അദാനി പോർട്ട്സ് ഫ്രാൻസിലെ മാഴ്സെ ഫോസ് തുറമുഖവുമായി കരാർ ഒപ്പുവച്ചു; നീക്കം ഐഎംഇസിയ്ക്ക് കീഴിൽ
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (എപിഎസ്ഇസെഡ്) ഫ്രാൻസിലെ മാഴ്സെ ഫോസ് തുറമുഖവുമായി ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ-മിഡിൽ ഈസ്‌റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് (ഐഎംഇസി) കീഴിൽ സുസ്ഥിര സമുദ്രഗതാഗതം, ചരക്കുനീക്കം എന്നിവ മെച്ചപ്പെടുത്തുകയാണ് ഈ കരാറിന്റെ ലക്ഷ്യം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം ഇത് വർധിപ്പിക്കുന്നു. 2023ലെ ഡൽഹി ജി20 ഉച്ചകോടിയിൽ ആരംഭിച്ച ഐഎംഇസി സമുദ്രം, റെയിൽ, ഡിജിറ്റൽ, ശുദ്ധമായ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ സംയോജിപ്പിച്ച മൾട്ടിമോഡൽ ഇടനാഴിയായ ഐഎംഇസിയിലൂടെ തടസമില്ലാത്ത വ്യാപാരമാണ് ലക്ഷ്യമിടുന്നത്.

തുറമുഖ ഡിജിറ്റലൈസേഷൻ, സ്‌മാർട്ട് സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ഹരിത സമുദ്ര ലിങ്കുകൾ, ബദൽ ഇന്ധനങ്ങളുടെ പ്രോത്സാഹനം എന്നിവിടങ്ങളിൽ സഹകരണം കേന്ദ്രീകരിക്കുന്നു. അദാനി പോർട്ട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ മുന്ദ്ര, ഹസിര തുറമുഖങ്ങൾ കിഴക്കൻ കവാടങ്ങളാകും. മാഴ്‌സെ ഫോസ് ഐഎംഇസി ഇടനാഴിയുടെ പടിഞ്ഞാറൻ യൂറോപ്യൻ പ്രവേശന കേന്ദ്രമായി പ്രവർത്തിക്കും.
മാഴ്‌സെ ഫോസ് തുറമുഖത്തിന് ഏകദേശം 70 ദശലക്ഷം ടൺ അധിക ചരക്ക് കൈകാര്യം ചെയ്യാനാകും. ഇത് യൂറോപ്യൻ വിപണികളുമായുള്ള ബന്ധം വികസിപ്പിക്കും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരത്തിന് കാര്യക്ഷമമായ പാതയൊരുക്കുകയും ചെയ്യും. സുസ്ഥിരവും സുരക്ഷിതവുമായ ബദൽ വ്യാപാര മാർഗമായി ഐഎംഇസിയെ പ്രോത്സാഹിപ്പിക്കാനും പങ്കാളിത്തം ലക്ഷ്യമിടുന്നു.
മലിനീകരണം കുറച്ച് ഷിപ്പിംഗിൽ സുസ്ഥിരത മെച്ചപ്പെടുത്താൻ മുന്ദ്രയ്ക്കും മാഴ്‌സെ ഫോസിനും ഇടയിൽ ഒരു ഹരിത സമുദ്ര ഇടനാഴി വികസിപ്പിക്കാനും ഇരുപക്ഷവും പ്രവർത്തിക്കും. സഹകരണം ശക്തിപ്പെടുത്താനും നയപരമായ ചർച്ചകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പിന്തുണ നൽകാനായി ഒരു ഐഎംഇസി പോർട്ട്‌സ് ക്ലബ് സ്ഥാപിക്കാനും ധാരണയായി.
എപിഎസ്ഇസഡ് സിഇഒ അശ്വനി ഗുപ്‌ത, യൂറോപ്പുമായുള്ള ഇന്ത്യയുടെ തുറമുഖ ബന്ധത്തിൽ ഈ കരാർ നാഴികക്കല്ലാണെന്ന് പറഞ്ഞു. ഐഎംഇസി ഇടനാഴിയുടെ ആദ്യ ഘട്ടങ്ങളിൽ എപിഎസ്ഇസഡ് തുറമുഖങ്ങൾ തടസ്സമില്ലാത്ത ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. മാഴ്‌സെ ഫോസുമായുള്ള പങ്കാളിത്തം യൂറോപ്പുമായുള്ള അവസാന കണ്ണിയാണ് പൂർത്തിയാക്കുന്നത്.
ഈ സഹകരണം ചരക്കുകളുടെയും വിവരങ്ങളുടെയും കൈമാറ്റം വേഗത്തിലാക്കുകയും സാമ്പത്തിക സഹകരണവും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎംഇസി ഇടനാഴിയുടെ നിർണായക ഘട്ടത്തിലാണ് ഈ പങ്കാളിത്തമെന്ന് മാഴ്‌സെ ഫോസ് തുറമുഖത്തിന്റെ സിഇഒ ഹെർവ് മാർടെൽ അഭിപ്രായപ്പെട്ടു. ഇടനാഴിയുടെ ഇരു അറ്റങ്ങളിലുമായി ഇന്ത്യയും മാഴ്‌സെയും നിർണായക സ്ഥാനങ്ങൾ വഹിക്കുന്നു. ഈ വ്യാപാര പാതയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ കൂടുതൽ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ലോജിസ്‌റ്റിക്‌സ് ബന്ധം സ്ഥാപിക്കാൻ ഇരു തുറമുഖങ്ങളും ലക്ഷ്യമിടുന്നതായും മാർടെൽ കൂട്ടിച്ചേർത്തു. അദാനി ഗ്രൂപ്പിന്റെ ഭാഗമായ സ്ഥാപനം ഇന്ത്യയിലുടനീളം 15 തുറമുഖങ്ങളും ടെർമിനലുകളും പ്രവർത്തിക്കുന്നു. രാജ്യത്തെ മൊത്തം ചരക്ക് നീക്കത്തിന്റെ ഏകദേശം 28% കൈകാര്യം ചെയ്യുന്ന അവർക്ക് പ്രതിവർഷം 633 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
2030ഓടെ ഇത് ഒരു ബില്യൺ ടണ്ണായി വർധിപ്പിക്കാനാണ് ലക്ഷ്യം. ഫ്രാൻസിലെ ഏറ്റവും വലിയ സമുദ്ര കവാടമായ മാഴ്‌സെ ഫോസ് തുറമുഖം പ്രതിവർഷം ഏകദേശം 74 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുന്നു. ഇത് ദക്ഷിണ ഫ്രാൻസിനെയും യൂറോപ്പിനെയും ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്‌റ്റിക്‌സ് ഹബ്ബാണ്. തന്ത്രപ്രധാനമായ സ്ഥാനവും മൾട്ടിമോഡൽ കണക്റ്റിവിറ്റിയും ഐഎംഇസി ഇടനാഴി ശക്തിപ്പെടുത്താനും ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇന്ത്യ-യൂറോപ്പ് വ്യാപാരം വർധിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഈ കരാർ നിർണായക പങ്ക് വഹിക്കും. ഇത് ഏഷ്യ, മിഡിൽ ഈസ്‌റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന വിശ്വസനീയവും സുസ്ഥിരവും ഭാവിക്ക് തയ്യാറായതുമായ വ്യാപാര പാതയെന്ന ഐഎംഇസി ഇടനാഴിയുടെ കാഴ്‌ചപ്പാടിനെ പിന്തുണയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications