Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിന് പാക് ബന്ധം, രാജ്യവിരുദ്ധന്‍, മുഖ്യമന്ത്രിയാക്കില്ലെന്ന് അമരീന്ദര്‍, മുതലെടുക്കാന്‍ ബിജെപി

ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് രാജിവെച്ചതോടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. പകരക്കാരനെ ഹൈക്കമാന്‍ഡ് തിരഞ്ഞ് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിചാരിച്ച പോലെ കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമല്ല. ബിജെപി അമരീന്ദറിനെ ലക്ഷ്യമിട്ട് കഴിഞ്ഞു.

താന്‍ അഭിമാനം നഷ്ടപ്പെടുത്തി പാര്‍ട്ടിയില്‍ നില്‍ക്കില്ലെന്ന് നേരത്തെ സോണിയാ ഗാന്ധിയോട് അമരീന്ദര്‍ പറഞ്ഞതാണ്. ഒപ്പം നവജ്യോത് സിദ്ദുവിനെ മുഖ്യമന്ത്രിയാവാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും, ആ തീരുമാനത്തെ അംഗീകരിക്കില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി കഴിഞ്ഞു. സിദ്ദു വന്നാല്‍ ആ നിമിഷം കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താന്‍ ക്യാപ്റ്റന്റെ പ്ലാനെന്ന് സൂചനയുണ്ട്.

1

സിദ്ദുവിനെ ഒരിക്കലും മുഖ്യമന്ത്രി അംഗീകരിക്കില്ലെന്ന് അമരീന്ദര്‍ പറയുന്നു. രാജ്യദ്രോഹിയാണെന്ന് വരെ അമരീന്ദര്‍ തുറന്നടിച്ചു. അതേസമയം ഹൈക്കമാന്‍ഡുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. എന്നാല്‍ നിരാശനാണ്. താനൊരിക്കലും രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ടില്ല. യുദ്ധത്തിന് തയ്യാറാണ്. എന്നോടാരെങ്കിലും ഏറ്റുമുട്ടിയാല്‍ അത് തിരിച്ച് നല്‍കുന്നതാണ് ശൈലി. അതുകൊണ്ട് എങ്ങോട്ടും പോകില്ല. പക്ഷേ സിദ്ദുവിനെ താന്‍ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്നും ക്യാപ്റ്റന്‍ പറയുന്നു. താന്‍ പഞ്ചാബിന് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തതാണ്. ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചെയ്തിട്ടുണ്ട്. അതുകൊണ്ട് എംഎല്‍എമാരുടെ യോഗത്തെ കുറിച്ച് എന്നെ അറിയിക്കാത്തത് അപമാനമായി തോന്നി.

2

ഹൈക്കമാന്‍ഡിന് എന്നെ വിശ്വാസമില്ല എന്നത് നാണക്കേടാണ്. നിങ്ങള്‍ എംഎല്‍എമാരെയും എംപിമാരെയും വിളിച്ച് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം എങ്ങനെയുണ്ടെന്നും, ഞാന്‍ മോശമാണെന്ന് അവര്‍ പറയുകയും ചെയ്യുന്ന സാഹചര്യത്തെ ഒരിക്കലും അംഗീകരിക്കില്ല. പഞ്ചാബിന് വേണ്ടി വളരെ നല്ല കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതെനിക്ക് ഉറപ്പാണെന്നും അമരീന്ദര്‍ പറഞ്ഞു. ഞാന്‍ നിയമസഭാ കക്ഷിയുടെ നേതാവ്. എന്നാല്‍ എന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. സോണിയയെ വിളിച്ചപ്പോള്‍ അവര്‍ എന്നോട് ക്ഷമ ചോദിച്ചു. ഞാന്‍ അപ്പോള്‍ തന്നെ അവരോട് രാജി വെക്കാനുള്ള തീരുമാനം പറയുകയും ചെയ്തുവെന്ന് അമരീന്ദര്‍ വ്യക്തമാക്കി.

3

തന്നെ പുറത്താക്കിയത് ദില്ലി നേതൃത്വമാണ്. പക്ഷേ അതിന് പിന്നില്‍ കളിച്ചത് മള്ളുള്ളവരാണ്. അതാരാണെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇടയ്ക്കിടെ ദില്ലിയിലെത്തി ഹൈക്കമാന്‍ഡിനെ കാണേണ്ട കാര്യമില്ല. ഞാന്‍ രാഹുലിനെയോ പ്രിയങ്കയെയോ കണ്ടിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷയെ രണ്ട് തവണ കണ്ടു. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് കണ്ടിരുന്നു. ആഴ്ച്ചയ്ക്ക് രണ്ട് ദിവസം ദില്ലിക്ക് പോകുന്നയാളല്ല താനെന്നും അമരീന്ദര്‍ പറഞ്ഞു. നവജ്യോത് സിദ്ദുവിനെ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന. താന്‍ അധികാരത്തില്‍ വന്ന ശേഷം എല്ലാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് ജയിച്ചു. പാര്‍ലമെന്റിലും തദ്ദേശത്തിലും വരെ ജയിച്ചു. 92 ശതമാനം വാഗ്ദാനങ്ങളും പാലിച്ച് കഴിഞ്ഞു.താന്‍ പോരെന്ന വാദം ഇതോടെ തെറ്റാണെന്ന് തെളിഞ്ഞതാണ്.

4

സിദ്ദുവിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. അവനെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ല. രാജ്യവിരുദ്ധനാണ് സിദ്ദു. പാകിസ്താനുമായി നല്ല ബന്ധമാണ് സിദ്ദുവിനുള്ളത്. പാകിസ്താനില്‍ പോയി ഇമ്രാന്‍ ഖാനെയും സൈനിക മേധാവിയെയുമൊക്കെ പുകഴ്ത്തിയത് ഇതിന്റെ ലക്ഷണമാണ്. ജനങ്ങളാരും സിദ്ദുവിനെ പിന്തുണയ്ക്കുന്നില്ല. അത് നിങ്ങള്‍ക്ക് വൈകാതെ കാണാം. ഹൈക്കമാന്‍ഡ് ഉള്ളത് കൊണ്ടാണ് സിദ്ദുവിനൊപ്പം എംഎല്‍എമാരുള്ളത്. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ മന്ത്രിയായിരുന്നു സിദ്ദു. ഏഴ് മാസത്തോളം ഫയലുകള്‍ പോലും തുറന്ന്‌നോക്കിയിട്ടില്ല. മൂന്ന് വയസ്സ് മുതല്‍ അവനെ അറിയാം. വന്‍ ദുരന്തമാണ് സിദ്ദുവെന്ന് അമരീന്ദര്‍ പറഞ്ഞു.

5

അതേസമയം ബിജെപിയിലേക്ക് പോകില്ല എന്ന് അമരീന്ദര്‍ പറഞ്ഞിട്ടില്ല. ഇനിയും മോദിയെയും അമിത് ഷായെയും കാണുമെന്നാണ് അമരീന്ദറിന്റെ പ്രഖ്യാപനം. ഇതോടെ ബിജെപി അദ്ദേഹത്തിന് വേണ്ടി കളത്തിലിറങ്ങാനുള്ള സാധ്യത ശക്തമാക്കി. ഇതുവരെ കോണ്‍ഗ്രസ് വിട്ടവരെ പോലെയല്ല അമരീന്ദര്‍. കോണ്‍ഗ്രസിന്റെ തന്നെ ദേശീയതയുടെ മുഖമാണ് അദ്ദേഹം. അമരീന്ദര്‍ പാര്‍ട്ടി വിട്ടാല്‍ കുറച്ച് എംഎല്‍എമാരെങ്കിലും കോണ്‍ഗ്രസ് വിടുമെന്ന് ഉറപ്പാണ്. നാല്‍പ്പതോളം പേരെ അടര്‍ത്തിയെടുക്കാനും അമരീന്ദറിന് സാധിക്കും. ഇതോടെ കോണ്‍ഗ്രസ് ഭരണം തന്നെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വീഴും. സിദ്ദു മുഖ്യമന്ത്രിയായാല്‍ അതോടെ പാലം വലിക്കാനാണ് അമരീന്ദറിന്റെ പ്ലാന്‍.

6

എഎപിയിലേക്കും ശിരോമണി അകാലിദളിലേക്കും എന്തായാലും ക്യാപ്റ്റന്‍ പോകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ദേശീയ തലത്തിലും പഞ്ചാബിലും അമരീന്ദര്‍ ബിജെപിക്ക് മുതല്‍ കൂട്ടാവും. രണ്ട് പേര്‍ക്കും ദേശീയ വിഷയത്തില്‍ ഒരേ കാഴ്ച്ചപ്പാടാണ്. നവജ്യോത് സിദ്ദുവിന് പഞ്ചാബില്‍ യാതൊരു ജനപ്രീതിയിലുമില്ല എന്ന അമരീന്ദറിന്റെ വാദം സത്യമാണ്. പട്യാലയില്‍ മാത്രം കുറച്ച് പിന്തുണയാണ് സിദ്ദുവിനുള്ളത്. അമരീന്ദര്‍ സംസ്ഥാനത്താകെ ജനപ്രീതിയുള്ള നേതാവാണ്. അദ്ദേഹത്തെ മാറ്റിയത് ശരിക്കും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മണ്ടത്തരമായി പോയെന്ന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. നിലവില്‍ ശക്തനായ ഒരു നേതാവ് ഇല്ലാത്ത അവസ്ഥയിലേക്കാണ് പഞ്ചാബ് കോണ്‍ഗ്രസ് വീണിരിക്കുന്നത്.

7

52 വര്‍ഷമായി താന്‍ രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് അമരീന്ദര്‍ പറയുന്നു. രാജിവെച്ചു എന്നത് ശരിയാണ്. പക്ഷേ ഓപ്ഷനുകള്‍ ധാരാളം എന്റെ മുന്നിലുണ്ട്. സുഹൃത്തുക്കളോട് ചോദിച്ച ശേഷം കാര്യങ്ങള്‍ തീരുമാനിക്കും. അകാലിദള്‍ എന്ന കേസില്‍ കുരുക്കിയതാണ്. അവരെന്നെ നിയമസഭയില്‍ നിന്ന് പുറത്താക്കി. കേസ് നടത്തിയാണ് ഞാന്‍ തിരിച്ചെത്തിയത്. അവരുമായി ഒരിക്കലും ഒന്നിക്കില്ല. അതിനുള്ള സാധ്യതയില്ലെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഒരു മന്ത്രിസഭ പോലും നടത്താനാവാത്ത സിദ്ദു തീര്‍ച്ചയായും നാട് ഭരിച്ചാല്‍ അതും നശിപ്പിക്കും. ആര് മുഖ്യമന്ത്രിയായാലും അവനെ ഒരിക്കലും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ലെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    'Just Remember That'; Padmaja Venugopal's reply to Suresh Gopi fans
    8

    രാഹുല്‍ ഗാന്ധി ബിജെപിയുടെ ഗുജറാത്ത് മോഡല്‍ മാറ്റമാണ് പഞ്ചാബില്‍ പരീക്ഷിച്ചത്. പക്ഷേ അത് എട്ട് നിലയിലാണ് പൊട്ടിയത്. ബിജെപി മുഖ്യമന്ത്രിയെ മാറ്റുമ്പോള്‍ ഒരിക്കല്‍ പോലും പ്രതിഷേധം ഉണ്ടാവാറില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. പഞ്ചാബ് കൈവിടാനുള്ള സാധ്യത വരെ ഇപ്പോഴുണ്ട്. സീനിയര്‍ മന്ത്രിമാരും എംഎല്‍എമാരും ക്യാപ്റ്റനൊപ്പം ഇപ്പോഴുമുണ്ട്. അമരീന്ദര്‍ ബിജെപിയില്‍ പോയാല്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരത്തില്‍ വരില്ലെന്ന് ഉറപ്പാണ്. നിലവില്‍ കാര്‍ഷിക നിയമമാണ് അമരീന്ദറിന്റെ ബിജെപി പ്രവേശനത്തിന് തടസ്സമാകുന്നത്. കാര്‍ഷിക നിയമത്തിന്റെ വിമര്‍ശകനാണ് അമരീന്ദര്‍. ഇതിലൊരു വിട്ടുവീഴ്ച്ച ബിജെപി നടത്തിയാല്‍ അമരീന്ദറിന്റെ വരവ് എളുപ്പമാകും. രാഹുലിന് മറ്റൊരു സംസ്ഥാനം കൂടി നഷ്ടപ്പെടുത്തിയെന്ന പേരും കൂടി ലഭിക്കും. കേരളം നഷ്ടപ്പെടുത്തിയത് പോലെ പഞ്ചാബും രാഹുലിന്റെ പോരായ്മയിലാണ് നഷ്ടമാകുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+