പോഴും പഞ്ചാബില്‍ മയക്കുമരുന്ന് വലിയ പ്രശ്‌നമാണ്. ചെറിയ കുട്ടികള്‍ പലരും മയക്കുമരുന്ന് കുത്തിവെക്കുന്നത് കാണാറുണ്ട്. ക്യാപ്റ്റന്‍ സാബ് പറഞ്ഞത് ഇതുവരെ പാലിക്കപ്പെട്ടില്ല. ആംആദ്മി പാര്‍ട്ടിക്ക് ഒരവസരം നല്‍കാനാണ് ഇത്തവണ തീരുമാനമെന്നും ജ്യോതി ഖന്ന പറഞ്ഞു.

മറ്റൊരു പ്രധാന പ്രശ്‌നം യുവാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടത്തോടെ വിട്ടുപോകുന്നതാണ്. ഇത് നേരത്തെ പല സംസ്ഥാനങ്ങളിലും സംഭവിച്ചതാണ്. എന്നിട്ടും പഞ്ചാബില്‍ കോണ്‍ഗ്രസ് പാഠം പഠിച്ചില്ല. യുവാക്കള്‍ക്ക് പഞ്ചാബില്‍ മാറ്റം വേണമെന്നാണ് ആഗ്രഹം. കൊവിഡിനെ തുടര്‍ന്ന് പലര്‍ക്കും ജോലി അടക്കം നഷ്ടമായിട്ടുണ്ട്. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസ് മാറിയാല്‍ മതിയെന്ന അവസ്ഥയിലാണ്. എന്നും അകാലിദളും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. പക്ഷേ യുവാക്കള്‍ ഇനി വെച്ച് പൊറുപ്പിക്കില്ലെന്ന് കലാകാരന്‍ കൂടിയായ മന്‍പ്രീത് സിംഗ് പറയുന്നു. അതേസമയം ഈ രണ്ട് പാര്‍ട്ടികള്‍ക്കും അറിയാം, ശരിയായ ആള്‍ മുഖ്യമന്ത്രിയായാല്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു തിരിച്ചുവരവുണ്ടാകില്ലെന്നും മന്‍പ്രീത് പറഞ്ഞു.

അതേസമയം സെന്‍ട്രല്‍ പഞ്ചാബിലെ മോഗയില്‍ കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ സത്രീകളെ ആകര്‍ഷിച്ചിട്ടില്ല. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് ആയിരം രൂപ വെച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ചന്നി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മോഗ നിവാസിയായ ലവ്‌ലി സിംഗ്ല പറയുന്നു. അവര്‍ വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളി. ജനങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. കെജ്രിവാളിന്റെ വാഗ്ദാനങ്ങളൊന്നും ജനങ്ങളുട ആവശ്യത്തിന് തികയാത്തതാണെന്നും ലവ്‌ലി പറയുന്നു. ഭഗവത് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാല്‍ എഎംപിക്ക് വന്‍ മാര്‍ജിനില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്‍പ്രീത് സിംഗ് പറയുന്നു.

സര്‍ക്കാരുകള്‍ വാഗ്ദാന പെരുമഴ നല്‍കാറുണ്ടെങ്കിലും അഞ്ച് ശതമാനം പോലും നടപ്പാക്കാറില്ലെന്നാണ് പഞ്ചാബിലെ പ്രധാന പരാതി. മോഗയില്‍ നിന്നുള്ള നേതാവ് സോനു സൂദിനെയും ഗുസ്തി താരം കാലിയെയും പ്രചാരണത്തിന് മുന്നില്‍ നിര്‍ത്തി വന്‍ നീക്കമാണ് എഎപി നടത്തുന്നത്. ഇത് എഎപിയുടെ പ്രതിച്ഛായ തന്നെ മാറ്റിയിട്ടുണ്ട്. അടുത്തിടെ നടന്ന സര്‍വേയിലും എഎപി പഞ്ചാബില്‍ ഏറ്റവും വലിയ കക്ഷിയാവുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് 20 ശതമാനത്തോളം വോട്ടുകുറയുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ച് എഎപി പ്രചാരണം ശക്തിപ്പെടുത്തിയാല്‍ അത് കോണ്‍ഗ്രസിന്റെ അന്ത്യം കൂടിയായിരിക്കും.












Click it and Unblock the Notifications