ബിജെപിയുമായി 'അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ്, കനത്ത വെല്ലുവിളി; കോൺഗ്രസിനെ ഞെട്ടിച്ച് സർവ്വേ റിപ്പോർട്ട്
ഈ വർഷമാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പുറത്ത് വന്ന സർവ്വേകൾ കോൺഗ്രസിനാണ് മൂൻതൂക്കം പ്രവചിക്കുന്നത്.

ബെംഗളൂരു: കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പാർട്ടികൾ. ആഭ്യന്തര സർവ്വേകളും അതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകളുമെല്ലാം പ്രധാന കക്ഷികൾ വേഗത്തിലാക്കി കഴിഞ്ഞു. ഇത്തവണ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രത്യേക സർവ്വേകൾ കോൺഗ്രസ് നടത്തിയിരുന്നു. സംസ്ഥാനത്ത് ഇക്കുറി പാർട്ടിക്കാണ് മുൻതൂക്കമെന്നാണ് മിക്ക സർവ്വേകളിലേയും കണ്ടെത്തൽ. എന്നാൽ ചിലയിടങ്ങളിൽ ബിജെപിയുമായി 'അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ്' നടക്കുന്നുണ്ടെന്നും ഇത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നും സർവ്വേയിൽ പറയുന്നു.

കാലങ്ങളായി ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും
ചില മേഖലകളിൽ കോൺഗ്രസ്-ബി ജെ പി നേതാക്കൾ തമ്മിൽ കാലങ്ങളായി ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ സാധ്യതകളെ തകർക്കുമെന്നുമാണ് കെ പി സി സി പ്രചാരണ സമിതി ചെയർമാൻ എംബി പാട്ടീൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഉടൻ തന്നെ ഈ റിപ്പോർട്ട് ഹൈക്കമാന്റിന് കൈമാറും. ഈ സാഹചര്യത്തിൽ മുതിർന്ന നേതാക്കളോട് തങ്ങളുടെ മണ്ഡലം കേന്ദ്രീകരിച്ച് സജീവമായി തുടരാനും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്.

വെല്ലുവിളി തീർക്കുമെന്നാണ്
മൂന്ന് പേരടങ്ങുന്ന ടീമാണ് സർവ്വേ നടത്തിയത്. ഉത്തര കന്നഡ, മടിക്കേരി, ബിദർ, കലബുറഗി, ശിവമോഗ, ദാവൻഗരെ, കോലാർ, തുംകുരു എന്നീ ജില്ലകളിലെ 67 സീറ്റുകളിൽ 45 സീറ്റുകളിലും കോൺഗ്രസിന് സാധ്യതയുണ്ടെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. എന്നാൽ ഇവിടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും ആഭ്യന്തര തർക്കങ്ങളും വെല്ലുവിളി തീർക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.

ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്
പല മണ്ഡലങ്ങളിലും മുതിർന്ന നേതാക്കൾ തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തുംകുരുവിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ അനുയായി കെഎൻ രാജണ്ണയും മുൻ ഉപമുഖ്യമന്ത്രി ഡോ ജി പരമേശ്വരയും തമ്മിലാണ് പോര്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ ജി എസ് ബസവരാജുവിനെ പരസ്യമായി രാജണ്ണ പിന്തുണയ്ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതേസമയം ഇത്തവണ തുംകുരുവിൽ നിന്ന് മത്സരിക്കുന്ന ബസവരാജുവിന്റെ മകൻ ജിബി ജ്യോതിഗണേഷിനെയും പരമേശ്വര മത്സരിക്കുന്ന കൊരട്ടഗെരെയിലെ ബിജെപി സ്ഥാനാർത്ഥിയെയും രാജണ്ണ പിന്തുണച്ചേക്കുമെന്നാണ് അഭ്യൂഹം. കാർവാറിൽ മുൻ മന്ത്രി ആർവി ദേശ്പാണ്ഡെയുടെ പാർട്ടി അതീത ബന്ധങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രതികൂലമായി ബാധിക്കുമെന്നും സർവ്വേ വ്യക്തമാക്കുന്നു.

പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും
ഈ സാഹചര്യത്തിൽ ബി ജെ പിയിൽ നിന്ന് ചില കരുത്തരെ പാർട്ടിയിൽ എത്തിക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കെ ആർ പേട്ട എം എൽ എയും മന്ത്രിയുമായ നാരായണ ഗൗഡ, ഹൊസകോട്ട് മുൻ എം എൽ എ എം ടി ബി നാഗരാജ്, യശ്വന്ത്പൂർ എം എൽ എ എസ് ടി സോമശേഖർ എന്നിവരെയാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. കെആർ പുരം എംഎൽഎ ബൈരതി ബസവരാജ് കോൺഗ്രസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ലാത്തതിനാൽ അദ്ദേഹത്തിന്റെ എതിരാളിയും മുൻ ബി ജെ പി എംഎ ൽ എയുമായ നന്ദിഷ് റെഡ്ഡിയെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications