ഇത് വെറും ട്രെയിലർ മാത്രമെന്ന് ദിപ്‌കെ; വരുന്ന 7 ദിവസം പ്രക്ഷോഭം, പിന്തുണയുമായി കെജ്രിവാളും ഉദ്ധവ് താക്കറെയും
ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കി കൂടുതൽ പ്രക്ഷോഭത്തിന് ഒരുങ്ങി സിജെപി. ഇന്ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന് ശേഷമാണ് തീരുമാനം. വരുന്ന ഏഴ് ദിവസം വ്യാപകമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപ് വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണം എന്ന ആവശ്യം നടക്കാതായതോടെയാണ് വരും ദിവസങ്ങളിൽ പ്രക്ഷോഭം തുടരാൻ ധാരണയായത്.
ഇതിന് പിന്നാലെ ജന്തർ മന്തറിൽ നടന്ന വൻ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അഭിജീത് ദീപ്കെ സാമൂഹിക മാധ്യമങ്ങളിലൂടെ വികാരഭരിതമായ സന്ദേശം പങ്കുവെച്ചു. വിദ്യാർത്ഥികളുടെയും തൊഴിൽ അഭ്യർഥികളുടെയും പിന്തുണയോടെ നടന്ന പ്രതിഷേധത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായതിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും, ഈ പ്രക്ഷോഭം ഇനി കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന സൂചന നൽകുകയും ചെയ്‌തിരിക്കുകയാണ്.

കോക്ക്‌റോച്ച് ജനത പാർട്ടി സ്ഥാപകനായ ദീപ്കെ, ഒരു വർഷത്തിലേറെയായി കാണാൻ കഴിയാതിരുന്ന മാതാപിതാക്കളെ കാണാനായി നാട്ടിലേക്ക് മടങ്ങുകയാണെന്ന് എക്‌സിലൂടെ പങ്കുവച്ച പോസ്‌റ്റിൽ അറിയിച്ചു. കഴിഞ്ഞ 15 ദിവസമായി തന്റെ കുടുംബം വലിയ ബുദ്ധിമുട്ടുകൾ നേരിട്ടതായും ഭീഷണികളെ തുടർന്ന് വീടുവിട്ടു താമസിക്കേണ്ട സാഹചര്യം ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
'ഒരു വർഷത്തിലേറെയായി ഞാൻ മാതാപിതാക്കളെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ അവർ ഒരുപാട് കഷ്‌ടതകൾ അനുഭവിച്ചു. ഭീഷണികളെ തുടർന്ന് വീടുവിടേണ്ടി വന്നു. ഇപ്പോൾ അവരെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോകുകയാണ്' എന്നായിരുന്നു ദീപ്കെയുടെ കുറിപ്പ്. ജന്തർ മന്തറിലെ പ്രക്ഷോഭം അവസാനിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം എക്‌സിൽ പോസ്‌റ്റ് പങ്കുവച്ചത്.
ഇത് വെറും ട്രെയിലർ മാത്രമെന്ന് ദീപ്‌കെ
ജന്തർ മന്തറിൽ എത്തിയ ആയിരക്കണക്കിന് പിന്തുണക്കാർക്ക് നന്ദി അറിയിച്ച ദീപ്കെ, പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും ഇത് വലിയൊരു പോരാട്ടത്തിന്റെ തുടക്കമാത്രമാണെന്നും വ്യക്തമാക്കി. 'ഇന്നത്തെ പ്രതിഷേധം ഒരു ട്രെയിലർ മാത്രം. ഇത്രയും വലിയ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി' എന്ന് അദ്ദേഹം കുറിച്ചു. ഈ സന്ദേശം സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധനേടുകയും, പിന്നാലെ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേർ പ്രതികരിക്കുകയും ചെയ്‌തു.
പിന്തുണയുമായി ദേശീയ നേതാക്കൾ
എഎപി മേധാവി അരവിന്ദ് കെജ്രിവാൾ ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ യുവജനങ്ങളുടെ അതൃപ്‌തിയും കോപവും ഈ പ്രക്ഷോഭത്തിൽ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ "രാജ്യവിരുദ്ധർ" എന്ന് മുദ്രകുത്തുന്നതിനുപകരം അവരുടെ ആശങ്കകൾ കേൾക്കണമെന്നും പരിഹരിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെയും സിജെപി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. വിദ്യാർത്ഥികളും യുവജനങ്ങളും ഉയർത്തുന്ന ആശങ്കകളെ അവഗണിക്കരുതെന്നും അവരുടെ ശബ്‌ദം കേൾക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഭാവിയായ യുവാക്കൾ കഠിന സാഹചര്യങ്ങളിൽ അവരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയാണ്; അവരെ ഗൗരവത്തോടെ കേൾക്കണം; എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
മഹാരാഷ്ട്രയിലെ വസതിക്ക് മുന്നിൽ കർശന സുരക്ഷ
അതേസമയം, മഹാരാഷ്ട്രയിലെ ഛത്രപതി സാംബാജി നഗറിലെ വാലുജ് എംഐഡിസി മേഖലയിലുള്ള ദിപ്കെയുടെ വസതിക്ക് സമീപം സുരക്ഷ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. പൊതുജനശ്രദ്ധയും പിന്തുണക്കാരുടെ വരവും വർധിച്ചതിനെ തുടർന്ന് അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമാണെന്നും, നിയമ-സമാധാന പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ദേശീയ ശ്രദ്ധ നേടിയ പ്രതിഷേധം
ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, യുവജന പ്രവർത്തകർ, തൊഴിൽ അഭ്യർഥികൾ എന്നിവർ പങ്കെടുത്തു. വിവിധ പരീക്ഷകളിലും നിയമന നടപടികളിലും നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
നീറ്റ്, സിയുടി, സിബിഎസ്ഇ പരീക്ഷകൾ, കൂടാതെ എസ്എസ്‌സി നിയമന പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക്ക് പ്രതിഷേധ വേദിയിൽ പങ്കെടുത്ത് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രതിഷേധത്തിനിടെ ആറുപേർ കസ്‌റ്റഡിയിൽ
പ്രതിഷേധം പൊതുവേ സമാധാനപരമായി നടന്നുവെങ്കിലും, സംഘർഷസാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ഡൽഹി പോലീസ് ആറുപേരെ മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്‌റ്റഡിയിലെടുത്തിരുന്നു. പ്രതിഷേധ അനുകൂലികളും എതിർപ്പുകാരും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാനാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് അറിയിച്ചു.
സമീപകാല ആഴ്‌ചകളിൽ കോക്രോച്ച് ജനത പാർട്ടിയുടെ ജനപ്രീതി വൻതോതിൽ ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് പരീക്ഷകളുടെ സുതാര്യതയും നിയമന നടപടികളിലെ വിശ്വാസ്യതയും സംബന്ധിച്ച് ആശങ്കപ്പെടുന്ന വിദ്യാർത്ഥികളുടെയും തൊഴിൽ അഭ്യർഥികളുടെയും ഇടയിൽ ഈ പ്രസ്ഥാനം ദേശീയതലത്തിൽ ശ്രദ്ധ നേടുകയാണ്.












Click it and Unblock the Notifications