പ്രകൃതിയെ ചേർത്ത് പിടിച്ചുകൊണ്ട് ഇനി വീട് പണിയാം; വരുന്നു അംബുജ സിമന്റ്സിന്റെ ഹരിത വിപ്ലവം!
അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന്റെ സിമന്റ്-നിർമ്മാണ കമ്പനിയായ അംബുജ സിമന്റ്സ്, സിമന്റ് ഉൽപ്പാദന മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി യുകെയിലെ സാങ്കേതികവിദ്യാ സ്ഥാപനമായ ലീലാക് ലിമിറ്റഡുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലെ സാംഗിപുരത്തുള്ള സാംഗി സിമന്റ് പ്ലാന്റിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ലോ-കാർബൺ സിമന്റ് പദ്ധതി വികസിപ്പിക്കുകയാണ് ലക്ഷ്യം.
പ്രതിവർഷം 6.6 ദശലക്ഷം ടൺ ഉൽപ്പാദന ശേഷിയുള്ള സാംഗി പ്ലാന്റിലാണ് പരീക്ഷണ പദ്ധതി നടപ്പാക്കുക. ലീലാക്കിന്റെ കാർബൺ ക്യാപ്ചർ സാങ്കേതികവിദ്യയും ഹൈബ്രിഡ് ഇലക്ട്രിക് ഹീറ്റിങ് സംവിധാനവും സംയോജിപ്പിക്കുന്നതിന്റെ സാധ്യതകളാണ് വിലയിരുത്തുക. ഇതിലൂടെ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം, സിമന്റ് നിർമ്മാണത്തിനിടെ ഒഴിവാക്കാനാവാത്ത കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലും പിടിച്ചെടുക്കാനാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

പദ്ധതി വിജയിച്ചാൽ സിമന്റ് നിർമ്മാണത്തിൽ കൽക്കരിയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുകയോ പൂർണമായും ഒഴിവാക്കുകയോ ചെയ്യാൻ കഴിയുമെന്നും, പകരം ഇന്ധനങ്ങളുടെ ഉപയോഗം കൂടുതൽ പ്രായോഗികമാക്കാനാകുമെന്നും കമ്പനികൾ അറിയിച്ചു. തുടർന്ന് ഈ പദ്ധതി ഏഴ് മുതൽ എട്ട് മടങ്ങ് വരെ വിപുലീകരിച്ച് പ്രതിവർഷം 10 ലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ഒഴിവാക്കാൻ ശേഷിയുള്ള സംവിധാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ലോ-കാർബൺ സിമന്റ് പദ്ധതികളിലൊന്നായി മാറുമെന്നും വിലയിരുത്തപ്പെടുന്നു.
സാങ്കേതിക നവീകരണവും വ്യവസായ മേഖലകളിലെ ശക്തമായ സഹകരണവുമാണ് സിമന്റ് മേഖലയെ കുറഞ്ഞ കാർബൺ പുറന്തള്ളലുള്ള ഭാവിയിലേക്ക് നയിക്കുന്നതെന്ന് അംബുജ സിമന്റ്സ് ഡയറക്‌ടർ കരൺ അദാനി പറഞ്ഞു. ഉൽപ്പാദന പ്രക്രിയയിൽ ഉണ്ടാകുന്ന കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഊർജക്ഷമത വർധിപ്പിക്കുന്നതിനും ദീർഘകാല സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത തലമുറ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് ലീലാക്കുമായുള്ള സഹകരണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2050-ഓടെ നെറ്റ്-സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള അംബുജ സിമന്റ്സിന്റെ സമഗ്ര ഡീകാർബണൈസേഷൻ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം. സയൻസ് ബേസ്ഡ് ടാർഗെറ്റ്സ് ഇനിഷ്യേറ്റീവ് അംഗീകരിച്ച ലക്ഷ്യത്തിന് അനുസൃതമായി കമ്പനി ഏകദേശം ഒരു ഗിഗാവാട്ട് ശേഷിയുള്ള ഹരിത വൈദ്യുത പദ്ധതികൾ, വേസ്റ്റ് ഹീറ്റ് റിക്കവറി സംവിധാനങ്ങൾ തുടങ്ങിയവയിലും വലിയ നിക്ഷേപം നടത്തുന്നുണ്ട്.
കാർബൺ ക്യാപ്ച്ചർ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ കൂടുതൽ പ്രായോഗികമാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും, ഭാവിയിൽ സിമന്റ് വ്യവസായത്തിലുടനീളം ഇത്തരം സംവിധാനങ്ങൾ വ്യാപകമായി നടപ്പാക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയതും സാങ്കേതികമായി പുരോഗമിച്ചതുമായ സിമന്റ് നിർമ്മാണ ശൃംഖലകളിലൊന്നാണ് അംബുജ സിമന്റ്സിന്റേതെന്ന് ലീലാക് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡാനിയൽ റെനി പറഞ്ഞു. ആഗോള സിമന്റ് വ്യവസായത്തിന് സാമ്പത്തികമായി പ്രായോഗികവും എളുപ്പത്തിൽ ആവർത്തിക്കാനാകുന്നതുമായ ഭാവി സാങ്കേതിക പരിഹാരം അവതരിപ്പിക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഇന്ത്യയിലാകെ 24 സംയോജിത ഉൽപ്പാദന പ്ലാന്റുകളും 22 ഗ്രൈൻഡിങ് യൂണിറ്റുകളും ഉൾപ്പെടെ പ്രതിവർഷം 109 ദശലക്ഷം ടൺ സിമന്റ് ഉൽപ്പാദന ശേഷിയാണ് അംബുജ സിമന്റ്സിനുള്ളത്. അതേസമയം, ഓസ്‌ട്രേലിയൻ സാങ്കേതിക കമ്പനിയായ കാലിക്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ലീലാക്, സിമന്റ്, ചുണ്ണാമ്പ് ഉൾപ്പെടെയുള്ള കാർബൺ പുറന്തള്ളൽ കൂടുതലുള്ള വ്യവസായങ്ങൾക്കായി കാർബൺ ക്യാപ്ച്ചർ, വൈദ്യുതീകരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന കമ്പനിയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ-പസഫിക് മേഖലകളിലെ നിരവധി വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് ഡീകാർബണൈസേഷൻ പദ്ധതികൾ ലീലാക് നിലവിൽ നടപ്പാക്കുന്നുണ്ട്.












Click it and Unblock the Notifications