'ഹൃദയം തകരുന്നു'; പുഷ്‌പ 2 പ്രീമിയറിനിടെ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു
ഹൈദരാബാദ്: പുഷ്‌പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നടൻ അല്ലു അർജുൻ. അപകടത്തിൽ മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്നും അല്ലു അറിയിച്ചു. സംഭവം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അല്ലു വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുന്നത്. ട്വീറ്റിലൂടെയാണ് അല്ലു അർജുൻ ഇക്കാര്യം അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതിയുടെ മകൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഈ കുട്ടിയുടെ ചികിത്സാ ചിലവ് ഏറ്റെടുക്കുമെന്നും അല്ലു അറിയിച്ചു. കുടുംബത്തെ നേരിട്ട് കാണുമെന്നും എല്ലാവിധ സഹായങ്ങളും അവർക്ക് വേണ്ടി നൽകാൻ തയ്യാറാണെന്നും അല്ലു അർജുൻ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. കുടുംബത്തിന്റെ വേദനയിൽ താനും പങ്കുചേരുകയാണെന്ന് അല്ലു അർജുൻ തന്റെ പോസ്‌റ്റിൽ പറയുന്നു. രണ്ടര മിനിറ്റോളം വരുന്ന വീഡിയോയും അല്ലു അർജുൻ ഇതിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

'സന്ധ്യ തിയറ്ററിലെ ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നിരിക്കുകയാണ്. സങ്കൽപ്പിക്കാനാവാത്ത ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ നേരിട്ട് കാണുമെന്നും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ യാത്രയിൽ അവരെ സഹായിക്കാൻ സാധ്യമായ എല്ലാ കാര്യങ്ങളും നൽകാൻ ഞാൻ തയ്യാറാണ്' അദ്ദേഹം തന്റെ പോസ്‌റ്റിൽ കുറിച്ചു.
അപകടവിവരം അറിഞ്ഞതോടെ സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഞെട്ടിപ്പോയെന്നും അല്ലു അർജുൻ പങ്കുവച്ച വീഡിയോയിൽ പറയുന്നു. സുമനസെന്നോണം 25 ലക്ഷം ഈ കുടുംബത്തിന്റെ ഭാവിക്കായി നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അല്ലു അറിയിച്ചു. ആളുകൾ തിയേറ്ററുകളിൽ പോയി ആസ്വദിക്കാനാണ് സിനിമകൾ നിർമ്മിക്കുന്നതെന്ന് പറഞ്ഞ അല്ലു അർജുൻ വളരെയധികം ശ്രദ്ധ പുലർത്തണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ ഡിസംബർ നാലിനാണ് സന്ധ്യ തിയേറ്ററിൽ നടന്ന പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരണപ്പെട്ടത്. അവരുടെ മകൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ദില്‍ഷുക്നഗര്‍ സ്വദേശിനിയാണ് മരണപ്പെട്ട രേവതി. ഭർത്താവിനും മക്കൾക്കൊപ്പമാണ് രേവതി തിയേറ്ററിൽ,എത്തിയത്.
ഭർത്താവും ഇളയമകളും പുറത്തേക്ക് പോയ സമയത്ത് ഇവിടേക്ക് പ്രീമിയർ ഷോ കാണുവാനായി അല്ലു അർജുൻ വന്നതോടെയായിരുന്നു തിക്കും തിരക്കും തുടങ്ങിയത്. ആരാധകർ തടിച്ചുകൂടിയതോടെ സ്ഥിതി നിയന്ത്രണ വിധേയമാവുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതിക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രേവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം സംഭവത്തിൽ അല്ലു അർജുനെയും സന്ധ്യ തിയേറ്റർ അധികൃതരെയും പോലീസ് കേസിൽ പ്രതിചേർത്തിരുന്നു. അല്ലു അർജുന്റെ സുരക്ഷാ സംഘത്തെയും പോലീസ് പ്രതിചേർത്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് പകരം ഇവർ ആളുകളെ തള്ളിയിടുകയാണ് ചെയ്‌തതെന്നാണ് ആക്ഷേപം. കൃത്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനാണ് തിയറ്റർ മാനേജ്‌മെന്റിന് എതിരെ കേസെടുത്തത്.












Click it and Unblock the Notifications