'ആം ആദ്‌മി പാർട്ടിയെ ജനങ്ങൾ ചൂല് കൊണ്ട് അടിച്ചുപുറത്താക്കും'; കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ന്യൂഡൽഹി: തലസ്ഥാന നഗരി തിരഞ്ഞെടുപ്പിന് ഒരുങ്ങവേ ഭരണകക്ഷിയായ എഎപിയേയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അമിത് ഷാ. ഡൽഹി സർക്കാർ കുംഭകോണങ്ങളിലും അഴിമതിയിലും പ്രവർത്തിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുകയാണെന്നും അമിത് ഷാ ആരോപിച്ചു. വോട്ടെടുപ്പിന് നാല് നാൾ ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിപ്രായപ്രകടനം.
ഡൽഹിയിൽ ആം ആദ്‌മി പാർട്ടിക്കെതിരെ വൻ തരംഗം ഉയർന്നത് കണ്ടാണ് ഞാൻ മുസ്‌തഫാബാദിലെത്തിയത്... 52 ആം ആദ്‌മി പാർട്ടി എംഎൽഎമാരിൽ 26 പേർക്കും ടിക്കറ്റ് നൽകാതിരുന്നത് ഡൽഹിയിൽ പാർട്ടി തോൽക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമാണ്; അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ ചൂണ്ടിക്കാട്ടി.

ഡൽഹിയിലെ ജനങ്ങൾ ആം ആദ്‌മി പാർട്ടിയെ രാജ്യതലസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഷാ പറഞ്ഞു. 'കെജ്രിവാളിന്റെ പാർട്ടിക്കെതിരെ ശക്തമായ തരംഗമുണ്ട്; ഡൽഹിയിൽ നിന്ന് ആളുകൾ ചൂലുകൊണ്ട് എഎപിയെ തൂത്തുവാരും' മുസ്‌തഫാബാദിലെ റാലിയിൽ അമിത് ഷാ പറഞ്ഞു. സർക്കാർ അഴിമതി നടത്തുകയാണെന്നും നുഴഞ്ഞുകയറ്റക്കാർക്ക് സഹായം ചെയ്യുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
അരവിന്ദ് കെജ്രിവാൾ ആഡംബര സൗകര്യങ്ങളുള്ള 50,000 യാർഡ് ബംഗ്ലാവ് ഉണ്ടാക്കി... ശീഷ് മഹൽ ഉണ്ടാക്കിയ 51 കോടിയുടെ മാത്രമല്ല, ആയിരക്കണക്കിന് കോടിയുടെ അഴിമതികൾ വേറെയും നടത്തിയെന്നും ഷാ ആരോപിച്ചു. പിന്നീട് എഎപിക്കെതിരെയും അരവിന്ദ് കെജ്രിവാളിനെതിരെയുമുള്ള അഴിമതി ആരോപണങ്ങൾ അമിത് ഷാ എണ്ണിപറഞ്ഞു.
മദ്യ കുംഭകോണം, 28,000 കോടിയുടെ ജൽ ബോർഡ് അഴിമതി, 5600 കോടിയുടെ റേഷൻ വിതരണ അഴിമതി, 4500 കോടിയുടെ ഡിടിസി ബസ് അഴിമതി, 1300 കോടിയുടെ ക്ലാസ് റൂം അഴിമതി, ബസുകളിലെ പാനിക് ബട്ടൺ 500 കോടിയുടെ അഴിമതി, 157 കോടിയുടെ സിസിടിവി അഴിമതി എന്നിവയായിരുന്നു അമിത് റാലിയിൽ എടുത്തുപറഞ്ഞത്.
അതിനിടെ, ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എഎപിക്ക് വലിയ തിരിച്ചടിയാവുന്ന വാർത്തളാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. കഴിഞ്ഞ ദിവസം കെജ്രിവാളിൽ വിശ്വാസം നഷ്‌ടപ്പെട്ടെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രം ഇല്ലാതായെന്നും ചൂണ്ടക്കാട്ടി രാജിവച്ച എട്ട് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേർന്നിരുന്നു.
ഇവർക്ക് നേരത്തെ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാക്കൾ ഉൾപ്പടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഫെബ്രുവരി അഞ്ചിന് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയെയും കെജ്രിവാളിനെയും പ്രതിരോധത്തിലാക്കി കൊണ്ടുള്ള നേതാക്കളുടെ ഈ നീക്കം. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ ഫലം പ്രഖ്യാപിക്കുക. എഎപി, ബിജെപി, കോൺഗ്രസ് ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്.












Click it and Unblock the Notifications